ഖജനാവ് ധൂർത്ത്: കാരണഭൂതർക്ക് നൽകണം കാരാഗ്രഹം
മോഹന കൃഷ്ണൻ
7 June 2026, 2:04 pm
ഇടതു മുന്നണി നിയമ സഭയിൽ വിചാരണ നേരിട്ട ദിനമായിരുന്നു കടന്നു പോയത്. വൈറ്റ് പേപ്പർ മേശപ്പുറത്തു വെച്ച ദിനം. വിജയൻ പരാജയമായ ദിനം..ഈ വയസാം കാലത്ത് കേറിപ്പിടിച്ചത് 220 കെവി ലൈനിൽ. . ഭ്രമങ്ങളും മറ്റാരെയും വാഴിക്കല്ലെന്ന നിർബ്ബന്ധ ബുദ്ധിയും ഈ പരുവത്തിൽ എത്തി നിൽക്കുന്നു. തലവിധി!
നിയമസഭയിൽ രക്ഷാ പ്രവർത്തനത്തിനുള്ള മൊതലുകളില്ല.
മുപ്പത്തഞ്ചു പേർ കണ്ടൻ പൂച്ചയെ കണ്ട നച്ചെലികളെ പോലെ അവിടെ ചിതറിയോടി. അരി എത്ര എന്നതിനു അഞ്ഞാഴി പയറിനെ കഥിച്ച് പഴയ ഉണ്ടയില്ലാ വെടികൾ ഉതിർത്ത് സ്കിപ്പാകാൻ വിജയനു തിടുക്കം.സഖാക്കളുടെ ആൾദൈവം വിയർക്കുകയാണ് ബ്രോ !
പാറശ്ശാല ചേച്ചിമാരുടെ മെഗാ തിരുവാതിര പാഴായല്ലോ എന്റെ ഭഗവതീ..
ധവളപത്രം അവതരിപ്പിച്ച മുഖ്യൻ സതീശൻ.അക്ഷരാർത്ഥത്തിൽ. പ്രതിപക്ഷത്തെ അസ്തപ്രജ്ഞമാക്കി.അതിശയോക്തിയല്ല.വരും ദിനങ്ങളിൽ നല്ല ഗൃഹപാഠം വേണം.ഇനി എങ്കിലും പുത്തകം തുറക്കണം. വിദ്യാരംഭം കുറിക്കണം.
കണക്കുകളും നിശിതമായ യുക്തികളും സഭയിൽ നിറഞ്ഞാടി.ഇതാവണം ചർച്ച.
പേര് അന്വർത്ഥമാക്കിയ മുൻ ധനമന്ത്രിയുടെ കുയുക്തികൾ നിലവിളിക്കുന്നതും കണ്ടു.കേട്ടു. .ഒന്നു പൊട്ടിക്കരഞ്ഞിരുന്നെങ്കിൽ..
ജീവൻ രക്ഷാ മരുന്നിനും പഞ്ചായത്ത് വിഹിതവും മറ്റത്യാവശ്യങ്ങൾക്കും നൽകാനുള്ള 21,690 കോടി രൂപ ട്രാൻസ്ഫർ ചെയ്യാൻ കൂട്ടാക്കാതെ കുടിശിക വരുത്തിയാണ് ട്രഷറിയിലെ 6322 കോടി രൂപ 'കാലഗോപാലൻ'കണ്ടെത്തിയത്. എന്തൊരു തല! . ഇപ്പോൾ ഈ മിച്ചം 2212 കോടിയായി മെലിഞ്ഞു കഴിഞ്ഞു. .ചുരുക്കത്തിൽ ഈവർഷം മാത്രം ശരാശരി 14,000 കോടി രൂപയുടെ കടക്കെണിയിൽ മലയാളികൾക്ക് മുട്ടൻ പണി നൽകിയാണ് അഴകിയ രാവണന്മാർ സ്ഥലം കാലിയാക്കിയത്.
