വാർത്താ സമ്മേളനങ്ങളിൽ എതിരാളികളുടെ മസ്തകത്തിൽ കുന്തമെറിഞ്ഞു കൊള്ളിക്കാറുള്ള മലപ്പുറം കത്തിവേഷക്കാരൻ പി.വി.അൻവർ തീർത്തും ദുർബലനാവുന്നതും കണ്ഠമിടറി കണ്ണീർ വാർക്കുന്നതും കണ്ട വണ്ടറിൽ നിന്ന് മലയാളികൾ മോചിതരായിട്ടില്ല. യുഡിഎഫിലേക്കുള്ള പ്രവേശം അസാധ്യമാണെന്നും എൽ ഡി എഫിന്റെ വാതിൽ എന്നെന്നേക്കുമായി അടഞ്ഞുപോയെന്നുമുള്ള തിരിച്ചറിവാകണം അൻവറിനെ കരയിച്ചത്. താമര മുന്നണിയിലേക്കുള്ള പോക്ക് മതേതരവിപ്ലവ സിംഹമായ അൻവറിന് ആലോചിക്കാൻ പോലുമാവില്ലല്ലോ.
ഇടതുമുന്നണിയുടെ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച് നിയമസഭയിലെത്തിയ അൻവർ പിണറായിയുടെ വിശ്വസ്തനും സിപിഎം ന്റെ സൈബർ ഗുണ്ടാസംഘം മേധാവിയുമായാണ് ഇടതുമുന്നണിക്കുള്ളിൽ നിന്നത്. ബിസിനസ്സ് ആവശ്യങ്ങൾക്കായി നിയമസഭയിൽ നിന്ന് ഇടക്കിടെ അപ്രത്യക്ഷനായി വിദേശയാത്ര നടത്തി വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയപ്പോഴെല്ലാം സി പി എം ഒന്നാകെയുണ്ടായിരുന്നു അൻവറിന്റെ രക്ഷയ്ക്ക്. ഒടുവിൽ അതേ അൻവർ പാർട്ടിക്കും പിണറായിക്കുമെതിരേ കടുത്ത പരസ്യവിമർശനമുന്നയിച്ച ശേഷമാണ് എം എൽ ഏ സ്ഥാനമുപേക്ഷിച്ച് മുന്നണി വിടുന്നത്. സി പി എം നും പിണറായിക്കുമെതിരേ പരസ്യമായി ഇത്ര കടുത്ത ഭാഷയിൽ ആക്ഷേപങ്ങളും ആരോപണങ്ങളുമുന്നയിക്കാൻ ധൈര്യം കാട്ടിയ മറ്റൊരു നേതാവില്ല എന്നത് പരമാർത്ഥം.
ഇടതുമുന്നണിയിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് എല്ലാ മുന്നണികളെയും പരസ്യമായി വിമർശിക്കുകയും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രധാന നേതാക്കൾ തമ്മിൽ അവിശുദ്ധ നെക്സസ് ഉണ്ടെന്ന് ആക്ഷേപിക്കുകയും ചെയ്തത് ഒരർത്ഥത്തിൽ അൻവറെ അനഭിമതനാക്കി.സ്വന്തമായി പാർട്ടിയുണ്ടാക്കി ശക്തി കാട്ടണമെന്ന രാഷ്ട്രീയ തന്ത്രം ക്ലച്ച് പിടിച്ചില്ല. ഡി എം കെ എന്ന ചുരുക്കെഴുത്തുള്ള ഒരു പ്രസ്ഥാനം രൂപവത്കരിച്ച അൻവർ തമിഴ് നാട്ടിൽ ഡി എം കെ നേതാക്കളെക്കണ്ട് നടത്തിയ തുടർ ചർച്ച ഫലം കണ്ടില്ല. പിണറായി - സ്റ്റാലിൻ സൗഹൃദമാണെന്ന് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു.
ഒറ്റയ്ക്ക് മത്സരിച്ച് ശക്തി കാട്ടുകയെന്ന അറ്റകൈ പ്രയോഗത്തിലേക്കാണ് ഒടുവിൽ അൻവർ നീങ്ങുന്നത്. അത് സാങ്കേതിമായി അൻവർ പോരാട്ടം നടത്തുന്ന ഇടതുമുന്നണിക്കാവും ഗുണംചെയ്യുക. അതിലൂടെ പിണറായിയും പിണറായിസവും എക്കാലവും വിജയക്കൊടി പാറിക്കകയും ചെയ്യും. എന്തു ചെയ്യാം ഐഡിയ അൻവറിക്കയുടേതായിപ്പോയി. ജയ് സ്വരാജ്... ജയ് പിണറായിസം.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..