കപ്പലു കമിഴ്ന്ന് താടിക്ക് കൈയ്യും കൊടുത്ത് വിഴിഞ്ഞം
മോഹന കൃഷ്ണൻ
4 July 2026, 3:06 pm
മണ്ണെണ്ണ കപ്പല് വന്നിറങ്ങി...
റോഡിലെല്ലാം വെളിച്ചം തട്ടി....
വൺ ടു ത്രീ...
അങ്ങനെ എല്ലാം ഒരു വഴിയായി. കഠാര,കുന്തം, മലപ്പുറം കത്തി ഒലക്കേടെ മൂട്.
എന്തൊരു മൾട്ടി മീഡിയ തള്ളായിരുന്നു.
ഇതാ വികസനത്തിന്റെ സൈറൺ..ഇനി വച്ചടി വച്ചടി കയറ്റമാണ്. ആളോഹരി ആനന്ദം,വളർച്ച.. വികസനം
വിഴിഞ്ഞത്തുകാർ ഇപ്പോൾ അണ്ടി കളഞ്ഞ അണ്ണാൻമാരായി വായ പൊളിച്ചു നിൽപ്പാണ്.മൂടിക്കെട്ടിയ കാർഗോ ലോറികൾ നിരത്തിൽ ചീറിപ്പായുന്നു. നിറയെ വികസനവുമായി..
കിടപ്പാടവും തൊഴിലും ജീവിതവും പോയവർക്ക് കടത്തിണ്ണയിലിരുന്ന് തന്തയ്ക്കും തള്ളയ്ക്കും തെറി വിളിക്കാം; തിരോന്തരം സ്ലാങ്ങിൽ.... അതു മാത്രമേ ബാക്കിയുള്ളൂ.
വിഴിഞ്ഞം കടലും കടപ്പുറവും ഇന്ന് കോടികളുടെ പണയ ഉരുപ്പടികളായി നമുക്കു മുന്നിൽ മാറി മറിയുന്നു. ഊരും പേരും തിരിയാത്ത അദാനി മൊയലാളി നമ്മുടെ സ്ഥാവരവും ജംഗമവും ശതകോടികൾക്ക് ആധികാരികമായി വിൽക്കുന്ന അതിശയക്കാഴ്ച കാണാൻ
അണ്ണാ.. അടിച്ചു കേറി ബാ..
അണ്ടിക്കച്ചവടവും വണ്ടിക്കച്ചവടവും നടത്തി മുടിയാതെ,ശൂന്യതയിൽ നിന്നും എങ്ങനെ കോടികൾ ഒപ്പിക്കാം എന്ന കോർപ്പറേറ്റ് തന്ത്രം ഇവിടെ ലൈവായി കാണാം.
കേരളത്തിൽ വികസനത്തിന്റെ കടലിരമ്പം, കപ്പലിറക്കം ,ആന ,ചേന എന്നൊക്കെ തള്ളി തിമിർത്ത കാരണ ഭൂത നാളുകൾ.എന്റെ തല,എന്റെ ഫിഗർ എന്നാർത്ത് കണ്ടവന്റെ ചെലവിൽ, ആളു കളിച്ച അനുചരൻമാർ ഇപ്പോൾ അവതരിപ്പിക്കുന്നത് പുതിയ ഗെയിം.
2024ൽ ഇടതു സർക്കാർ ഒപ്പിട്ട കരാറിൽ തന്നെയാണ് അദാനിയുടെ കളി. 25 ശതമാനത്തിൽ അധികം ഓഹരികൾ വിൽക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് കരാർ നിർദ്ദേശിക്കുന്നു. ഈ വ്യവസ്ഥ മറികടന്ന് ഓഹരിക്കൈമാറ്റ നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് അതൃപ്തി പ്രകടമാക്കി മുഖ്യമന്ത്രി കത്തു നൽകിയത്.
ഉഡായിപ്പുകൾ ,പൂച്ചുകൾ പുറത്താകുന്നത് ഇപ്പോഴാണ്.തുറമുഖം കമ്പനി നടത്തും. അല്ലറ ചില്ലറ ലോജിസ്റ്റിക്സും മറ്റു അറ റ കുറ റ പണികളും മാത്രമാകും പുറത്തുള്ള കലാപരിപാടിയെന്ന് പഴകിയ ധനമന്ത്രി
തോമസ് ഐസക് പറയുന്നു.
ദുഷ്ടൻ.
13200 കോടി രൂഫായുടെ നിക്ഷേപം വന്നത് കാരണഭൂതന്റെ ദീർഘ വീക്ഷണത്തിന്റെ തെളിവാണെന്നു നീട്ടീയടിച്ച ദേശാഭിമാനി അടുത്ത നാൾ മാറ്റിയടിച്ചു. ധിം തരികിട തോം. നമ്മൾ ഇതിൽ ഏത് വിശ്വസിക്കണം.
