NewsAd1
നമുക്ക് എ.ഐ ന്യൂസിൽ രാപാർക്കാം.
മോഹൻ കെ
23 June 2026, 5:33 pm
main image of news

റിപ്പോർട്ടർമാർ നമ്മുടെ മാധ്യമ ലോകത്ത് നിന്നും തിരോഭവിക്കുന്ന ഇലപൊഴിയും കാലമാണിത്. അക്ഷരങ്ങളിൽ അഗ്നി പടർത്തിയ വാർത്താ ലേഖകരും വിശകലന വിദഗ്ധരും വരികളിലും വരികൾക്കിടയിലും കൂടി നമ്മെ വരികൾക്കപ്പുറത്തേക്ക് നയിച്ച പരിചയ സമ്പന്നരായ മാധ്യമ പ്രവർത്തകർ ഇന്ന് ഇൻഡസ്ട്രിയൽ അനിവാര്യരല്ല.

ബൈലൻ നോക്കി ആരും ആരെയും വായിക്കുന്നുമില്ല. ടെക്നോളജി എല്ലാം കാലഹരണ പ്പെടുത്തി കഴിഞ്ഞിരിക്കുന്നു.
മാധ്യമ മികവല്ല മെഷീൻ ലേണിംഗിലെ മികവാണ് ഇന്നത്തെ ജേണലിസ്റ്റിനെ നിർണയിക്കുന്നത്.
ഒരുകാലത്ത് മാധ്യമ പ്രവർത്തകർ അഭിമാനിക്കുകയും തെല്ല് അഹങ്കരിക്കുകയും ചെയ്തിരുന്ന തങ്ങളുടെ അനന്യവും അനുഗ്രഹീതവുമായ ഭാഷാശൈലിയും മികച്ച എഴുത്ത് രീതികളും പ്രയോഗങ്ങളും വാക്കുകളുടെ അർത്ഥഗർഭമായ മൗനവും ഇന്ന് എടുക്കാചരക്കുകളാണ്. ഹർജികൾ ചമയ്ക്കാനും ആധാരം എഴുതുന്ന വെണ്ടർമാരാകാനുമാകും ആ ജനുസിലുള്ളവരുടെ ഇന്നത്തെ തലവിധി.

 image 2 of news

സിസിടിവി കാമറകളും വെഹിക്കിൾ കാമറകളും സംഭവം തത്സമയം പകർത്തുന്ന മൊബൈലുകളുമാണ് മാധ്യമ റിപ്പോർട്ടർമാരെ റദ്ദു ചെയ്യുന്നത്. അതിനു പിന്നാലെ പായാൻ വിധിക്കപ്പെട്ട പരാന്ന ജീവിയാണ് ഇന്നത്തെ റിപ്പോർട്ടർ.

പരമ്പരാഗത വാർത്താ ശേഖരണവും അഭിമുഖങ്ങളും ഇന്ന് ഏറ്റെടുത്തിരിക്കുന്നതു സൂമും ഗൂഗിൾ മീറ്റും വാട്ട്സാപ്പുമാണ്.
മാധ്യമ മാനേജ്മെന്റുകൾ സ്വാഭാവികമായും വളരെ സന്തോഷിക്കും. ചെല്ലും ചെലവും കൊടുത്തു ആളെ കെട്ടി എഴുന്നള്ളിക്കുന്ന പതിവു രീതി ഒഴിഞ്ഞു കിട്ടിയല്ലോ.
HomeAd1
 image 3 of news

യുക്രൈൻ യുദ്ധം കവറേജ് ചെയ്തത് ആം ചെയർ ജേണലിസം(Arm chair journalism) വഴിയാണ്.മാധ്യമങ്ങൾക്ക് റിപ്പോർട്ടു ചെയ്യാൻ ആരെയും അയക്കേണ്ടി വന്നില്ല.പലായനം ചെയ്തുകൊണ്ടിരുന്ന മലയാളി വിദ്യാർത്ഥികൾ തുറന്നുവച്ച മൊബൈലുകളിലൂടെയും അവരുടെ തത്സമയ വികാര നിർഭരമായ വിവരണങ്ങളിലൂടെയും ആ യുദ്ധം നമ്മൾ പത്ര ഓഫിസിലെ കസാലയിൽ ഇരുന്ന് പൊലിപ്പിക്കുകയും പെരുപ്പിക്കുകയും വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും ചെയ്തു.

