ഒടുവിൽ ജയ വിജയ രാഘവാദികളൂം മാസ്റ്റർ ബേബിയും ബേബി സുമതിയും കണ്ടാലറിയാത്ത കാക്കത്തൊള്ളായിരം കോമന്മാരും ആശാസമരത്തിന്റെ ദാർശനിക സമസ്യകളും അതു സൃഷ്ടിക്കുന്ന തൊഴിലാളി കുത്തക വൽക്കരണത്തിന്റെ തകർച്ചയും നേതാക്കളൂടെ തൊഴിൽ നഷ്ടവും വയറ്റുപ്പിഴപ്പും ആഴത്തിൽ പഠിച്ച് വശം കെട്ട അവസ്ഥയിലാണെന്ന് സ്മര്യ പുരുഷികളുടെ പ്രതികരണങ്ങൾ നമ്മെ തെര്യപ്പെടുത്തുന്നു. ഒറ്റക്കെട്ടായി നിന്ന് വദന വിക്ഷേപണങ്ങളിലൂടെ ആശമാരെ പടിയിറക്കാനും കുടിയിറക്കാനുമാണ് ചെങ്കീരികളുടെ അവസാന ത്വര.
പെട്ടിയും പ്രമാണവും അയയിൽ ഉണക്കാനിട്ടിരിക്കുന്ന തുണികളുമായി ഉടൻ സ്ഥലം കാലിയാക്കാനാണ് വിജയൻ തിരുവടികളുടെ തിട്ടൂരം. ബ്രഹ്മസ്വം എന്നു നിനച്ചാകാം തട്ടിയത്. സ്ഥിത ഭാവത്തിന്റെ ഒരു സെൽഫ് അറ്റസ്റ്റേഷൻ.ആകെ മൊത്തം ഒരു ശാർദൂല വിക്രീഡിതം.!!!
200 രൂപ എങ്കിലും വർദ്ധിപ്പിച്ചാൽ വാങ്ങി പോകാൻ ഒരുങ്ങിയിരിക്കുന്ന ആശമാരുടെ സമരത്തെ വിമോചന സമരമായി പ്രഖ്യാപിച്ച ഈ എന്തോരോ മഹാനുഭാവലുവിനെ, ന്റമ്മോ, സമ്മതിക്കണം. ആ പ്രത്യയ ശാസ്ത്ര പടുത കാണാതെ പോകരുതേ, പ്ളീസ്...വെളിപാടണത്. അനന്യ സാധാരണം.
നാട്ടുകാരെ നാറ്റിക്കാനും നാലാളുകളൂടെ മുന്നിൽ നാണം കെടുത്താനും മാത്രം പിറന്ന അപശകുനങ്ങളുടെ ക്ളീഷേകളാണ് ഇവിടെ മതേതരത്വം,ക്ഷേമം,വികസനം, സത്ഭരണം, അഴിമതിരഹിത ഭരണം,സുതാര്യത, മലപ്പൂറം കത്തി, ഒലക്കേടെ മൂട് എന്നൊക്കെയുള്ള മേയനാമങ്ങളിൽ അഴിഞ്ഞാടുന്നത്.
സമരം നടത്താൻ ഇവിടെ ഒരു ജളന്റെയും ട്യൂഷൻ ആത്മാഭിമാനമുള്ള ഒരു തൊഴിലാളിക്കും ആവശ്യമില്ല. കുനിയാൻ മാത്രം അറിയുന്ന വിധേയന്മാരുടെ ചപ്പടാച്ചികൾക്ക് ചെവി കൊടുക്കേണ്ടതുമില്ല. .ഇതു കുടുബ സ്വത്തിന്റെ ഓഹരി വിതരണമല്ല. ഔദാര്യവുമല്ല. അതിരു കടക്കുന്ന കാർന്നോരു കളി അവസാനത്തിന്റെ ആരംഭമാണ്.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..