NewsAd1
ഹിന്ദുത്വ പാലവും പാലം വലിക്കാരും..
ഡോ. എസ്. ശിവപ്രസാദ്
19 April 2025, 10:49 am
main image of news

നെഹ്റുവിയൻ കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായ ഒരു ചിന്താധാര രാജ്യത്ത് ശക്തി ആർജിച്ചതിന്റെ ഫലമായി മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി രാജ്യത്ത് നിലവിൽ വന്ന സുസ്ഥിരവും ശക്തവുമായ ഭരണകൂടത്തിൻ്റെ സ്വാഭാവികമായ വളർച്ചാസൂചികയിൽ സ്വസ്ഥത നഷ്ടപ്പെട്ട പ്രതിപക്ഷ കക്ഷികളും അവർക്ക് താങ്ങായി നിൽക്കുന്നു എന്ന ആരോപണം പേറുന്ന ദേശത്തിന് പുറത്തെ ഡീപ്പ് സ്റ്റേറ്റ് പോലുള്ള ശക്തികളും ഒരുമിച്ച് ചേർന്ന് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കോലാഹലങ്ങൾക്ക് നടുവിലൂടെയാണ് വർത്തമാനകാല ഭാരതം നടന്ന് മുന്നേറുന്നത്.

ദേശം, ദേശീയത, വികസനം എന്നീ വിഷയങ്ങൾ പതിവിലുമേറെ ചർച്ചചെയ്യുന്ന നാളുകളിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പകരം വയ്ക്കാൻ ആശയങ്ങളോ നൂതന വിഷയങ്ങൾ വിഭാവന ചെയ്യുന്ന കെട്ടുറപ്പുള്ള പ്രതിപക്ഷമോ ഇല്ലാത്തതിന്റെ ജനാധിപത്യ ദുഷ്പരിണാമങ്ങൾ രാജ്യത്ത് ഒളിഞ്ഞും തെളിഞ്ഞും സംഭവിച്ചുകൊണ്ടിരിക്കുന്നു. 2014 ൽ ഭരണത്തിലേറിയതിനുശേഷം പ്രകടനപത്രിയിൽ പറഞ്ഞിരുന്ന അവരുടെ അജണ്ടകളിൽ പലതും ജനങ്ങൾക്ക് കൊടുത്ത വാക്ക് എന്ന പേരിൽ നടപ്പാക്കാൻ ബിജെപി ആരംഭിച്ചതോടെ രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ മനസ്സിൽ വിദ്വേഷത്തിന്റെയും സംശയത്തിന്റെയും വിത്തുകൾ പാകി നിലനിൽപ്പ് സ്വപ്നം കണ്ടുള്ള രാഷ്ട്രീയ കളിക്ക് പ്രതിപക്ഷ പാർട്ടികളും നാന്ദി കുറിച്ചു. ഒരു ജനാധിപത്യ സംവിധാനത്തിൻ കീഴിൽ ഇതൊക്കെ സ്വാഭാവികമെന്ന് പറയാൻ വരട്ടെ. രാജ്യത്തിനകത്ത് ആളിപ്പടരുന്ന തീക്കളിയായി ഇത് മാറാനും ഇടയുണ്ട്. പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസോ പ്രാദേശിക കക്ഷികൾ ഉൾപ്പെടെ രാജ്യത്തെ പല രാഷ്ട്രീയ പാർട്ടികളോ ഇതിൻ്റെ വരും വരായ്കകൾ ചിന്തിക്കുന്നത് പോലുമില്ല.
ഇക്കാര്യങ്ങളെ അവധാനതയോടെ ആദ്യം കാണേണ്ടത് ഭരണപക്ഷമാണ്. അവരാകട്ടെ പ്രതിപക്ഷ നിരയെ നിസ്സാരവൽക്കരിച്ച് മുന്നോട്ടു പോകുകയുമാണ്. .
രണ്ടാം യുപിഎ സർക്കാരിൻ്റെ കാലത്തെ അതിരുകൾ വിട്ട അഴിമതികളാണ് കോൺഗ്രസിനെയും കൂട്ടരെയും അധികാരത്തിൽനിന്ന് ജനം തൂത്തറിയാനുള്ള അടിസ്ഥാന കാരണം. പ്രധാനമന്ത്രിപദത്തിലെത്തിയ നരേന്ദ്രമോദി ആദ്യകാലങ്ങളിൽ ലോകം ചുറ്റിനടന്ന് ലോക രാഷ്ട്രങ്ങളുമായുള്ള ഊഷ്മളമായ സൗഹൃദങ്ങൾ ഊട്ടി ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. ക്രമേണ തൻ്റെ പിന്തുണയ്ക്ക് അവശ്യമായ അടിത്തറ പാകിയശേഷം ദേശത്തിനും ദേശീയതയ്ക്കും വികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് എന്നപേരിൽ പ്രകടനപത്രിയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കി തുടങ്ങി. മുത്തലാഖ് ബിൽ, ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 370, ജി എസ് ടി നിയമം, കാർഷിക നിയമം, പൗരത്വ ഭേദഗതി ബിൽ ഒടുവിൽ ഇപ്പോഴിതാ വഖഫും. ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് ഉൾപ്പെടെ പലതും ഇനി വരാനിരിക്കുന്നു.

