സെൽഫ് പ്രമോഷനും പെയ്ഡ് പ്രമോഷനും വേണ്ടി നാഷണൽ മാർക്കറ്റിംഗ്, മാധ്യമ ഏജൻസികൾ പടച്ചു വിടുന്ന കടലാസു പുലികളാണ് കഴിഞ്ഞ കുറെ മണിക്കൂറുകളായി രാഷ്ട്രീയ നേതാക്കളെ വിഹ്വലാരാക്കുന്നത്.ഉറക്കം കെടുത്തുന്നത്. ഭയം വിതച്ചാൽ പണം കൊയ്യാം ! മൂന്നോ നാലോ നാളുകൾ മാത്രം ആയുസുള്ള എക്സിറ്റ് പോൾ ഫലസൂചികകൾ ഭയമുള്ളവർക്ക് ഇടിത്തീയായി മാറുകയാണോ? പ്രവചനങ്ങൾ ജനങ്ങളുടെ മാൻഡേറ്റല്ലെന്നും അതു പലപ്പോഴും താത്പര്യങ്ങളും അശാസ്ത്രീയതകളും നിറച്ച ലക്ഷ്യവേധിയല്ലാത്ത ഉണ്ടയില്ലാ വെടി വഴിപാടുകളുമാണെന്ന് കരുതുന്നവർ എന്തിനു ഭയ ചകിതരാകണം ?
അങ്ങു വംഗത്ത് മമത ഖിന്നയാണ്. പോളിംഗ് കഴിഞ്ഞതോടെ മമതയുടെ ശരീര ഭാഷയിലും മുഖഭാവങ്ങളിലും ഒരു ശോകച്ഛവി ദൃശ്യമാണെന്ന് അർണബ് ഗോസ്വാമി നിരീക്ഷിക്കുന്നു. പ്രവചനങ്ങൾ മുഴുവനും തട്ടിപ്പാണെന്ന് ആരോപിക്കുന്ന അവർ മുമ്പ് ഈ നിലപാട് സ്വീകരിച്ചിട്ടില്ല എന്നതു കാണണം. പവറും പണവും കായിക ശേഷിയും കൊണ്ട് ബംഗാളിസ്വത്വത്തെ വരുതിയിൽ കൊണ്ടുവരാനായിരുന്നു ബിജെപി ശ്രമം എന്ന മമതയുടെ നരേറ്റീവ് ഒരു ദീർഘകാല പ്രാപ്പൊഗണ്ടയുടെ തുടക്കമാകാം. ഇരുന്നൂറിലധികം സീറ്റുകൾ നേടുമെന്നും രണ്ട് ദിവസങ്ങളായി താൻ നിദ്രാവിഹീനയാണെന്നും അവർ പറയുന്നു.
എംടി എഴുതാനിരുന്ന മൂന്നാമൂഴത്തെ മൂന്നാം ഭരണം എന്നു പറഞ്ഞ് പാർട്ടിക്കാരെയും നാട്ടുകാരെയും നല്ല നിലയിൽ പറ്റിച്ച നവ കേരള കില്ലാടികൾ മിന്നൽ പിണറായിയായി മാറുന്ന തോൽവിയെ മുന്നേ ആരൂഢത്തിൽ കണ്ടവരാണ്.
ഇപ്പോഴുള്ള 99 സീറ്റുകളിൽ ഒന്നു കുറഞ്ഞാലും അതു ഭരണവിരുദ്ധമല്ലെന്നാണ് ഗോവിന്ദ മതം.എക്സിറ്റ് പോളുകൾ മൂന്നാം പാദ വിജയം ഉറപ്പിക്കുകയാണെന്നു കൂടി പറഞ്ഞു വെക്കുകയാണ് ഈ മഹാ താന്ത്രികൻ. വരാനിരിക്കുന്ന തള്ളുകളുടെ തുടക്കമാണിത്.
തോറ്റാലും തോറ്റെന്നു പറയാൻ കുറഞ്ഞത് മൂന്നു പാർട്ടി കോൺഗ്രസുകളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ തീരുമാനിക്കണം.അതാണ് കീഴ് വഴക്കം. അതെ, തോറ്റിട്ടില്ല തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല.....
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



