രാജ്യം തീവ്രവാദികൾക്ക് പിന്നാലെ; ആഭ്യന്തര ശത്രുക്കൾ രാജ്യത്തിന് പിന്നാലെ..
എൻ.എസ്. അനിൽകുമാർ
8 May 2025, 8:28 am
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22 ന് നിരപരാധികളായ 26 വിനോദ സഞ്ചാരികളെ മതം നോക്കി വെടിവച്ച് കൊലപ്പെടുത്തിയ പാകിസ്താൻ തീവ്രവാദികളെ പിടികൂടാൻ ഇന്ത്യൻ സൈന്യം അന്വേഷണം തുടരവെ, പാകിസ്താനെതിരെ ആദ്യം
നയതന്ത്ര പ്രഹരങ്ങളും തുടർന്ന്,മെയ് 7 ന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തിരുന്നു. ഏതാണ്ട് 60 ലേറെ ഭീകരർ ചത്തതായാണ് വിവരം.
പാകിസ്താനിലെ ഒരു സിവിലിയനെ പോലും കൊല്ലാതെ ഭീകര താവളങ്ങളിൽ കൃത്യതയാർന്ന ആക്രമണം നടത്തി, വിധവകളാക്കപ്പെട്ട സഹോദരിമാർക്ക് നീതി നടപ്പാക്കിയ രാജ്യത്തിന് പിന്നിൽ പ്രാർത്ഥനയോടെ ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇടത്- ജിഹാദി ശക്തികളും, ചൈനാ സ്നേഹികളായ ചില മാധ്യമങ്ങളും പാകിസ്താനു വേണ്ടി ഇന്ത്യയിൽ പണിയെടുക്കുന്ന കാഴ്ച അസഹനീയമാകുന്നു.
പാകിസ്താനിലും, പാക്- അധിനിവേശ കശ്മീരിലും പ്രവർത്തിക്കുന്ന ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം വിനാശകരമായ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷം, പാകിസ്താൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ സൈന്യം ആക്രമിച്ചതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇന്ത്യയുടെ നടപടിക്ക് വലിയ വില നൽകേണ്ടി വരുമെന്ന് തെളിയിക്കപ്പെടാൻ ശ്രമിച്ചു കൊണ്ട് നിരവധി ഇന്ത്യൻ ഇടതുപക്ഷ ലിബറലുകളും ആ അവകാശവാദങ്ങൾ പ്രചരിപ്പിച്ചു.
ജമ്മു കശ്മീരിൽ മൂന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നുവെന്ന് റിപ്പോർട്ട് ചെയ്ത, ദേശീയ പത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ദി ഹിന്ദു ' പത്രവും ഈ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിൽ പങ്കുചേർന്നു. എന്നാൽ, വാർത്ത വ്യാജമാണെന്നും ദി ഹിന്ദു ഉപയോഗിച്ച ചിത്രങ്ങൾ പഴയതാണെന്നും നെറ്റിസൺമാർ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന്, ഹിന്ദു പത്രം അവകാശവാദം നീക്കം ചെയ്യാനും ക്ഷമാപണം നടത്താനും നിർബന്ധിതരായി.
റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളിലൊ ന്നിൽ, "2025 മെയ് 7 ന് ദക്ഷിണ കശ്മീരിലെ വുയാൻ പാംപോറിൽ തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങൾ" എന്ന അടിക്കുറിപ്പ് ഉണ്ടായിരുന്നു. മറ്റൊരു ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്, "2025 മെയ് 7 ന് ജമ്മുവിന്റെ പ്രാന്ത പ്രദേശത്തുള്ള അഖ്‌നൂറിനടുത്തുള്ള ഒരു വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പുക അഗ്നിശമന സേനാംഗങ്ങൾ നിർമാർജനം ചെയ്യുന്നു. " പക്ഷേ, അത്തരമൊരു സംഭവം നടന്നിട്ടില്ല, ഹിന്ദു റിപ്പോർട്ട് പൂർണ്ണമായും അടിസ്ഥാന രഹിതമായിരുന്നു. അവർ പ്രസിദ്ധീകരിച്ച ചിത്രങ്ങളെ കുറിച്ചുള്ള ഒരു പഠനം കാണിക്കുന്നത് നിലത്ത് ഇടിച്ച വസ്തു യഥാർത്ഥത്തിൽ ഒരു ബാഹ്യ ഇന്ധന ടാങ്കാണ്, യുദ്ധവിമാനമല്ല എന്നാണ്. ദീർഘദൂര ദൗത്യങ്ങളിലുള്ള യുദ്ധവിമാനങ്ങൾ അത്തരം ബാഹ്യ ഇന്ധന ടാങ്കുകൾ ചിറകുകൾക്കടിയിൽ വഹിക്കുന്നു. ഇന്ധനങ്ങൾ ഉപയോഗിച്ച ശേഷം, ടാങ്കുകൾ വലിച്ചെറിയുകയും അവ നിലത്ത് ഇടിക്കുകയും ചെയ്യുന്നു. ആവശ്യമില്ലാത്തതിനുശേഷം അവ വായുവിൽ നിന്ന് താഴെയിടുന്നതിനാൽ അവയെ 'ഡ്രോപ്പ് ടാങ്കുകൾ' എന്ന് വിളിക്കുന്നു. അതിനാൽ, ജെറ്റുകൾ തകർന്നു എന്നതല്ല ; മറിച്ച് ജെറ്റുകൾ അവയുടെ ബാഹ്യ ഇന്ധന ടാങ്കുകൾ കശ്മീരിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നു . അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ദി ഹിന്ദു പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ആളുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതിൽ 'ഖേദിക്കുകയും' ചെയ്തു.
യുദ്ധ വിമാനങ്ങൾ നിയന്ത്രണ
രേഖ കടന്നിട്ടില്ല എന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടും ദി ഹിന്ദു അത് മുഖവിലക്കെടുക്കാതെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത് അക്ഷന്തവ്യമായ കുറ്റമാണ്. ഖേദ പ്രകടനം മതിയാകില്ല, മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്തെ
യും സേനകളേയും അപകീർത്തി പെടുത്തന്നതിന് ഉചിതമായ ശിക്ഷ നൽകേണ്ട സമയം അതിക്രമിച്ചു.
ദി ഹിന്ദുവിന്റെ വ്യാജ വാർത്ത,
ദി വയർ തുടങ്ങിയ യൂട്യൂബ് ചാനലുകളും ഏറ്റെടുത്ത് പ്രചരിപ്പിക്കാൻ തുടങ്ങി. ഒരു കാലത്ത് ദില്ലിയിൽ മാധ്യമപ്രവർത്തനം നടത്തിയിരുന്ന മാത്യു സാമുവൽ ഉൾപ്പെടെ ഉള്ള ഇടത്- ലിബറൽ നാവുകളും ഇന്ത്യയെ അപകീർത്തി പെടുത്താൻ പെടാപാട് അനുഭവിക്കുന്ന സാഹചര്യത്തിൽ രാജ്യ സ്നേഹികളായ ജനമനസ്സുകളിൽ ഉയരുന്ന ചോദ്യമിതാണ്- 'രാജ്യത്തിന് പുറത്തുള്ള ശത്രുക്കളെ കൈകാര്യം ചെയ്യാൻ ഇന്ത്യൻ സേനകൾക്ക് പ്രാപ്തിയുണ്ട്; പക്ഷേ, രാജ്യത്തിനകത്തെ ശത്രുക്കളെ മോദി സർക്കാർ എങ്ങനെ കൈകാര്യം ചെയ്യും..?