 image 2 of news

സൂക്ഷ്മമായി പരിശോധിച്ചാൽ ദീർഘനാൾ രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് അറിഞ്ഞോ അറിയാതെയോ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാനും അതുവഴി ഭരണം നിലനിർത്താനും ശ്രമിച്ച പല വിഷയങ്ങളും രാജ്യ വികസനത്തിന് ഉതകുന്നതായിരുന്നില്ല എന്ന കാഴ്ചപ്പാടായിരുന്നു ബിജെപി ക്ക്. അതുകൊണ്ടുതന്നെ അതൊക്കെ പൊളിച്ചെഴുതാനും കോൺഗ്രസിനെ ജനഹൃദയങ്ങളിൽ നിന്ന് പറിച്ചു കളയാനുമുള്ള ശ്രമങ്ങളും ഉണ്ടായി. അധികാരം നഷ്ടപ്പെട്ട കോൺഗ്രസ്സ് മറ്റ് ചെറു പാർട്ടികളെ ചേർത്തുനിർത്തിയുള്ള ഒരു പോരാട്ടത്തിന് നിർബന്ധിതമായി. അപകടകരമായ വിട്ടുവീഴ്ചകളുടെ ഒരു പെരുമഴയായിരുന്നു പിന്നീട്. പഴയകാല അഴിമതി കഥകളെ പലതും ചികഞ്ഞെടുത്ത് അന്വേഷണ ഏജൻസികൾ വഴി കോൺഗ്രസിലേത് ഉൾപ്പെടെ പല പാർട്ടികളിലെ നേതാക്കളെയും ജയിലഴിക്കുള്ളിലാക്കാനുള്ള ബിജെപി ശ്രമം കോൺഗ്രസ് മുക്ത ഭാരതം എന്ന സ്വപ്നത്തിലേക്കുള്ള സ്വാഭാവിക പരിണാമമായിരുന്നു. മറയ്ക്കാനും ഒളിയ്ക്കാനും പലതും ഉണ്ടായിരുന്ന നേതാക്കൾക്ക് പിടിച്ചുനിൽക്കാൻ പ്രയാസമായി മാറി.

