ഇ.ഡി. കാക്കകളും
ശുദ്ധഹസ്തങ്ങളും
14 hours ago
കോവിഡ് കാലത്ത് തുമ്മിയ പാവപ്പെട്ടവരുടെ സർവ്വ വിവരങ്ങളും വിദേശത്തെ ക്ലൗഡ് സെർവറിലേക്ക് അയച്ചുകൊടുത്ത ആ പഴയ നയതന്ത്ര സ്മാർട്ട്നെസ്സോടെ, പച്ചപ്പട്ടിൽ കമിഴ്ന്നു കിടന്ന ഗ്രഹനിലകളെ നോക്കി പണിക്കർ ഒന്നു രണ്ടുതവണ കണ്ണുചിമ്മി. നടുമുറ്റത്തെ ചാരുകസേരയിൽ, പരാജയത്തിന്റെ അമാവാസിയിലും വൃഥാ സ്വപ്നം കണ്ട പൗർണ്ണമിയുടെ ധാർഷ്ട്യത്തിലുമായി സാക്ഷാൽ പരമോന്നതൻ സഖാവ് ഇരിപ്പുണ്ട്. മൂക്കിൻതുമ്പിലിരിക്കുന്ന കറുത്ത ഫ്രെയിമുള്ള കണ്ണടയെങ്ങാനും തനിക്കെതിരെ കരിങ്കൊടി കാട്ടുമോ എന്ന് ഭയന്ന്, അങ്ങേയറ്റം ബാലൻസിലാണ് ഇരിപ്പ്.
അപ്പുറത്ത്, ചാണകവും മണ്ണും മെഴുകിയ ഉമ്മറപ്പടിയിൽ അമ്പരപ്പോടെ ഇരിപ്പാണ് രണ്ട് നൂറ്റാണ്ടു പഴക്കമുള്ള സന്ദർശകർ: ചെങ്കോട്ട നഷ്ടപ്പെട്ട് കീറിയ ഷെർവാണിയും പൊടിപിടിച്ച തലപ്പാവുമിട്ട അവസാനത്തെ മുഗൾ ബാദ്ഷാ ബഹാദൂർ ഷാ സഫറും, പോൾട്ടാവയിലെ മഞ്ഞുമലയിൽ സർവ്വസൈന്യവും തകർന്നിട്ടും തോൽവി സമ്മതിക്കാതെ സ്വീഡനിൽനിന്ന് വഴിതെറ്റി പിണറായിൽ വന്നിറങ്ങിയ സാക്ഷാൽ കാൾ പന്ത്രണ്ടാമൻ രാജാവും!