ദളിത് സാമൂഹിക നീതിയും വിഗ്രഹവത്കരിക്കപ്പെടുന്ന അംബേദ്‌കറും
ഡോ.ജോൺ പി മാത്യു
20 April 2026, 5:48 pm
ദളിത് സ്വത്വബോധവും കീഴാള സമൂഹത്തിന്റെ ഉയിർപ്പും ജ്ഞാന നിർമിതിയും ഒക്കെ പേർത്തും പേർത്തും ചർച്ച ചെയ്തിട്ടുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും അത്തരം ചിന്തകളെ തുണയ്ക്കുന്ന ഒരു സാമുഹിക പരിസരത്താണ് നാം പുലരുന്നത്.
ദളിത് ചിന്തകരും ആക്ടിവിസ്റ്റുകളും അവിരാമം ഈ സൈദ്ധാന്തിക തലങ്ങളെ സമൂഹത്തിൽ ആഴത്തിൽ പടർത്താൻ ജീവിതം തന്നെ ഉഴിഞ്ഞു പ്രവർത്തിക്കുന്നവരാണ്. എന്നാൽ ഈ മിഷൻ പൂർണമായും ഉൾക്കാള്ളുന്ന കാര്യത്തിൽ സംശയം ബാക്കി നിൽക്കുന്നു
സമകാലിക ദളിത് സമൂഹം, പൊതുസമൂഹത്തിന്റെ ബോധ്യങ്ങൾ പോലും സ്പർശിക്കാതെ കടന്നു പോകുന്നുണ്ടോ?
ഒരു ശക്തമായ സാമുദായിക പ്രതിരോധ നിര കെട്ടിപ്പെടുക്കാൻ ദളിതർക്ക് കഴിയാതെ പോകുന്നു.സമൂഹത്തിനുള്ളിലെ പരിഷ്കരണങ്ങളിലും തുടർച്ച നഷ്ടപ്പെടുന്നു.കൂട്ടായ്മകളെല്ലാം ദുർബ്ബലങ്ങളാകുന്നു. രാഷ്ട്രീയ കക്ഷികളുടെ ദളിത് പോഷക സംഘടനകളിൽ ഭൂരിപക്ഷവും വൈയക്തിക താത്പര്യങ്ങളിൽ കുടുങ്ങിപ്പോയിരിക്കുന്നു. സമുദായത്തിനുള്ളിൽ മുന്നേറിയവർ ഇതരർക്ക് ഒരു പിന്തുണയും നൽകുന്നില്ല. കൂട്ടായ്മകളെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധത ആരും ഏറ്റെടുക്കുന്നില്ല. വിപരീത സ്വത്വങ്ങളിലേക്ക് നീങ്ങാനുള്ള ത്വരയും അവരിൽ കൂടുന്നു.
ദളിത് പ്രസ്ഥാനം രൂപപ്പെടുത്തുന്നതിൽ ത്യാഗനിർഭരമായ പങ്കു വഹിച്ച ഒരു തലമുറയെ മറന്നു പോകരുത്. അവർ നിർമിച്ഛെടുത്ത സാമൂഹിക പിന്തുണയുടെ ബലത്തിലാണ് ദളിത് സമൂഹം മുന്നേറിയത്. ആ സമർപ്പണങ്ങൾ മറക്കാവുന്നതല്ല.
കഴിഞ്ഞ ഒരു ദശകത്തിൽ വിവിധ സാമുഹിക മേഖലകളിൽ ശ്രദ്ധേയരായ ഒരു ഡസൻ ദളിത് വ്യക്തിത്വങ്ങളുടെ ജീവിതരേഖ അടയാളപ്പെടുത്തുന്നത് വൈരുധ്യങ്ങൾ മാത്രമാണ്. വിപരീതങ്ങളിലേക്ക് കുതിച്ച് വരണ്യേതയുടെ പരിരംഭണത്തിലാണ് അവർ കിതപ്പാറ്റുന്നതെന്ന് കാണാം.
വാക്കുകളിൽ തീ പടർത്തി പോരാട്ടത്തിന് പാട്ടിന്റെ പടക്കളങ്ങൾ തീർത്ത വേടൻ ഗണേഷ്കുമാറിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ഒരു വിപരീത സൂചികയായി തന്നെ കണക്കാക്കണം.
