പള്ളിക്കൂടം പൂട്ടി....
സഖാക്കൾക്ക് ഇനി പഠന കാലം.
അശ്വന്ത് വി.കെ
5 May 2026, 2:56 pm
നമ്മുടെ തെരുവുകളും ഓഫീസുകളും ശാന്തമാണിന്ന്.അതിരുവിട്ട ആഹ്ളാദ കസർത്തുകൾ എവിടെയുമില്ല.ഗ്വാ ഗ്വാ വിളികളില്ല. ചോദ്യം ചെയ്യലില്ല. പരിഹസിക്കലോ അപമാനിക്കലോ എവിടെയുമില്ല. കതിനകളും പ്രകടന പരമ്പരകളും ഈ ഐതിഹാസിക വിജയത്തിന് അലങ്കാരമാകുന്നില്ല.വിനയപൂർവ്വം ജനവിധി അംഗീകരിക്കുക.അതാണ് ജനാധിപത്യ വഴി.
പക്ഷേ സഖാക്കൾക്ക് അങ്ങിനെ അടങ്ങിയിരിക്കാനാവുമോ? മിണ്ടാതെ വീട്ടിലിരിക്കാൻ എല്ലാരും പിണറായിയെന്നുമല്ലല്ലോ.
ഭരണ വിരുദ്ധ വികാരമല്ലെന്നു ബേബി സഖാവ്. പിന്നെ എങ്ങനെ തറപറ്റി എന്നറിയാൻ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറയുന്നു. സാമൂഹിക ചലനങ്ങളെ തിരിച്ചറിയാൻ കഴിയാത്ത ജീവനറ്റ സംവിധാനമായി പാർട്ടി മാറി എന്നർത്ഥം. പ്രതികരണങ്ങളിൽ മുഴച്ചു നിൽക്കുന്നത് യാന്ത്രികതയും വരട്ടുവാദങ്ങളും തർക്കുത്തരങ്ങളും മാത്രം.നന്നാവുന്ന ലക്ഷണം ഒന്നുമില്ലല്ലോ സഖാക്കളേ...
യുഡിഎഫിനു വോട്ട് ചെയ്തവർ വിഡ്ഢികളാണെന്ന് എം.എം മണി പറയുന്നു.കൺമുമ്പിലുള്ളത് കാണാനും കേൾക്കാനും. കഴിയാതെ പോയിട്ട് പരാജയം പഠിക്കുമെന്നാണ് പ്രതികരണങ്ങൾ.
പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്ന് തോൽക്കുമ്പോൾ സാധാരണ പറയുന്ന ഒരു തള്ളായിരുന്നു. ഇക്കുറി ആ കണക്കുകളിലും മിണ്ടാട്ടമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചത്. ഏഴു ശതമാനം വോട്ടുകളാണ് കൊങ്ങികളും സംഘികളും കൂടി കൊണ്ടു പോയത്. ബംഗാൾ പോയ വഴിയിൽ തന്നെയാണ് കേരള സിപിഎമ്മും കുതിക്കുന്നത്. കൊടുങ്കാറ്റായി തിരിച്ചു വരുമെന്ന് പുതിയ തള്ള്....എവടെ !
പോയത് സുനാമി ബാധയെന്ന് ആശ്വസിച്ച് നാട്ടുകാർ.
ആളും അർത്ഥവും ആപ്പീസും ഒന്നാകെയാണ് ബംഗാളിൽ മമത സിപിഎമ്മിൽ നിന്നും തട്ടിയെടുത്തത്.ഇപ്പോഴത് ബിജെപിയുടെ ഊഴമാണ്. അതിന്റെ തനിയാവർത്തനം ആകുമോ, ഭഗവാനെ ഇവിടെയും.?
എല്ലാ തട്ടിലും വിശദമായി ചർച്ച ചെയ്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം സ്ഥാനാർത്ഥി പ്പട്ടിക ഇറക്കിയപ്പോൾ സമൂഹത്തിന്റെ ആത്മാവിനൊപ്പം നടക്കുന്ന സാമൂഹിക നേതൃത്വത്തിന് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ലേ? -അപ്പോഴും യുഡിഎഫിനിട്ട് തട്ടാനായിരുന്നു ശ്രമം.പരിഹാസ ശരങ്ങൾ! കോടലികൾ....
നിരന്തരം അബദ്ധങ്ങൾ ചെയ്യുക.പിന്നെ അതു നിരന്തരം പഠിക്കുക.ഈ ജനിതക ദോഷം എന്നു മാറും സഖാവേ?
കേന്ദ്രീകൃത ജനാധിപത്യം എന്ന ആശയം, അടിച്ചമർത്താനും തൻകാര്യം നേടാനുള്ള ഉപായമായും മാറ്റിയപ്പോഴും ആരും ഉരിയാടിയില്ല. സ്ഥാനം തെറിക്കും.ഗണശത്രുവായി പ്രഖ്യാപിച്ച് നിറയൊഴിക്കും. ആരും അനങ്ങിയില്ല.
കമ്മ്യൂണിസ്റ്റു തത്വങ്ങൾ ഉപരിപ്ലവമായി ആവശ്യാനുസരണം എടുത്ത് ഉടുക്കുന്ന, ദല്ലാൾ സ്വഭാവം പുലർത്തുന്ന സോഷ്യൽ ഡമോക്രാറ്റുകൾക്ക് മോരും മുതിരയുമാണ് ഈ ആശയം.
പയ്യന്നൂർ പാർടി കമ്മിറ്റിയിൽ സ്ഥാനാർത്ഥിത്വ ചർച്ച.സെക്രട്ടറിയുടെ ഭാര്യയുടെ സ്ഥാനാർത്ഥിത്വത്തെ എല്ലാവരും എതിർത്തു. ചർച്ച നീണ്ടു. ഒടുവിൽ സെക്രട്ടറി സമാഹരിച്ചു.മേൽക്കമ്മിറ്റി തീരുമാനം നടപ്പാക്കണം. ഭാര്യ സ്ഥാനാർത്ഥി. ഇതാണ് ടി.കെ ഗോവിന്ദൻ വിശദീകരിച്ച തത്സമയ കേന്ദ്രീകൃത ജനാധിപത്യം എന്ന ആശയത്തിന്റെ ആപ്ലിക്കേഷൻ!!!
യുഡിഎഫിന് വോട്ടുചെയ്തവർ വിഡ്ഢികൾ എന്ന മണിയുടെ മലയോര ഭാഷാ പ്രയോഗത്തിൽ പ്രകോപിതരായി ചാടി വീണ് 'ഞങ്ങൾ വിഡ്ഢികളല്ല' എന്ന് വിളിച്ചു പറയുന്ന പാർടി അംഗങ്ങൾ ജാഗ്രതൈ....
കോടാലിക്കൈകളേ... നിങ്ങളെ ഞങ്ങൾ പുറത്താക്കിക്കളയും!