മാഞ്ഞ സിന്ദൂരത്തിന്
മാപ്പില്ലാ മറുപടി:
ഓപ്പറേഷൻ സിന്ദൂർ.
അനിൽ ബാലകൃഷ്ണൻ
7 May 2025, 2:04 pm
പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളെ കുടുംബാംഗങ്ങൾക്ക് മുന്നിൽ നിഷ്ഠൂരം കൊലചെയ്ത ക്രൂരമനസ്സുകൾക്ക് മാപ്പില്ലാത്ത മറുപടി നൽകാൻ നടത്തുന്ന സൈനിക നീക്കക്കൾക്ക് ഭാരതം നൽകിയ പേരാണ് ഓപ്പറേഷൻ സിന്ദൂർ...
സീമന്തരേഖയിലെ സിന്ദൂരം മായ്ച്ചു കളയേണ്ടി വന്ന പ്രിയ പത്നിമാരുടെയും ആൺമക്കൾ നഷ്ടപ്പെട്ട അമ്മമാരുടെയും കുടുംബാംഗങ്ങളടെയും ഒരിക്കലും ഒടുങ്ങാത്ത വേദനയുടെയും തികട്ടി വരുന്ന കണ്ണീർപ്പകയുടെയും പ്രതീകമാണ് ഇപ്പോൾ സിന്ദൂരം.സ്ത്രീകളോടുള്ള ഐക ദാർഢ്യമാവുകയാണ് മറ്റൊരർത്ഥത്തിൽ ഓപ്പറേഷൻ സിന്ദൂർ.
അതിർത്തിക്ക് തൊട്ടപ്പുറത്ത് നിയന്ത്രണരേഖയുടെ കൈയ്യെത്തും ദൂരത്ത് പാകിസ്ഥാൻ കാലങ്ങളായി വളർത്തിയെടുക്കുന്ന തീവ്രവാദ താവളങ്ങൾ മാത്രം ക്ലിനിക്കൽ കൃത്യതയോടെ തച്ചു തകർക്കുക,സാധാരണക്കാരായ പാകിസ്ഥാൻ പൗരൻമാർക്ക് അപകടം ഉണ്ടാവാതിരിക്കാൻ കരുതലുണ്ടാവുക,പാകിസ്ഥാന്റെ ഭാഗത്തുനിന്ന് അനാവശ്യ നീക്കങ്ങളുണ്ടായാൽ ഔചിത്യമെന്ന് സൈന്യത്തിന് തോന്നുന്നത് ചെയ്യാൻ സർവ്വ സ്വാതന്ത്ര്യവും അനുവദിക്കുക... ഓപ്പറേഷൻ സിന്ദൂരിന്റെ അടിസ്ഥാന ആശയങ്ങൾ ഇവയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഭാരതത്തിന്റെ സൈനിക നീക്കത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന് പേര് നൽകിയത്. ഒരുപാട് അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്ന ഈ പേര് ഭാരതത്തിന്റെ സ്വാഭിമാനത്തിന്റെ കൂടി പ്രതീകമാണ്.
പഹൽ ഗാവിൽ കുടുംബാംഗങ്ങൾക്ക് മുന്നിൽ പിടഞ്ഞുവീണ നിരപരാധികളുടെ ആത്മാവിന് ഈ നീക്കം ശാന്തി നൽകും കാലങ്ങളായി കടുത്ത പട്ടിണിക്കും അശാന്തിക്കുമിടയിലും സ്വന്തം ജനതയെ മറന്ന് തീവ്രവാദ ശക്തികൾക്ക് അളവറ്റ പിന്തുണ നൽകുന്ന പാകിസ്ഥാന്റെ തുരപ്പൻ നയങ്ങൾക്ക് ഇങ്ങനെയല്ലാതെ ഒരു മറുപടി ഭാരത ജനത ആഗ്രഹിക്കുന്നില്ല.
പരമാധികാര രാജ്യങ്ങളോട് സമാധാനത്തിൽ ഊന്നിയ സഹവർത്തിത്തമാണ് എല്ലാകാലത്തും ഭാരതം പിന്തുടരുന്നത്. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷവും ഈ അടിസ്ഥാന നയത്തിന് മാറ്റം വന്നിട്ടില്ല.തുടരെത്തുടരെയുള്ള പ്രകോപനങ്ങൾ പാകിസ്ഥാൻ തൊടുത്തു വിടുമ്പോഴൊക്കെ ആത്മ സംയമനത്തോടെ ഇന്ത്യ പ്രതികരിക്കുന്നത് ഭീരുത്വം കൊണ്ടാണെന്ന് കരുതിയ പാക്കിസ്ഥാന് തെറ്റി,
ഇപ്പോൾ ലോകരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്ത്യയുടെ നിലപാടിനൊപ്പമാണ് നിലകൊള്ളുന്നത്.
പഹൽ ഗാവിലെ കൊടും പാതകത്തിനു പിന്നിൽ പാകിസ്ഥാനാണെന്നതിന് വ്യക്തവും വിശ്വാസ്യയോഗ്യവുമായ തെളിവ് ഇന്ത്യൻ രഹസ്യന്വേഷണ വിഭാഗത്തിന്റെ കയ്യിലുണ്ട്.ഇതുകൂടി ഉയർത്തിക്കാട്ടിയാണ് ഒഴിവാക്കാനാവാത്ത തിരിച്ചടിക്ക് ഇന്ത്യ ഒരുങ്ങിയത്.
ഇന്നു പുലർച്ചെ ഏറ്റവും ചെറിയ വിവര ചോർച്ചയോ ഇന്റലിജൻസ് പിഴവോ നൽകാതെ ഇന്ത്യൻ സൈന്യം പാകിസ്ഥാൻ പാലൂട്ടി വളർത്തുന്ന തീവ്രവാദ കേന്ദ്രങ്ങളിലേക്ക് കനത്ത ആഘാതം ഏൽപ്പിക്കുകയായിരുന്നു
ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ സേനാ നേതൃത്വത്തിലെ രണ്ട് വനിതകൾ പ്രത്യക്ഷപ്പെട്ടത് യാദൃശ്ചികമായല്ല. ലോകത്തിന് ആകെയുള്ള സന്ദേശമാണത്.
ഭാരതം സമാധാനം ആഗ്രഹിക്കുന്നു . ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള വനിതകൾ നിരന്തരം പ്രാർത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും സമാധാനമാണ്. പഹൽഗാമിൽ വൈധവ്യം ഉണ്ടായ, കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട,അച്ഛനെയും സഹോദരനെയും നഷ്ടപ്പെട്ട എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഓപ്പറേഷൻ സിന്ദൂർ.