NewsAd1
'ദ റിയൽ കേരളാ സ്റ്റോറി':റാമിന്റെയും സിനിൽ സവാദിന്റെയും...
അനിൽ ബാലകൃഷ്ണൻ
14 April 2026, 10:19 am
main image of news

ഡോ. എം.കെ. റാം, സിനിൽ സവാദ്..... ദ റിയൽ കേരള സ്റ്റോറിയുടെ ഏറ്റവും പുതിയ നായകർ. പുരോഗമന നവോത്ഥാന മുന്നണികൾ ആകെ മാറ്റിമറിച്ചുവെന്ന് അവകാശപ്പെടുന്ന സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ ശരിയായ പ്രതിനിധികൾ .....

ജാതിവ്യവസ്ഥ ചോരയും നീരും ഊറ്റിക്കുടിച്ച് ഭീതി വിതറിയിരുന്ന ഇരുണ്ട കാലം കേരളത്തിലുണ്ടായിരുന്നുവെന്നത് ചരിത്രം മാത്രമല്ല. അടിക്കടിയുണ്ടാവുന്ന ദുരന്ത വർത്തമാനങ്ങളിലൂടെ അത് സജീവമായി നമ്മുടെ മുന്നിൽ ഇപ്പോഴുമുണ്ട്. എല്ലാരും തുല്യരാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഭരണകൂടങ്ങൾ കൈകഴുകുമ്പോൾ തുല്യത ആർക്കെന്ന് അടിയാളവത്കരിക്കപ്പെടുന്ന ഒരു വലിയ സമൂഹം നമ്മുടെ ചുറ്റും നിന്ന് ഉയർക്കെ ചോദ്യമതിലുയർത്തുന്നു.

 image 2 of news

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിഥിൻ രാജിന്റെ മരണത്തിന് പിന്നാലെ ഡോ റാം എന്ന അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണുയർന്നത്. ജാതിയുംനിറവും അടിസ്ഥാനമാക്കി വ്യക്ത്യധിക്ഷേപം ചെയ്യുകയെന്നത് റാമിന്റെ പ്രധാന വിനോദമായിരുന്നുവെന്ന് കുട്ടികൾ പറയുന്നു. നിഥിൻ രാജിനെ സ്വയം മരണത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് റാമിന്റെ നിരന്തര പരിഹാസവുമാണെന്ന് വ്യക്തമാവുന്നു.

കൊല്ലത്ത് കഴിഞ്ഞ ദിവസം നടന്ന ഒരു 'രക്ഷാപ്രവർത്തനം' നമ്മുടെ മുഖ്യമന്ത്രി പണ്ട് ദൃക്സാക്ഷിവിവരണം നടത്തിയ രക്ഷാപ്രവർത്തനത്തേക്കാൾ മാരകവും മനുഷ്യവിരുദ്ധവുമായിപ്പോയെന്ന് ലജ്ജകൊണ്ട് കാൽവിരലോളം തലകുനിച്ചേ പറയാനാവൂ. ഓട്ടോ റിക്ഷാ അപകടത്തിൽ പരിക്കേറ്റ ഇരുപത്തൊന്നുകാരിയെ മനുഷ്യരൂപം പൂണ്ടൊരാൾ സംഭവസ്ഥലത്തു നിന്ന് ആശുപത്രിയിലെത്തുവോളം ലൈംഗികമായി ഉപദ്രവിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.
സനിൽ സവാദ് എന്നാണ് ആ രക്ഷകന്റെ പേര്.
തെരഞ്ഞെടുപ്പിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അറിയപ്പെടുന്ന നേതാവ്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ സനിൽ സവാദ് വ്യാപാരിയെയോ വ്യവസായിയെയോ പോലെയല്ല: വ്യഭിചാരിയെപ്പോലെയാണ് പെരുമാറിയത്.
HomeAd1
 image 3 of news

നമ്പർ വൺ കേരളത്തിന്റെ വർത്തമാന കാല അവസ്ഥകൾ ഇങ്ങിനെയൊക്കെയും കൂടിയാണെന്ന് പറയുമ്പോൾ പരിഭവിക്കരുത്. ഇതര സംസ്ഥാനത്തു നിന്നും വന്ന കല്യാണപ്രായമെത്താത്ത ഒരു പെൺകുട്ടിയെ, അവളുടെയും അവർക്കൊപ്പമുണ്ടായിരുന്ന അവന്റെയും താത്പര്യമെന്ന ഒരേയൊരു കാരണം പറഞ്ഞ് കെട്ടു നടത്താൻ ഉത്സാഹിച്ച പുരോഗമന രാഷ്ട്രീയ കക്ഷികൾ ചുറ്റുവട്ടത്തു നടക്കുന്ന തനി കേരളീയമായ ഈ ദുരാചാരങ്ങൾക്കെതിരേ എന്തു നിലപാടാണെടുക്കുക?

