ഓപ്പറേഷൻ സിന്ദൂർ V/S ഓപ്പറേഷൻ തരൂർ
എൻ.എസ്. അനിൽകുമാർ
16 May 2025, 5:11 pm
‘ഒന്നു നിനയ്ക്കും മറ്റൊന്നാകും’ എന്ന് പറഞ്ഞതു പോലെയായി കോൺഗ്രസിലെ കാര്യങ്ങൾ. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തെ കുറിച്ച് ലോകത്തെ ബോദ്ധ്യപ്പെടുത്താൻ പാർലമെൻ്റംഗങ്ങളുടെ ഒരു ഗ്രൂപ്പ് തയ്യാറാക്കി വരികയാണ് കേന്ദ്ര സർക്കാർ. മെയ് 22 മുതൽ 10 ദിവസം അമേരിക്ക, ഇംഗ്ലണ്ട്, യു.എ.ഇ, ഖത്തർ,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ എം.പി മാരെ അയയ്ക്കുക.5 മുതൽ 8 വരെ എം.പിമാർ അടങ്ങിയ
അഞ്ച് ഗ്രൂപ്പുകളിൽ എല്ലാ പാർട്ടികളിലും പെട്ട സീനിയർ അംഗങ്ങളെയായിരിക്കും പരിഗണിക്കുന്നത്. പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവിനാണ് പരിപാടി കോ-ഓർഡിനേറ്റ് ചെയ്യാനുള്ള ചുമതല നൽകിയിരിക്കുന്നത്.
ഇത്തരം ബ്രീഫിംഗുകൾ ഇതാദ്യമായല്ല ഭാരതം നടത്തുന്നത്. പക്ഷേ, ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിന് രാഷ്ട്രീയ പ്രാധാന്യം കൂടി കൈവരുന്നു. അതിന് കാരണം, ഈ പരിപാടിയുടെ ഗ്രൂപ്പ് ലീഡർ ആയി ശശി തരൂരിനെ പരിഗണിക്കുന്നതായാണ് വിവരം. ഒറ്റ നോട്ടത്തിൽ ആർക്കും ഇതിൽ അത്ഭുതമൊന്നും തോന്നുകയില്ല. ദീർഘകാലം ഐക്യരാഷ്ട്ര സംഘടനയിൽ പ്രവർത്തിച്ചതിൻ്റെ പരിചയവും ലോക നേതാക്കളുമായുള്ള ബന്ധങ്ങളും കാരണം ശശി തരൂർ ഒരു സ്വാഭാവിക ചോയ്സ് ആയി മാറി എന്നായിരിക്കും കരുതുക. എന്നാൽ ബി ജെ പി ബോധപൂർവ്വമാണ് കരുക്കൾ നീക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന് കോൺഗ്രസ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളും ഭാരത സർക്കാരിന് പൂർണ്ണ പിന്തുണ നൽകി. ഈ പിന്തുണ പക്ഷേ വിമർശനമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല.മെയ് 10-ാം തീയതി പാകിസ്താനുമായി ഇന്ത്യ വെടി നിർത്തലിന് തയ്യാറായത് തൻ്റെ ഇടപെടൽ കാരണമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവന കോൺഗ്രസിനെ ചൊടിപ്പിച്ചു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ട്രംപിൻ്റെ അവകാശവാദത്തെ വിദേശകാര്യ മന്ത്രാലയം തള്ളിക്കളയുകയും ചെയ്തു. എന്നിട്ടും കോൺഗ്രസിന് ബോദ്ധ്യമായില്ല, മോദി ട്രംപിനു മുന്നിൽ കീഴടങ്ങി എന്ന നിലയിൽ അവർ പ്രചരണം നടത്തി.
കോൺഗ്രസിൻ്റെ ഈ ലൈനിന് വിരുദ്ധമായിരുന്നു ശശി തരൂരിന്റെ നിലപാട്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ദിവസങ്ങളിൽ ഇന്ത്യയുടെ സൈനിക നടപടി വൈകുന്നു എന്നായിരുന്നു കോൺഗ്രസിൻ്റെ പരാതി. എന്നാൽ മുൻ-പിൻ നോക്കാതെ ഒരു രാജ്യത്തിന് മേൽ ആക്രമണം നടത്താൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് തരൂർ വേറിട്ട് നിന്നു. തുടർന്നുള്ള ഓരോ കാര്യങ്ങളിലും കോൺഗ്രസ് നിലപാടിന് വിരുദ്ധമായി സർക്കാരിനൊപ്പം എന്ന തോന്നൽ ജനിപ്പിക്കും വിധമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവനകൾ. ഇസ്ലാമിക മത ഭ്രാന്തൻമാരാണ് പഹൽഗാമിൽ 26 സുമംഗലിമാരെ വിധവകളാക്കിയതെന്ന് പറയാനുള്ള ‘ധൈര്യം’ തരൂർ കാണിച്ചു.