അയൺ ഡോമുകളെ അതിലംഘിച്ച് ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങളിലെത്തിയ മിസൈലുകളെയും രക്ഷാ മാർഗം തേടി പരക്കം പായുന്നവരെയും നമുക്കു മുന്നിൽ എത്തിച്ചത് മലയാളികളായ കെയർ വർക്കർമാരുടെ മൊബൈൽ ഫോണുകളിൽ നിന്നായിരുന്നു. ആ സോഴ്സിൽ നിന്നായിരുന്നു നമ്മുടെ ഉപന്യാസ മൽസരങ്ങളെല്ലാം.
ഗൾഫ് യുദ്ധ കാലത്തായിരുന്നു ഈ സാധ്യതകൾ ആദ്യം പരീക്ഷിപ്പെട്ടത്.

 image 4 of news

ഇക്കാലത്തെ നിയമസഭയിലെ ബജറ്റ് റിപ്പോർട്ടുകളും എഐയുടെ ഒരു പാർട്ടിസിപ്പേറ്ററി ജേണലിസം കൂടിയാകുന്നുണ്ട്.ബജറ്റിലെ വലിയ വലിയ ഡോക്കുമെന്റുകൾ ഏതു ഫോർമാറ്റിലും സ്കാൻ ചെയ്ത് ആവശ്യപ്പെടുന്ന രീതിയിൽ നാം ചുട്ടെടുത്തു. മിനക്കേടും അത്യദ്ധ്വാനവും ടെൻഷനും എല്ലാം ഒഴിവായി. നിയമസഭാ റിപ്പോർട്ടിംഗിൽ അഭിമാന ഭാജനങ്ങളായി വാഴുന്ന മാധ്യമ പ്രവർത്തകർക്ക് നമോവാകം!

അസോസിയേറ്റ് പ്രസ്,റോയിട്ടർ, ബ്ളൂംബെർഗ് തുടങ്ങിയ സകലമാന വാർത്താ ഏജൻസികളും ഇപ്പോൾ മുഖ്യമായും ആശ്രയിക്കുന്നത് എഐ ടെക്നോളജിയെ തന്നെയാണ്. ഇതിൽ പതിയിരിക്കുന്ന അപകടം അൽഗോരിതം ഉണ്ടാക്കിയവന്റെ പക്ഷപാതം വാർത്തകളിൽ മുഴച്ചു നിൽക്കും എന്നതാണ്. റിപ്പോർട്ടർ ഇവിടെ വെറും മൂകസാക്ഷിയായി മാറുന്നു. അതെ Algorithm is opinion coded.

കശ്മീർ സംഘർഷകാലത്തും ഓപ്പറേഷൻ സിന്ദൂർ,പഹൽ ഗാം കാലത്തും വിഷയങ്ങൾ കവർ ചെയ്യാൻ പോകാത്ത പ്രമുഖ ചാനലുകളുണ്ട്. നേപ്പാളിലെ ജൻസി കലാപം റിപ്പോർട്ടു ചെയ്യാൻ പോയത് മാതൃഭൂമി മാത്രമായിരുന്നു.എഐ ടൂളുകൾ തന്നെയാണ് ഇവിടെയും ശരണം. മിഡ്ജേണിയും ക്ളിങ് എഐ യും പോലുള്ള അനലധി പ്ളാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തി വളരെ സ്വാഭാവികമായ ചിത്രങ്ങളും വീഡിയോകളും യുദ്ധ രംഗങ്ങളും തനിമയോടെ പുന:സൃഷ്ടിക്കാൻ ഇന്നു കഴിയും എന്നതു തന്നെ മാധ്യമ പ്രവർത്തകരെ കൈയ്യൊഴിഞ്ഞ് മാധ്യമങ്ങൾ എങ്ങോ കുതിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.

പത്രങ്ങളുടെ ബിസിനസ് മോഡലുകളിലുമുണ്ട് വൻ പ്രതിസന്ധികൾ.25 രൂപ ചിലവ് വരുന്ന ഒരു പത്രം 8 രൂപക്ക് വിൽക്കണം. അതൊരു തൊന്തരവാണ്.പത്രം വിതരണത്തിനും കാശു കളയണം. അതിനാൽ സർക്കുലേഷൻ കൂട്ടുകയല്ല കുറയ്ക്കലാണ് പുതിയ തന്ത്രം .

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