മണിയും വേടനും ആർജ്ജിച്ചെടുത്ത സ്വീകാര്യതയും പങ്കുവയ്ക്കലും ഉൾച്ചേരലും ദളിത് വ്യവഹാരങ്ങളുടെ എലുകയായി മാറ്റാൻ കഴിയണം..
ഒരു കാലത്ത് ഇവിടെ പുലർന്നിരുന്ന തൊട്ടുകൂടായ്മയും തീണ്ടി ക്കൂടായ്മയും സവർണ്ണരിൽ മാത്രമല്ല അവർണ്ണ ജാതികളിലും തുല്യ നിലയിൽ നിലനിന്നിരുന്നുവെന്നത് വസ്തുതയാണ്.
യൂറോപ്യർ കറുത്ത വർഗക്കാരെ ചൂഷണം ചെയ്തത് മനുസ്മൃതി വായിച്ചിട്ടല്ല. സാമുഹിക സാഹചര്യങ്ങളാണ്.
സംവാദങ്ങളും ചർച്ചകളും ഉൾച്ചേരൽ എന്ന തീമിലാകണം രൂപപ്പെടുത്തേണ്ട എന്നുതോന്നുന്നു.പുതിയ കാലത്തെയാണ് നാം അഭിസംബോധന ചെയ്യുന്നത്. പഴയ താളിയോലകൾ തപ്പുന്നതിൽ അർത്ഥമില്ല.ചരിത്രത്തിലെ തെറ്റുകൾക്ക് അന്നന്നു മാത്രമേ സാംഗത്യമൂളളു.
ഇന്നത്തെ ബ്രാഹ്മണർ ചായയും പലഹാരങ്ങളും വിറ്റും സദ്യ ഒരുക്കിയും അച്ചാറുകൾ വീടുവീടാന്തരം കൊണ്ടു നടന്നും ആപ്പീസുകളിൽ ഗുമസ്തരായും ആറ്റൻഡറായും നമുക്കിടയിലുണ്ട്.
വിതണ്ഡ പ്രമേയങ്ങളില്ലാതെ പാചക മൽസരവും കോലമിടൽ മൽസരവുമായി അവരുടെ സഭാ സമ്മേളനങ്ങൾ പര്യവസാനിക്കും
ഡോക്ടർ ബി ആർ അംബേദ്കർ അസമത്വആശയങ്ങളെ എതിർത്തു. ആളുകളെ ചേർത്തു പിടിച്ചു. ബ്രാഹ്മണനായ അധ്യാപകൻ നൽകിയ ബ്രാഹ്മണ നാമം സ്വീകരിക്കാൻ അദേഹം മടിച്ചില്ല.പിന്നാക്കക്കാർക്ക് പഠന ചെലവു നൽകി സഹായിച്ച വിശാലതയുളള മഹാരാജാക്കന്മാരെയും ഓർക്കാൻ കഴിയണം.
അംബേദ്കറുടെ രണ്ടാം ഭാര്യ ഒരു ബ്രാഹ്മണ വനിതയായിരുന്നുവെന്നത് യാദൃശ്ചികമാകാനിടയില്ല.
ആ മനീഷിയുടെ തരംഗദൈർഘ്യത്തിൽ അദ്ദേഹത്തെ വായിക്കാനും വ്യാഖ്യാനിക്കാനും അനുയായികൾക്ക് കഴിയാതെ പോയി.അതു തുടർ ചലനങ്ങളെ ബാധിച്ചു. ഇവിടെ രൂപീകരിക്കപ്പെട്ട റിപ്പബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യയും തളർന്നു.വാനോളം മോഹമുയർത്തിയ ആധുനിക ദളിത് രാഷ്ട്രീയ ഭൂമിക മായാവതിയിൽ ഒടുങ്ങി.
എക്കാലവും പ്രസക്തമായ അംബേദ്ക്കർ ചിന്തകളിൽ കലാപത്തിനു മാർഗമില്ല.അതൊരു അപനിർമിതി മാത്രമാണ്.
അതെ, മറ്റുള്ള നായകരെപ്പോലെ അംബേദ്ക്റും വിഗ്രഹവൽക്കപ്പെട്ടി രിക്കുന്നു.