NewsAd1
ഒരേയൊരു തരൂർ
ബി ടി അനിൽകുമാർ
14 May 2025, 2:29 am
main image of news

ഓപറേഷൻ സിന്ദൂർ, പാകിസ്താനുമായുള്ള വെടി നിറുത്തൽ, മധ്യസ്ഥതയിൽ അമറിക്കയുടെ പങ്ക് ഇവയെല്ലാം ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ സഖ്യത്തിൽ തന്നെ വിള്ളൽ വന്നിരിക്കുന്നു. രാജ്യസുരക്ഷയെയും പ്രതിരോധത്തെയും ബാധിക്കാവുന്ന ഈ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുന്നതിനോട് യോജിക്കുന്നില്ലെന്ന് ഇന്ത്യാ സഖ്യത്തിലെ പ്രമുഖ കക്ഷികളിലൊന്നായ എൻസിപി യുടെ നേതാവ് ശരത് പവാറാണ് അഭിപ്രായപ്പെട്ടത്. വിഷയം ചർച്ച ചെയ്യാൻ ഒരു സർവ്വ കക്ഷി സമ്മേളനമാണ് വിളിക്കേണ്ടതെന്നും ശരത് പവാർ പറഞ്ഞു. തീവ്രവാദത്തിനെതിരേ രാജ്യം പൊരുതുകയും ലോകത്തിനു മുന്നിൽ വിലയിരുത്തപ്പെടുകയും ചെയ്യുമ്പോൾ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ എന്തു നിലപാടാണ് എടുക്കേണ്ടത്? ശരത് പവാർ അതിലേക്കാണ് എത്തിയിരിക്കുന്നത്. തുടക്കം മുതൽ ഇത് മനസ്സിലാക്കി നീങ്ങിയ മറ്റൊരാൾ; ഒരു പക്ഷേ പ്രതിപക്ഷത്തെ ഒരേയൊരാൾ, ഡോ ശശി തരൂരാണ്.

പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പ്രതികരണമായ ഓപ്പറേഷൻ സിന്ദൂരിനെ ശക്തമായി പിന്തുണയ്ക്കുകയും ഇന്ത്യൻ സായുധ സേനയുടെ തന്ത്രപരമായ കൃത്യതയെയും മിതത്വത്തെയും പ്രശംസിക്കുകയും ചെയ്തതിലൂടെ ഡോ ശശി തരൂർ വിശ്വപൗരൻ എന്ന നിലയിലുള്ള തന്റെ താരമൂല്യം ഭാരതത്തിന്റെ ആത്മാഭിമാനത്തിനു വേണ്ടി വിനിയോഗിക്കുകയായിരുന്നു. ദേശീയവും അന്തർദേശീയവുമായ നിരവധി മാധ്യമങ്ങൾ ഇന്ത്യാ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തരൂരിന്റെ നിലപാട് ആരാഞ്ഞു. ഒരു കോൺഗ്രസ്സുകാരനായല്ല; രാജ്യാന്തര രാഷ്ട്രീയവും നയതന്ത്രജ്‌ഞതയും ഹൃദിസ്ഥമാക്കിയ ഒരു നിഷ്പക്ഷ നിരീക്ഷകനായിട്ടായിരുന്നു തരൂർ തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്.

 image 2 of news

അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ഉചിതമായ മറുപടി നൽകാൻ ഓപ്പറേഷൻ സിന്ദൂറിന്റെ അനിവാര്യതയെ തരൂർ എടുത്തു കാട്ടി.സിവിലിയൻ നാശനഷ്ടങ്ങളും അനാവശ്യമായ സംഘർഷവും ഒഴിവാക്കാൻ ഇന്ത്യ ജാഗ്രത കാട്ടിയതായും ശശി തരൂർ പറഞ്ഞു.

