ഓപറേഷൻ സിന്ദൂർ, പാകിസ്താനുമായുള്ള വെടി നിറുത്തൽ, മധ്യസ്ഥതയിൽ അമറിക്കയുടെ പങ്ക് ഇവയെല്ലാം ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ സഖ്യത്തിൽ തന്നെ വിള്ളൽ വന്നിരിക്കുന്നു. രാജ്യസുരക്ഷയെയും പ്രതിരോധത്തെയും ബാധിക്കാവുന്ന ഈ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുന്നതിനോട് യോജിക്കുന്നില്ലെന്ന് ഇന്ത്യാ സഖ്യത്തിലെ പ്രമുഖ കക്ഷികളിലൊന്നായ എൻസിപി യുടെ നേതാവ് ശരത് പവാറാണ് അഭിപ്രായപ്പെട്ടത്. വിഷയം ചർച്ച ചെയ്യാൻ ഒരു സർവ്വ കക്ഷി സമ്മേളനമാണ് വിളിക്കേണ്ടതെന്നും ശരത് പവാർ പറഞ്ഞു. തീവ്രവാദത്തിനെതിരേ രാജ്യം പൊരുതുകയും ലോകത്തിനു മുന്നിൽ വിലയിരുത്തപ്പെടുകയും ചെയ്യുമ്പോൾ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ എന്തു നിലപാടാണ് എടുക്കേണ്ടത്? ശരത് പവാർ അതിലേക്കാണ് എത്തിയിരിക്കുന്നത്. തുടക്കം മുതൽ ഇത് മനസ്സിലാക്കി നീങ്ങിയ മറ്റൊരാൾ; ഒരു പക്ഷേ പ്രതിപക്ഷത്തെ ഒരേയൊരാൾ, ഡോ ശശി തരൂരാണ്.
അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ഉചിതമായ മറുപടി നൽകാൻ ഓപ്പറേഷൻ സിന്ദൂറിന്റെ അനിവാര്യതയെ തരൂർ എടുത്തു കാട്ടി.സിവിലിയൻ നാശനഷ്ടങ്ങളും അനാവശ്യമായ സംഘർഷവും ഒഴിവാക്കാൻ ഇന്ത്യ ജാഗ്രത കാട്ടിയതായും ശശി തരൂർ പറഞ്ഞു.
ഇന്ത്യൻ നയതന്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കുമെതിരെയുള്ള സൈബറാക്രമണങ്ങളെ പ്രതിരോധിക്കാനും തരൂർ മുൻ നിരയിൽ നിന്നു. പാകിസ്താനെതിരെയുള്ള നീക്കങ്ങളിൽ സർക്കാരിനൊപ്പം എന്നു പറയുമ്പോഴും ഇന്ത്യയുടെ സേനാ മുന്നേറ്റങ്ങളിൽ മേനി പറയാൻ ബി ജെ പി സർക്കാരിനെ അനുവദിച്ചു കൂട എന്നൊരു നിലപാടാണ് ചില കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചത്. അവർ ഒളിഞ്ഞും തെളിഞ്ഞും ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെ ചോദ്യം ചെയ്തു, തീവ്രവാദികളെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നതുവരെ ഇന്ത്യയുടെ ദൗത്യം വിജയകരമായി എന്നുകണക്കാക്കാൻ കഴിയില്ലെന്നും അവർ വാദിച്ചു. തരൂർ ഇതിൽ നിന്ന് വിഭിന്ന സ്വരമാണ് കേൾപ്പിച്ചത്. തരൂരിലെ കോൺഗ്രസ്സുകാരനുമേൽ തരൂറിലെ നയതന്ത്രജ്ഞൻ വിജയം നേടി. ദേശീയ സുരക്ഷയെ രാഷ്ട്രീയവൽക്കരിക്കുന്നത് ഒഴിവാക്കുകയും ഐക്യത്തിന് ആഹ്വാനം ചെയ്യുകയും പ്രതിസന്ധികളിൽ രാജ്യത്തെ രാഷ്ട്രീയമായി വിഭജിക്കാനുള്ള ശ്രമങ്ങളെ വിമർശിക്കുകയും ചെയ്യുന്ന ദേശസ്നേഹപരമായ നിലപാടായിരുന്നു തരൂരിന്റേത്.
ചുരുക്കത്തിൽ, ഇന്ത്യയ്ക്കുവേണ്ടി കക്ഷിരാഷ്ട്രീയ വ്യത്യാസം ബാധിക്കാതെ സംസാരിച്ച് ശശി തരൂർ തന്റെ പാർട്ടിക്കുള്ളിൽ ദേശീയതയുടെയും അനിവാര്യമായ നയതന്ത്രജ്‌ഞതയുടെയും പ്രതീകമായി ഉയർന്നു നില്ക്കുന്നു.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..