ബിജെപിയുടെ കണ്ണിലെ കരടായി മാറിയ നേതാക്കളുടെ രാഷ്ട്രീയ നിലനിൽപ്പിന്റെ കൂടി ഭാഗമായിരുന്നു, ജന നന്മ ഒളിഞ്ഞിരിക്കുന്ന മേൽപ്പറഞ്ഞ പല ബില്ലുകളിലും ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ അജണ്ട ഒളിപ്പിച്ചു വച്ചിരിക്കുകയാണ് എന്ന അവരുടെ ആരോപണത്തിനു പിന്നിൽ.
പ്രതിപക്ഷ കക്ഷികളും നേതാക്കളും നിർവീര്യമാക്കപ്പെടുമ്പോൾ ബിജെപിയുടെ രഹസ്യ അജണ്ടകൾ മറനീക്കി പുറത്തുവന്നു. ഹിന്ദുത്വ അജണ്ട ഒളിപ്പിച്ച് വച്ചിട്ടില്ല എന്ന് പറഞ്ഞാണ് ബിജെപി ആ ആരോപണത്തെ മറികടക്കുന്നത്. അത് ശരിയാണ് താനും. ബിജെപിയുടെ ആശയങ്ങളെ തടയിടാൻ ആർജ്ജവമുള്ള പ്രതിപക്ഷ നേതാക്കളുടെ കുറവ് ഭരണകൂടത്തിന്റെ ബലമായി മാറി. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദീർഘവീക്ഷണമുള്ള, രാജ്യസ്നേഹമുള്ള, നൂതന ആശയങ്ങളുള്ള സത്യസന്ധരായ നേതാക്കളും രാഷ്ട്രീയപാർട്ടികളും രാജ്യത്ത് കുറഞ്ഞുവരുന്നു. ഇവിടേക്കാണ് പ്രത്യേക മെയ് വഴക്കവും ഹിന്ദുത്വ കാഴ്ചപ്പാടുമുള്ള ബിജെപിയുടെ കടന്നുവരവ്.
ആദ്യകാല കോൺഗ്രസ് സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി സ്ഥിരതയുള്ള ചിന്തയോ തീരുമാനമോ ദേശസ്നേഹമോ കാഴ്ചവയ്ക്കാൻ ആകാത്ത നേതാക്കൾ കുറഞ്ഞുവന്നത് കോൺഗ്രസിന് വിനയായി മാറി. പകരം ഹിന്ദുത്വ അജണ്ടയിൽ വളർന്നുവന്ന ഒരു ഭരണകൂടം നിലവിൽ വരികയും സ്വതന്ത്ര ഇന്ത്യയിൽ 50ലേറെ വർഷങ്ങൾ ഭാരതം ഭരിച്ച കോൺഗ്രസും മറ്റു പാർട്ടികളും അധികാരത്തിൽനിന്ന് മാറ്റപ്പെടുകയും ചെയ്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശക്തമായ പ്രതിപക്ഷ ചെറുത്തുനിൽപ്പ് ഉണ്ടായ സാഹചര്യങ്ങളിലൊക്കെ കാർഷിക നിയമം ഉൾപ്പെടെ ഉള്ളവയിൽ ഒരു പുനർ വിചിന്തനത്തിന് ഭരണകൂടം ഒരുങ്ങിയതിൽ നിന്ന് പാഠം പഠിക്കാൻ പോലും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ മെനക്കെടുന്നില്ല. ബിജെപിയുടെ അജണ്ട സെറ്റിങ്ങിന് പിന്നാലെ പോകുക എന്നത് കവിഞ്ഞ് കാര്യമായി മറ്റൊന്നും ചെയ്യാനില്ലാത്തവരായി പ്രതിപക്ഷ നിര മാറി. അജണ്ടകൾ സൃഷ്ടിക്കുകയും വിശദമായ ചർച്ചകൾക്കും ഹോം വർക്കുകൾക്കും ശേഷം കോടതികളിൽ ചോദ്യം ചെയ്യാനുള്ള പഴുതുകൾ പോലും അടച്ച് നടത്തിയ നിയമനിർമ്മാണങ്ങൾ കോടതിയിൽ പോലും ചലഞ്ച് ചെയ്യാനാവാതെ പോയത് സ്വാഭാവികം.
നിലനിൽപ്പിന്റെ ഭാഗമായി ഇന്ത്യ പുകയുകയാണ് എന്ന് രാജ്യത്തിനകത്തും പുറത്തും പ്രചരിപ്പിക്കാനുള്ള പ്രതിപക്ഷ ശ്രമമായി പിന്നീട്. ഇത് ദൗർഭാഗ്യകരം എന്ന് മാത്രമല്ല പല്ലും നഖവും ഉപയോഗിച്ച് എതിർക്കപ്പെടേണ്ടതുമാണ്. ബംഗാളിലെ മുർഷ്ദാബാദിലും മണിപ്പൂരിലും തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിലും കർഷക സമരങ്ങൾ അരങ്ങേറിയ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലും ഒക്കെ നാം കണ്ടത് സംഭവിച്ചുകൂടാത്തതും കണ്ടുകൂടാത്തതുമായ കാര്യങ്ങളാണ്.
ഒരു ഭാഗത്ത് ഹിന്ദുത്വമെന്ന പാലത്തിലൂടെ ഭാരതത്തിന്റെ ഭാവി യാത്ര സുഗമമാക്കാൻ തത്രപ്പെടുന്നവരും മറുഭാഗത്ത് അമിത ന്യൂനപക്ഷ പ്രീണനക്കാരുടെ പാലം വലിയും. ഭൂരിപക്ഷ ഏകോപനത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തിയാൽ അത് വരുത്തി വയ്ക്കുന്ന ഭാവി വിനകൾ നമ്മുടെ ചിന്തകൾക്കും അപ്പുറം ആയേക്കാം. അത് നമുക്ക് ഭൂഷണമല്ല. കോടതികളിലേക്ക് പോലും രാഷ്ട്രീയം കടന്നുചെന്നെത്തിയിരിക്കുന്നു എന്ന ആരോപണവും ചെറുതായി നോക്കിക്കാണാൻ കഴിയില്ല.
HomeAd1
 image 3 of news

സ്വയം ഭരണാവകാശമുള്ള രാജ്യങ്ങളാവാൻ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങൾ ഏറി വരുന്നോ എന്ന ചിന്ത ബലപ്പെടുന്നു. ബലഹീനതയിൽ നിന്നും ഭയത്തിൽ നിന്നും രക്ഷ നേടാൻ അസത്യപ്രചരണങ്ങളെ ആശ്രയിക്കുന്ന നേതാക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആ മാർഗത്തിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറായില്ലെങ്കിൽ ദേശവിരുദ്ധരായി മുദ്രകുത്തി ഭാവി തലമുറ അവരെചവറ്റുകുട്ടയിൽ എറിയും. അതുണ്ടാകാതിരിക്കട്ടെ, ആർക്കും.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