രാജ്യ സ്നേഹം തപ്പുന്ന
കശ്മലകുമാരന്മാർ
മോഹൻ കെ കൃഷ്ണൻ
9 May 2025, 7:11 pm
രാജ്യം യുദ്ധത്തിലാകുമ്പോൾ ഒതളങ്ങ വർത്തമാനം പറയരുത്. അതു സാമാന്യ നിയമം. മരണ വീട്ടിൽ നെയ്യപ്പത്തിന്റെ റസീപ്പി വിശദീകരിക്കും പോലെ അസംബന്ധമാണത്.
ദേശാഭിമാനത്തിൽ പ്രേരിതനായി അല്ലെങ്കിൽ ഭരണകൂടം നിർദ്ദേശിച്ചിട്ട് യുദ്ധകാലത്ത് രാജ്യത്തിനു വേണ്ടി പടയ്ക്കിറങ്ങുന്ന യുവതയെ പാതവക്കിൽ തടഞ്ഞു നിർത്തി യുദ്ധത്തിന്റെ അശ്ലീലതകളെയും ദാർശനിക സമസ്യകളെയും പറ്റിയുള്ള ചോദ്യാവലി പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെടുന്നത് അനുചിതമാണ്.ഏതൻസിൽ സോക്രട്ടീസ് ചെയ്തത് ആ പ്രവർത്തിയായിരുന്നു. വെറുതെ പാവം പണി വാങ്ങി കൂട്ടിയതു മാത്രം മിച്ചം!
സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ ഒരു പല്ല് കൂടുതലാണന്ന സങ്കല്പനവുമായി ദീർഘനാൾ തീപിടിച്ച തലയുമായി നടന്നത് ഈ ജനുസിലെ മറ്റൊരു രാവണനായിരുന്നു. പത്തു തലയുള്ള ശിങ്കം ! പൊണ്ടാട്ടിയുടെയോ പെങ്ങളുടെയോ വാ പൊളിച്ചു നോക്കി തൽക്ഷണം അനുമാനത്തിൽ എത്തിച്ചേരാനുള്ള കേവലമായ പ്രയോഗികതയുടെ നിഷേധികളായിരുന്നു ഈ ജയന്റ് കില്ലർമാർ എക്കാലവുമെന്ന് ചരിത്രം ഘോഷിക്കുന്നു.
പ്രജനന വൈകല്യം കൊണ്ടാകണം നമ്മുടെ നാട്ടിൽ എണ്ണത്തിൽ കൂടുതലാണ് ഈ വർഗവും അവരുടെ വർഗമൂലവും! ഈ...ശ്വരാ... രക്ഷതു !
വിശ്വാസ പ്രമാണങ്ങളുടെ വാർപ്പു രൂപങ്ങളും ആർക്കി ടൈപ്പുകളുമായാണ് അവരുടെ സ്വരൂപം. സഞ്ചലന മാതൃകയാകട്ടെ അമീബയുടെ കപട പാദങ്ങളും!
മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണ പച്ചപാവത്താനും പച്ചവെള്ളം തുടങ്ങിയ പാനീയങ്ങൾ പോലും ചവച്ചരച്ചു മാത്രമേ ഭക്ഷിക്കൂവെന്നും മുംബൈ കേസിൽ വർഗീയവാദികൾ ഈ മഹാനായ മതേതരനും ലോകനന്മയ്ക്കു യത്നിക്കന്നവനുമായ ഇതിയാനെ ഒരു കാരണവുമില്ലാതെയായിരുന്നുകേസിൽ പെടുത്തിയതെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മതത്തിന്റെ ഇക്കോസിസ്റ്റത്തിൽ പുലരുന്ന ഒട്ടേറെ മനുഷമ്മാരെ നമ്മുടെ മുന്നിൽ കാണാം. അതിനു സുരേശിനു മുറ്റത്തു തിരയേണ്ട കാര്യമേയില്ല. അരി എറിഞ്ഞാൽ മാത്രം മതി. വരും ആയിരം കാക്കകളും മൈനകളും !
പഹൽഗാമിൽ അരും കൊലകൾ നാടകമാണെന്ന് മതം തിന്നു ജീവിക്കുന്നവരെ പഠിപ്പിക്കാനും ആ ഉള്ളടക്കം വർഗീയ കൂട്ടായ്മകളിലൂടെ പ്രചരിപ്പിക്കാനും അതിന്റെ ഫീഡ്ബാക്കുകളായി സാമുഹിക മാധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ സൃഷ്ടിക്കാനും ബുദ്ധിജീവിതം നയിക്കുന്ന കശ്മല കുമാരന്മാരെയും കുമാരിമാരെയും രചനാത്മകമായി തന്നെ നമുക്കു കാണാൻ കഴിയണം. സംവദിക്കാൻ കഴിയണം.
ഹിംസയിലും പകയിലും ഉപജീവിക്കേണ്ടി വന്ന ഒരു ജീവിത പരിസരത്തിന്റെ ഉല്പന്നങ്ങളെയും ഒരിറ്റു ദാഹജലത്തിനു കേഴുന്ന മണലാരണ്യങ്ങളുടെ വന്യതകളെയും
കച്ച കപടങ്ങളെയും തിരിച്ചറിയാൻ നമുക്കേ കഴിയൂ.
തിന്മയെ നന്മകൊണ്ടും അന്യായത്തെ ന്യായം കൊണ്ടും ആയുധിളെ സ്നേഹം കൊണ്ടും അക്രമത്തെ കരുണ കൊണ്ടും ജയിച്ച് ആദർശത്തിന്റെ ശാശ്വത ലോകം തീർക്കാനാണ് പരിനിർവാണത്തിനു തൊട്ടുമുമ്പ് ബോധിസത്വൻ അനുയായികളെ ഉപദേശിച്ചത്.