2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് കേരത്തെയാകെ ഉലച്ച പ്രളയമുണ്ടായത്.സംസ്ഥാന ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തം. തുടർച്ചയായി പെയ്ത പെരുമഴയും മറ്റ് പല ഘടകങ്ങളും ചേർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 484 പേർ മരിച്ചതായാണ് ഔദ്യോഗികകണക്ക്. 14 ലക്ഷത്തിലധികം ആളുകൾ ആഴ്ചകളോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി.
പ്രളയം മൂന്നാർ, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളെ ഗുരുതരമായി ബാധിച്ചു. 57000 ൽപ്പരം വീടുകൾ തകർന്നു, 8000 കിലോമീറ്റർ റോഡുകൾ താറുമാറായി. വിവിധ സേനാവിഭാഗങ്ങൾ, ദുരന്ത രക്ഷാ സേന, മറ്റു സർക്കാർ ഏജൻസികൾ എന്നിവയുടെയും സേവന സന്നദ്ധരായ മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ള നാട്ടുകാരുടെയും ശ്രമഫലമായി 10 ലക്ഷത്തിലധികം പേരെ രക്ഷിച്ചു.ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും കാരുണ്യം സഹായമായി ഒഴുകിയെത്തി.ക്രമേണ പ്രളയത്തിന്റെ മുറിപ്പാടുകളിൽ നിന്നും ഓർമ്മകളിൽ നിന്നും നമ്മൾ സ്വാഭാവികമായി വിടുതൽ നേടി.
ഇപ്പോൾ പരേതാത്മാക്കൾ ചേർന്ന് ഉഗ്രരൂപിയായ ഒരു ഭൂതത്തെ പുറത്തുവിട്ടിരിക്കുന്നു. എല്ലാവരും ചേർന്ന് പ്രകൃതിയുടെ മേൽ അടിച്ചേല്പിച്ച പ്രളയത്തിന്റെ പ്രധാന ഉത്തരവാദിത്തം മനുഷ്യ രൂപം പൂണ്ട ചില അധമൻമാർക്കാണെന്ന വെളിപ്പെടുത്തലാണത്.
ഈ തെരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ പുറത്തുവിട്ട ശബ്ദരേഖ പ്രളയത്തിന്റെ കാരണങ്ങളിലേക്ക് വ്യക്തമായ സൂചനകളാണ് നൽകിയത്. അന്ന് വകുപ്പുമന്ത്രിയായിരുന്ന സ്വന്തം പാർട്ടിക്കാരൻ കൂടിയായ മാത്യു ടി തോമസിനെതിരേയാണ് കൃഷ്ണൻ കുട്ടി സംസാരിച്ചത്. ഡാമിൽ നിന്ന് മണൽ നീക്കാൻ കരാറെടുത്തവരെ സഹായിക്കാൻ ജലനിരപ്പുയർന്നിട്ടും ഡാം തുറന്നു വിടുന്നത് തടഞ്ഞത് മാത്യു ടി തോമസാണെന്ന് ശബ്ദരേഖ പറയുന്നു. തമിഴ്നാടിന്റെ ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്ന കരാറുകാരനെ സഹായിക്കാൻ പിന്നീട് കേരളത്തിലേക്ക് വെള്ളം തുറന്നു വിട്ടതും പ്രശ്നമായി എന്നും ശബ്ദരേഖയിലുണ്ട്.
ശബ്ദരേഖ വ്യാജവും നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃത്രിമ സൃഷ്ടിയാണെന്നുമാണ് കൃഷ്ണൻ കുട്ടി പറയുന്നത്. ശബ്ദരേഖയുടെ ആധികാരികത ശാസ്ത്രീയമായോ ഔദ്യോഗികമായോ തെളിയിക്കപ്പെട്ടിട്ടില്ല. നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച കൃഷ്ണൻകുട്ടി ഇതേവരെ അത്തരത്തിൽ ഏതെങ്കിലും നീക്കം നടത്തിയതായും വിവരമില്ല. ശബ്ദരേഖ കുഴൽനാടന്റെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള സൃഷ്ടിയാണെന്ന് ആരോപിച്ച് മാത്യു ടി തോമസും നിശബ്ദത പാലിക്കുകയാണ്.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



