വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി.... കേരളത്തിന്റെ ഭരണ-രാഷ്ട്രീയ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത രണ്ടു പേരുകൾ ... രണ്ടു വ്യക്തിത്വങ്ങൾ... ഈ തെരഞ്ഞെടുപ്പിൽ അവർക്ക് എവിടെയാണ് സ്ഥാനം?
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ശരിയായ ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനാണ് വി എസ് പോരാടിയത്. അതിൽ നിന്നുള്ള സൂക്ഷ്മ വ്യതിചലനങ്ങൾ പോലും പൊറുക്കാൻ അദ്ദേഹം തയ്യാറായില്ല. പരിസ്ഥിതി, സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങൾ, അഴിമതി തുടങ്ങിയവയിൽ വി എസ് ന്റെ അഭിപ്രായങ്ങൾക്ക് പലപ്പോലും പൊതുസമ്മതിയുണ്ടായി. പല പ്രശ്നങ്ങളിലും വി എസിന്റെ നിലപാടറിയാൻ ബഹുജനങ്ങളും ഇതര രാഷ്ട്രീയ കക്ഷികളും കാതോർത്തുനിന്നു. പൊതു വേദിയിൽ രൂക്ഷ വിമർശനമുന്നയിക്കുകയും പിന്നരങ്ങിൽ കെട്ടിപ്പുണരുകയും ചെയ്യുന്ന രീതി വി എസിനില്ലായിരുന്നു. ബാലകൃഷ്ണപിള്ള, കുഞ്ഞാലിക്കുട്ടി, നീലലോഹിതദാസൻ നാടാർ തുടങ്ങിയ രാഷ്ട്രീയക്കാരോടു മാത്രമല്ല ജഗതി ശ്രീകുമാറിനെപ്പോലെ ജ്വലിച്ചു നിന്ന അഭിനേതാക്കളോട് പോലും ഇതേ നിലപാടു തന്നെ സ്വീകരിക്കാൻ വി.എസിനല്ലാതെ മറ്റാർക്കാണ് കഴിയുക. ടി പി ചന്ദ്രശേഖരനെപ്പോലെ പാർട്ടി ശത്രുവായി പ്രഖ്യാപിച്ച ഒരാൾ നിഷ്ടൂരമായി കൊല ചെയ്യപ്പെട്ടപ്പോൾ പാർട്ടി വിലക്ക് മറികടന്ന് നേരിട്ടെത്തി ആ കുടുംബത്തെ സമാശ്വസിപ്പിക്കാൻ വി എസ് അല്ലാതെ മറ്റാരാണ് ധൈര്യം കാട്ടുക!
വി എസ് ന്റെ ശരിയും ജനകീയതയും ഉയർത്തിക്കാട്ടിയാണ് പത്തു വർഷം മുമ്പ് ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങൾ അതിനൊപ്പം ചേർന്നു. ഒന്നാംപിണറായി സർക്കാർ അധികാരത്തിലെത്തി. എന്നാൽ തുടർ ഭരണത്തിനായുള്ള തെരഞ്ഞെടുപ്പിൽ വി എസ് അത്രയൊന്നും പ്രൊജക്ട് ചെയ്യപ്പെടാതിരിക്കാൻ പിണറായിയുടെ നേതൃത്വത്തിൽ പാർട്ടിയും സർക്കാരും ജാഗ്രത പുലർത്തി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അനാരോഗ്യവും അസുഖാവസ്ഥകളും കാരണം വി എസ് അപ്രസക്തനായി. പലഘട്ടങ്ങളിലായി സർക്കാരിനും പിണറായിക്കുമെതിരേ ഒട്ടേറെ ആക്ഷേപങ്ങൾ ഉയർന്നു വന്നപ്പോൾ വി എസിന് പ്രതികരിക്കാനുള്ള ആരോഗ്യമുണ്ടായിരുന്നെങ്കിലെന്ന് പാർട്ടിക്കുള്ളിൽ ഉള്ളവർ പോലും ആഗ്രഹിച്ചു.
മുഖ്യമന്ത്രിയെന്ന നിലയിൽ ഏതു വകുപ്പിലുമുണ്ടാകുന്ന പിഴവുകളുടെ ഉത്തരവാദിത്തം അദ്ദേഹം സ്വയമേറ്റെടുത്തു. നേട്ടങ്ങളുടെ ക്രെഡിറ്റ് എല്ലാർക്കുമായി പങ്കു വച്ചു. രാഷ്ട്രീയ പകയുള്ളവർ തീർത്ത ചതിക്കുഴിയിൽ, അപമാനിതനായി വീഴുമ്പോഴും സത്യം എപ്പോഴായാലും വെളിപ്പെടുമെന്ന സാത്വികഭാവത്തോടെ അതിനെ നേരിട്ടു. സ്വന്തം കുടുംബാംഗങ്ങൾക്കുള്ള മതവിശ്വാസം ചികിത്സയ്ക്ക് തടസ്സമായപ്പോഴും അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയില്ല, പരാതി പറഞ്ഞുമില്ല. ഒടുവിൽ ഒഴിവാക്കാനാവാത്ത മരണത്തിലേക്ക് ശാന്തനായി നടന്നു പോവുകയും ചെയ്തു.
ഈ തെരഞ്ഞെടുപ്പിന് ഇടതിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഒരിടത്തും വിഎസ് ഇല്ല. ' മറ്റാരാണുള്ളത്' എന്ന മുദ്രാവാക്യത്തിനു കീഴെ ആകെയുള്ളത് താൻ മാത്രം മതിയെന്ന് തീരുമാനിക്കാൻ പോന്ന ഇരട്ടക്കരളുള്ള ഒരേയൊരാൾ മാത്രം. ഒരു പക്ഷേ വി എസ് അച്യുതാനന്ദന്റെ സന്തതസഹചാരിയെന്ന ഒറ്റ കാരണത്താൽ പാർട്ടി പുറത്താക്കിയ സുരേഷ് മത്സരിക്കുന്ന മലമ്പുഴയിൽ മാത്രമാവും ഇക്കുറി വി എസിന്റെ പേര് പ്രചാരണ രംഗത്ത് ഉയർന്നു കേൾക്കുന്നത്. അതും കമ്മ്യൂണിസ്റ്റ് എതിർചേരിയിൽ നിന്ന്.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