കേരളീയ സമൂഹത്തിൽ ജാതി ഇപ്പോഴും ഫണം വിടർത്തി നില്ക്കുന്നുണ്ട് എന്ന് പറയുന്നവരെയൊക്കെ അംബേദ്കറിസ്റ്റുകൾ എന്ന് എന്തോ അധമ കാര്യം ചെയ്യുന്നവരെന്ന അർത്ഥത്തിൽ വിളിച്ച് ഒറ്റപ്പെടുത്തുകയാണ് ആധുനിക ചാതുർവർണ്ണ്യം. രാഹുൽ ഈശ്വറിനെപ്പോലെയോ ജാതിപ്പേരുകൾ പേരിനൊപ്പം കൂട്ടിക്കെട്ടി പുരോഗമനം പറയുന്ന മേൽത്തട്ട് മന:സ്ഥിതരെപ്പോലെയോ ഉള്ളവർ മതേതിഹാസങ്ങളിലും മനസ്സുകളിലുമൊന്നും ജാതിയേയില്ലെന്ന് ആണയിടുമ്പോഴാണ് റാമിനെപ്പോലുള്ളവരുടെ ആഭാസച്ചിരി ഉയർന്നു കേൾക്കുന്നത്.

 image 4 of news

വേടൻ എന്ന റാപ്പറോട് ഇതെഴുതുന്ന ആളിനുള്ള മതിപ്പ് രണ്ടേ രണ്ടു കാര്യങ്ങളിലാണ്. ഒന്ന് വേടൻ അതീവ ഹൃദ്യമായി വരികൾ സൃഷ്ടിക്കുന്നു. രണ്ടാമത്തേത്, ജാതിയുടെ പേരിൽ വരയ്ക്ക് പുറത്തു നിറുത്തപ്പെട്ട ഒരു മനുഷ്യ സമൂഹത്തിൽപ്പെട്ടയാളാണ് താനെന്ന് തലനിവർത്തി നിന്നു പറയുന്നു. താൻ പാണനോ പറയനോ തമ്പുരാനോ അല്ലെന്നും അങ്ങിനെയാണെങ്കിൽത്തന്നെ ഒരു 'ഡാഷും' ഇല്ലെന്നും പറയാനുള്ള ആർജ്ജവം കാട്ടുന്നു.

അടിയാളരെന്ന് വിശേഷിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ / ജാതിയുടെ പേരിലാണല്ലോ റാപ്പറെന്ന നിലയിൽ വേടൻ സ്വന്തം രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നത്. വാസ്തവത്തിൽ വർത്തമാന സാഹചര്യങ്ങളിൽ നമുക്ക് ശ്രീനാരായണ ഗുരുവിന്റെ 'ജാതിപറയരുത്` എന്ന ഉദ്ബോധനത്തെ അതിലംഖിക്കേണ്ടതായുണ്ട്. നായരും നമ്പൂതിരിയും മാരാരുമൊക്കെ ജാതിപ്പേർ അഭിമാനമായി കൊണ്ടു നടക്കും പോലെ സ്വന്തം ജാതിപ്പേർ ഉറക്കെ പറഞ്ഞും പേരിനോട് ചേർത്തും അഭിമാനിക്കാൻ കഴിയുന്നവരായി മാറാൻ ഈഴവരാദി സോ കോൾഡ് പിന്നാക്ക സമുദായക്കാർ തയ്യാറാവണം. ജാതിപ്പേര് വിളിക്കുന്നത് കേട്ടാൽ അപമാനം തോന്നുന്ന മാനസികാവസ്ഥയിൽ നിന്ന് വിടുതൽ നേടണം.ആ വിളിയിൽ ഒരു മൈ.... മില്ലെന്ന തോന്നൽ വിളിക്കുന്നയാളിലുമുണ്ടാക്കണം. അതിനു വേണ്ട മാനസിക സാംസ്കാരിക വിദ്യാഭ്യാസത്തിലേക്കാണ് നാം ഉയരേണ്ടത്. അപ്പോൾ മാത്രമേ ജാതി മേൽക്കോയ്മയുടെ കൂമ്പടയുകയുള്ളൂ.

കേരളത്തിൽ ജാതി നിലനിറുത്തുന്നതിൽ എല്ലാ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾക്കും തന്ത്ര പ്രധാനമായ പങ്കുണ്ട്. തെരഞ്ഞെടുപ്പിൽ സീറ്റ് നിശ്ചയിക്കുന്നതു മുതൽ ആരംഭിക്കും ഇവരുടെ ജാതി ചിന്ത. പുരോഗമന ഇടതു പക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി പോലും തങ്ങളുടെ തലമുതിർന്ന ദളിത് നേതാക്കൾക്ക് ( പോലും)പൊതുമണ്ഡലത്തിൽ സീറ്റ് നൽകാൻ തയ്യാറാവാത്തത് ഇപ്പോഴും പോയിട്ടില്ലാത്ത ജാതിചിന്തയുടെ മറ്റൊരു ഉദാഹരണം.വകുപ്പുവിഭജനത്തിലും മന്ത്രിമാരെ തീരുമാനിക്കുന്നതിലും ഒക്കെ ആഴത്തിൽ പ്രതിഫലിക്കുന്നതും ഇതേ പരിഗണന തന്നെ.

ലൈംഗിക അരാജകത്വം കാട്ടുന്ന സിനിൽ സമവാദുമാരെ മനോരോഗ ചികിത്സയ്ക്ക് വിധേയമാക്കിയശേഷം വേണം ജയിലിലടക്കേണ്ടത്. സദാചാര പോലീസിംഗിൽ അപകടമുണ്ടെങ്കിലും ഇത്തരക്കാരെക്കണ്ടാൽ പ്രദേശവാസികൾ ചേർന്ന് 'ശക്ത'മായി ഒന്നു ഗുണദോഷിക്കുന്നത് സുബോധത്തിലേക്ക് അവരെ എത്തിക്കാൻ ഫലപ്രദമായിരിക്കും.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