പിണറായിയും അനുചരന്മാരും ഭരിച്ചു മുടിച്ച ആകെ തുക 48,733 കോടി രൂപയോളം വരും.ഇതിലൊരു പങ്ക് പാർട്ടിയിലെ പാൽപ്പാട വിഭാഗത്തിനും(creamy layer) മറ്റു പാവം പയ്യൻമാർക്കും (blue eyed boys) എത്തിയിരിക്കും. ജനങ്ങളുടെ പണം ഒരു വകതിരിവും ഇല്ലാതെ വീശി എറിഞ്ഞു.ജനക്ഷേമത്തിന്റെ ലേബലിൽ സഹായപദ്ധതികൾ പാർട്ടിക്കാരുടെ പിടിയിലൊതുങ്ങി. ബിനാമികളെല്ലാം സ്ഥാപനവൽക്കരിക്കപ്പെട്ടു. അത് കടലും കടന്ന് കടലാസു കമ്പനികളിൽ ആവേശിച്ചോ എന്നറിയില്ല.
പൊതുഫണ്ടിന്റെ ധൂർത്തിന് കാരണഭൂതരായവരുടെ മേൽ ലയബിലിറ്റി ഫിക്സ് ചെയ്യുക തന്നെ വേണം. പുതിയ ചട്ടയും പൗഡറും പൂശി വീണ്ടും അഴിഞ്ഞാടാൻ ജനദ്രോഹികളെ അനുവദിക്കരുത്.അതിനുള്ള നട്ടെല്ലുണ്ടോ എന്നതു മാത്രമാണ് അറിയേണ്ടത് ; ഈ രാജ്യത്തെ പൗരസമൂഹത്തിന്.വോട്ടു കുത്തികൾക്ക്..
തൊഴിലുറപ്പിൽ യൂണിയനാണ് ഉറച്ചത്.പാർട്ടി പരിപാടികളിൽ നിർബ്ബന്ധിത ആൾക്കൂട്ടമാകലും പിരിവു നൽകലും മാത്രമായി തൊഴിലാളികളുടെ മുഖ്യപണി. കുടുംബശ്രീയിലും ഇതു തന്നെ ആവർത്തിച്ചു.ശാക്തീകരണത്തിനു പകരം വായ്പകളുടെ അടിമ വർഗമാണ് അവിടെ ഉദിച്ചുയർന്നത്.ചുണയുള്ള കൺസ്യൂമർ സംഘമായി അവരെ മാറ്റിപ്പണിതു..സംരംഭങ്ങളാകെ ബിനാമികൾ ഏറ്റെടുത്തു. ലക്ഷ്യങ്ങൾ. അട്ടിമറിച്ചു.ഇന്നിതൊരു ഭഗ്നഭവനമാണ്.
ക്ഷേമനിധികൾക്കും പദ്ധതികൾക്കും സമാന്തരമായി യൂണിയനുകളും മൂലധന സമാഹരണ ഗ്രൂപ്പൂകളും വോട്ട്ബാങ്കുമായിരുന്നു ഉയർന്നു വന്നത്.
പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടാക്കിവച്ച ആകെ ബാധ്യത 78,851 കോടിയായി മലയാളിയുടെ ഭാവിയെ തുലയ്ക്കുന്ന അന്തകനായി. .അന്ധ വിശ്വാസികളായ ഇടതന്മാരുടെ ദുർവാശികൾ വരുത്തിയ വിനയാണിത്.
ഈ കുഞ്ഞു കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയായി മാറുകയാണ്.വികസനത്തിനായി നീക്കി വെക്കാനുള്ളത് ഓരോ നൂറു രൂപയ്ക്കും ഒരു രൂപ 30 പൈസ മാത്രം.എന്തൊരു ഗതികേടാണിത്.
പൊളിച്ചെഴുത്തുകൾ അനിവാര്യമാകുന്നു . അതിന്റെ മുഴക്കങ്ങളാണ് നാം ഇന്നു കേൾക്കുന്നത്.ചരിത്ര പാഠവും മറ്റൊന്നല്ല.