ഇന്ത്യ സ്വയം പ്രതിരോധത്തിലൂന്നിയാണ് പ്രതികരിക്കുന്നത്. യുദ്ധമോ സംഘർഷമോ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പതിറ്റാണ്ടുകളായി തീവ്രവാദികൾക്ക് ആതിഥേയത്വം വഹിക്കുന്ന പരാജിതവും മതഭ്രാന്തിന് വിധേയവുമായ രാജ്യമായി അദ്ദേഹം പാകിസ്ഥാനെ വിശേഷിപ്പിച്ചു. സമാധാനപരമായ സഹവർത്തിത്തമല്ലാതെ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യ ഒന്നും ആവശ്യപ്പെടുന്നില്ലെന്ന് തരൂർ അടിവരയിട്ടു.
HomeAd1
 image 3 of news

ഇന്ത്യൻ നയതന്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കുമെതിരെയുള്ള സൈബറാക്രമണങ്ങളെ പ്രതിരോധിക്കാനും തരൂർ മുൻ നിരയിൽ നിന്നു. പാകിസ്താനെതിരെയുള്ള നീക്കങ്ങളിൽ സർക്കാരിനൊപ്പം എന്നു പറയുമ്പോഴും ഇന്ത്യയുടെ സേനാ മുന്നേറ്റങ്ങളിൽ മേനി പറയാൻ ബി ജെ പി സർക്കാരിനെ അനുവദിച്ചു കൂട എന്നൊരു നിലപാടാണ് ചില കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചത്. അവർ ഒളിഞ്ഞും തെളിഞ്ഞും ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെ ചോദ്യം ചെയ്തു, തീവ്രവാദികളെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നതുവരെ ഇന്ത്യയുടെ ദൗത്യം വിജയകരമായി എന്നുകണക്കാക്കാൻ കഴിയില്ലെന്നും അവർ വാദിച്ചു. തരൂർ ഇതിൽ നിന്ന് വിഭിന്ന സ്വരമാണ് കേൾപ്പിച്ചത്. തരൂരിലെ കോൺഗ്രസ്സുകാരനുമേൽ തരൂറിലെ നയതന്ത്രജ്ഞൻ വിജയം നേടി. ദേശീയ സുരക്ഷയെ രാഷ്ട്രീയവൽക്കരിക്കുന്നത് ഒഴിവാക്കുകയും ഐക്യത്തിന് ആഹ്വാനം ചെയ്യുകയും പ്രതിസന്ധികളിൽ രാജ്യത്തെ രാഷ്ട്രീയമായി വിഭജിക്കാനുള്ള ശ്രമങ്ങളെ വിമർശിക്കുകയും ചെയ്യുന്ന ദേശസ്നേഹപരമായ നിലപാടായിരുന്നു തരൂരിന്റേത്.

1971ലെ ഇന്ദിരാഗാന്ധിയുടെ പാരമ്പര്യം ഉയർത്തിക്കാട്ടുകയും വെടിനിർത്തലിൽ അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സർക്കാരിനെ വിമർശിക്കുകയും ചെയ്തുകൊണ്ട് നിരവധി കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിച്ചു.
ഓപറേഷൻ സിന്ദൂറിന്റെ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ എല്ലാ പാർട്ടികളുടെയും യോഗങ്ങളും പാർലമെന്റിന്റെ പ്രത്യേക സെഷനുകളും വിളിക്കുകയും ചെയ്യണമെന്നുമുള്ള നിലപാട് കോൺഗ്രസ്സ് ഉയർത്തിപ്പിടിച്ചു

 image 4 of news

മറ്റ് കോൺഗ്രസ് നേതാക്കൾ കൂടുതൽ വിമർശനാത്മകമായി പ്രവർത്തന ഫലങ്ങളെ ചോദ്യം ചെയ്യുകയും വിദേശ മധ്യസ്ഥതയെയും സുതാര്യതയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടുകയും ചെയ്തു.

ചുരുക്കത്തിൽ, ഇന്ത്യയ്ക്കുവേണ്ടി കക്ഷിരാഷ്ട്രീയ വ്യത്യാസം ബാധിക്കാതെ സംസാരിച്ച് ശശി തരൂർ തന്റെ പാർട്ടിക്കുള്ളിൽ ദേശീയതയുടെയും അനിവാര്യമായ നയതന്ത്രജ്‌ഞതയുടെയും പ്രതീകമായി ഉയർന്നു നില്ക്കുന്നു.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