പഹൽഗാമിൽ ഇൻ്റലിജൻസ് വീഴ്ച ഉണ്ടായെന്ന കോൺഗ്രസ് വാദത്തെ തരൂർ പിന്തുണച്ചിരുന്നില്ല. ട്രംപിൻ്റെ ഇടപൊലിൽ അതൃപ്തി പ്രകടിപ്പിച്ച തരൂർ, ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ഇന്ത്യ , വിദേശ രാജ്യങ്ങളുടെ മദ്ധ്യസ്ഥത തേടാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും എക്സിൽ കുറിച്ചിരുന്നു. തരൂരിൻ്റെ ഈ പ്രസ്താവന കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ശശി തരൂർ’ ലക്ഷ്മണ രേഖ’ കടക്കുന്നതായി പ്രവർത്തക സമിതിയിൽ നേതാക്കൾ പരാതി പറഞ്ഞു. ഇക്കാര്യത്തിൽ തരൂരിന് താക്കീത് നൽകിയതായി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞിരുന്നു. താക്കീതിനെ കുറിച്ച് തരൂരിനോട് പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്,” എനിക്ക് ആരും രേഖാമൂലമോ, വാക്കാലോ താക്കീത് നൽകിയിട്ടില്ല. ഞാൻ ഭാരതീയനാണ്, രാജ്യത്തിൻ്റെ സുരക്ഷയേയും അഖണ്ഡതേയും കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആരോടും ചോദിക്കേണ്ടതില്ല” എന്നായിരുന്നു. തരൂരിൻ്റെ ഈ പ്രസ്താവനയെ കുറിച്ച് ഇതുവരെ കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
മറുഭാഗത്ത്, ബി ജെ പി ശശി തരൂരിനെ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. തരൂരിൻ്റെ മേൽ ബി ജെ പി യുടെ കണ്ണുകൾ പതിഞ്ഞിട്ട് കാലം കുറെയായി. കോൺഗ്രസിനകത്ത് ശശി തരൂർ ‘ വീർപ്പുമുട്ടൽ’ അനുഭവിക്കാൻ തുടങ്ങിയിട്ടും കാലം കുറെയായി. കേരളത്തിലെ കോൺഗ്രസുകാർക്ക് തരൂരിനോട് പണ്ടേ പഥ്യമില്ല.2031 ൽ കേരളത്തിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യം പേറുന്ന
ബി ജെ പി യെ സംബന്ധിച്ച് ഒരു തുറുപ്പ് ചീട്ടാണ് ശശി തരൂർ. രാജീവ് ചന്ദ്രശേഖർ നയിക്കുന്ന കേരളത്തിലെ ബി ജെ പിക്ക് വലിയ മുതൽക്കൂട്ടാകും ശശി തരൂരിന്റെ പ്രവേശനം. രാഷ്ട്രീയത്തിന് അതീതമായി തരൂരിന് കേരളത്തിൽ ഒരു അംഗീകാരമുണ്ട്, അതോടൊപ്പം അദ്ദേഹത്തിൻ്റെ കഴിവുകൾ ചൂഷണം ചെയ്യാൻ കോൺഗ്രസിന് കഴിയുന്നില്ല എന്ന വിമർശനവും ജനങ്ങൾക്കിടയിലുണ്ട്. തരൂരിനെ ഒപ്പം കൂട്ടാൻ കഴിഞ്ഞാൽ ബി ജെ പിക്ക് രണ്ട് ഗുണങ്ങളാണുണ്ടാകുക. ഒന്ന്, ദേശീയ തലത്തിൽ രാഹുൽ ഗാന്ധി പരാജയമാണെന്ന് ഒന്നുകൂടി ഉറപ്പിച്ചു പ്രചാരണം ചെയ്യാം. രണ്ട്, കേരളത്തിലെ കോൺഗ്രസിനെ ദുർബ്ബലപ്പെടുത്താം, അതുവഴി ബി ജെ പി യെ ശക്തമാക്കാം. ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ട് കൊണ്ടാണ് ‘ ഓപ്പറേഷൻ തരൂർ’ തയ്യാറാകുന്നത്. പക്ഷേ എപ്പോൾ.. എന്നതാണ് ചോദ്യം. അധികം വൈകാതെ ഉത്തരം ഉണ്ടായേക്കാം.
ഓപ്പറേഷൻ സിന്ദൂർ ഭീകരവാദികളെ മാത്രം ലക്ഷ്യം വച്ച ഒരു ദൗത്യമായിരുന്നു. പാകിസ്താൻ തീവ്രവാദികൾക്കൊപ്പം ചേർന്ന് ഭാരതത്തിലെ പൗരൻമാരെ ആക്രമിക്കാൻ മുതിർന്നതിനുള്ള ശിക്ഷയാണ് നമ്മുടെ സൈന്യം നൽകിയത്. രാജ്യം ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണകൂടത്തോടൊപ്പം നിൽക്കാനുള്ള ‘രാഷ്ട്രീയ പക്വത’ ഇന്ത്യയിലെ പാർട്ടികൾക്കും നേതാക്കൾക്കും ഇല്ല എന്നതിൻ്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണുകയും കേൾക്കുകയും ചെയ്തത്. രാഷ്ട്രം സർവ്വോപരി എന്ന നിലപാടാണ് രാഷ്ട്രീയത്തിന് മുകളിൽ നിൽക്കേണ്ടത്.
അവിടെയാണ് ശശി തരൂർ എന്ന കോൺഗ്രസിലെ ‘ഭാരതീയൻ്റെ’ പ്രസക്തി.