ഉമ്മൻചാണ്ടിയുടെ കരാറിലെ സർവ്വ അപരാധങ്ങളും അരിച്ചു നീക്കി അതിൽ ജനകീയത ആവാഹിച്ച് കുടിയിരുത്തിയതാണ് പുതിയ കരാർ എന്നായിരുന്നു അന്നത്തെ തള്ളൽ. ഉമ്മൻ ചാണ്ടിയുടെ കരാർ പബ്ലിക് ഡോകുമെന്റാണ്. ആർക്കും വായിക്കാൻ പാകത്തിന് നൂറ് പേജുകൾ വെബ് സൈറ്റിലുണ്ട്. ഇതുവരെ പുറത്തു വരാത്ത
പിണറായിയുടെ പൊളപ്പൻ കരാർ പുറത്തു വിടണം. അപ്പോൾ അറിയാം തനിനിറം.
എവിടെയും ചായാൻ തയ്യാറായി നിൽക്കുന്ന മാപ്രകളെ വശീകരിച്ച് വൻ വാർത്തയും ഹൈപ്പും നൽകിയ ശേഷമാണ് ജൂലൈ ഒന്നിന് പോർട്ട് സെക്രട്ടറിക്ക് അദാനി ലൗ ലെറ്റർ നൽകിയത്. അതു മതി. ഇന്ദു മതി.അതാണ് വിശാരം !
ഓഹരിക്കൈമാറ്റം അന്തിമമായി തീരുമാനിക്കുന്ന സെബിയുടെ അനുമതിക്ക് ശരവേഗം. കേന്ദ്രസർക്കാർ അനുമതിയും സെക്യൂരിറ്റി ക്ലിയറൻസും വീട്ടു പടിക്കലെത്തും. എത്തിക്കും.
കൈയ്യിൽ നിന്നും 3000 കോടി എറിഞ്ഞ് വർഷം തികയും മുമ്പ് 13200 കോടി പിടിച്ചു .
അതാ..ണ് അദാനി. .കടിക്കുന്ന പട്ടിക്കെന്തിനു വായ.6000 കോടി മുടക്കിയ കേരള സർക്കാരിനു കഷ്ടി പിഷ്ടി ചായക്കാശു കിട്ടി.. വയബിലിറ്റിയുടെ ഗ്യാപ്പിൽ കടന്നു പിടിച്ചപ്പോൾ കിട്ടാൻ കൊതിച്ചത് കേന്ദ്രത്തിനും കിട്ടി. നാട്ടുകാർക്ക് മിച്ചം വന്നത് നടുവിരൽ നമസ്കാരം മാത്രം.
കല്ലിട്ടു കല്ലിട്ടു കടലിൽ കര തീർത്തപ്പോൾ മറ്റിടങ്ങളിലെ കരകളെയാകെ വിഴുങ്ങി പക തീർത്ത കടലിൽ മത്സ്യ ബന്ധനം നിലച്ചുപോയി.പകരം ഉരുവംകൊണ്ടത് മനുഷ്യ ബന്ധനം.തൊഴിൽ ബന്ധനം.ജീവിത ബന്ധനം.
ഇങ്ങനെ
വഴിയാധാരങ്ങളായി മാറിയ നാട്ടുകാരുടെ ജീവനവും ജീവനോപാധികളും ആരുടെയും കൺസേണാവുന്നില്ല.വികസന ഗീർവാണങ്ങളിൽ മാത്രം അവർ ശോഭിതരായി..
എന്റെ മാതാവേ!
ഈ തുറമുഖത്തിന്റെ നിലവിലെ അവസ്ഥ അങ്ങനെയൊക്കെയാണ്.അപ്പോഴാണ് കേരളത്തെ മുഴുവനായിത്തന്നെ തുറമുഖനഗരമാക്കുമെന്ന പുതിയ പൂഴിക്കടകനുമായി മേനോൻ മാഷിന്റെ വരവ്. കേരളമേ..നിന്റെ കാര്യം പോക്കാ...
വിഴിഞ്ഞത്തിന്റെ കാര്യത്തിൽ പ്രവചനം വളരെ സിമ്പിളാണ്. ജനങ്ങൾ തോറ്റമ്പുന്ന ഈ സന്നാഹ മൽസരത്തിൽ രാഷ്ട്രീയക്കാരും അദാനിയും എംഎസ് സിയുമൊക്കെയാകും അന്തിമ ജേതാക്കൾ.
രാഷ്ട്രീയം മാത്രമാണ് വിഴിഞ്ഞത്തിന്റെ ഇന്നത്തെ ലക്ഷ്യവും മാർഗവും.ഏതു കുത്തകയാണ് പണം വാരേണ്ടത് എന്ന കാര്യത്തിൽ മാത്രമേ തർക്കമുള്ളൂ.
സോഡാ നാരങ്ങാ വെള്ളം പിഴിഞ്ഞും,പാനീപുരി വിറ്റും
ധാബകൾ ഒരുക്കിയും, ലോറി ഡ്രൈവർമാർക്കു അന്തിയുറങ്ങാനും അന്തിക്കൂട്ടിനും സൗകര്യം ഒരുക്കിയും ഇവിടെ ഒരു സമൂഹം ഒടുങ്ങാം..
ആയിയെ ഭായി ആയിയേ.
ഹം തും ഏക് കമരേ മേം ബന്ത് ഹോ!