NewsAd1
'കള്ളൻ വിജയ'ന്റെ മുന്നിൽ ഇരമ്പാത്ത വി എസ് എന്ന ഓർമ്മക്കടൽ
അരവിന്ദ് കാവാലം
19 July 2026, 7:23 pm
main image of news

എത്ര എഴുതരുതെന്ന് വിചാരിച്ചാലും ഈ സിപിഎമ്മുകാർ നമ്മളെക്കൊണ്ട് പേനയെടുപ്പിക്കും. ചിരിക്കരുത് എന്ന് കരുതി വാ മുറുകെപ്പിടിച്ചാലുംപൊട്ടിച്ചിരിപ്പിക്കും. ചുരുക്കിപ്പറഞ്ഞാൽ പുതിയ കാലത്ത് നവമാധ്യമങ്ങളും ട്രോളൻമാരും ഈ പാർട്ടിയെ നന്ദിയോടെ സ്മരിക്കുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി അവരിൽ സഹജമായ ഈ കോമഡിത്തരങ്ങൾ കൊണ്ടാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ടു നിലയിൽ പൊട്ടിയ ഇടതുമുന്നണിയും അതിനെ നയിച്ച സിപിഎമ്മും നിയമസഭയ്ക്ക് അകത്തും പുറത്തും നിർദ്ദയമായ ആക്രമണങ്ങൾക്ക് വിധേയരാവുകയും 'എല്ലോപ്പി' എന്ന ലുട്ടാപ്പി എന്തോ കളഞ്ഞ എന്തിനെയോ പോലെ കുന്തം വിഴുങ്ങിയിരിക്കും ചെയ്യുന്ന പതിതോവസ്ഥ.പണ്ട് പുലിപോലിരുന്നയാൾ ഇപ്പോൾ ആരെങ്കിലുമൊക്ക ചിറിയിൽ കുത്തി' എണീര് എല്ലോപ്പീ' എന്നു പറയുമ്പോൾ മാത്രം പിടഞ്ഞെണീക്കുകയും തൽക്ഷണം വാക്ക് ഔട്ട് അടിക്കുകകയും ചെയ്യുന്ന കാലം.

 image 2 of news

എങ്കിപ്പിന്നെ സമരവും കല്ലേറുമൊക്കെ നടത്തി വീറ് കാണിക്കാമെന്ന് പാർട്ടി തീരുമാനമെടുത്തു. സഖാക്കൾ അപ്പോൾ തന്നെ ചുടുകല്ലുകളുമെടുത്ത് റോഡിലി റങ്ങി. എതിരേ കണ്ടത് ഇഡിയുടെ വണ്ടി.ഇഡി യെങ്കിൽ ഇഡി, വാടാ മക്കളേ എന്നു പറഞ്ഞ് ചാടിയിറങ്ങി. വാടകയ്ക്കെടുത്തതും പാർട്ടി തൊഴിലാളി ഓടിച്ചതുമായ ഇ.ഡി വണ്ടിയെയും ഉദ്യോഗസ്ഥരെയും ചുടുകട്ട കൊണ്ട് ഇടിച്ച് വിപ്ലവം നടപ്പാക്കി. പിന്നാലെ സതീശന്റെയും രമേശിന്റെയും ഇടിവണ്ടി പാവം സഖാക്കളെ കൊണ്ടുപോയി. ഇപ്പോൾ പ്രേരിപ്പിച്ചനേതാക്കൾ പുറത്തും നേരം വെളുക്കാത്ത അണികൾ അഴിക്കുള്ളിലും...

കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ മൃഗീയമായി വിജയിച്ചത് ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളുടെ കൂടി അടിസ്ഥാനത്തിലാണെന്ന് ഇടത് ഗവേഷകർ കണ്ടെത്തിയിരുന്നു. അതല്ലാതെ പാർട്ടിക്കെന്താ കുഴപ്പം. തുടർ ഭരണം ഉറപ്പിച്ചിരുന്നതല്ലേ . ഉമ്മൻ ചാണ്ടി ചാമ്പി. എല്ലാം വിധി.
HomeAd1
 image 3 of news

അങ്ങനെയെങ്കിൽ നമുക്കുമുണ്ടല്ലോ നാലാൾ അംഗീകരിക്കുന്ന ഒരു സ്മര്യപുരുഷൻ. അതെ വി എസ് അച്ചുതാനന്ദൻ തന്നെ. അദ്ദേഹത്തിന്റെ ഓർമ്മകൾ പാടേ തുടച്ചു കളഞ്ഞ് ഇരട്ടച്ചങ്കനെ മാത്രം ഉയർത്തിക്കാട്ടരുതായിരുന്നു. എല്ലാം സംഭവിച്ചു. ഇനിയിപ്പോ ചരമത്തിന്റെ ഒന്നാമാണ്ടിൽ വി എസ് ഓർമ്മൾ നാട്ടിലെങ്ങും അലയടിക്കണം. അങ്ങനെ നാട്ടാരെ വർഷാവർഷം ഇമോഷണലി ബ്ലാക് മെയിൽ ചെയ്ത് അഞ്ചാം വർഷം ബൂത്തിലെത്തിക്കണം. മൂന്നാം ഊഴം അങ്ങനെ ഉറപ്പിക്കാം.

'കണ്ണേ കരളേ വി എസേ 'എന്ന വാചകം ചുവപ്പിച്ച പോസ്റ്ററുകൾ സംസ്ഥാനത്താകമാനം നിറഞ്ഞു. പാർട്ടി പത്രവും ശത്രുതയെല്ലാം മാറ്റി അവസരത്തിനൊത്തുയർന്നു. അങ്ങിനെ 19 ഞായറാഴ്ചയിലെ വാരാന്ത്യപ്പതിപ്പിൽ
'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന പേരില്‍ മുൻപേജ് ലേഖനം തയ്യാറാക്കി നന്നായലങ്കരിച്ച് അച്ചടിച്ചു. വിഎസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെവി സുധാകനായിരുന്നു ആ കവര്‍‌സ്റ്റോറി എഴുതിയത്. വി.എസ് അച്യുതാനന്ദനെപ്പറ്റി പണ്ട് പറയരുതാത്തത് പറഞ്ഞ എം സ്വരാജാണ് നിലവിൽ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററെന്നത് ചരിത്രത്തിന്റെ മനോഹരമായ ഒരു കറുത്തട്രോളായി.

 image 4 of news

വരുത്താൻ വിധിക്കപ്പെട്ട എല്ലാരും ദേശാഭിമാനി വായിക്കാറില്ല. സ്വരാജും അങ്ങിനെ തന്നെ. എന്നാൽ ഏതോ മുജ്ജന്മ സുകൃതം കൊണ്ട് ഞായറാഴ്ചപ്പതിപ്പിലൂടെ കണ്ണോടിച്ച സ്വരാജ് ഞെട്ടി.ശീർഷകത്തിൽ കണ്ണുടക്കിയ പത്രാധിപർക്ക് പെരുവിരൽ മുതൽ ഉച്ചം തല വരെ പെരുത്തു. 'മുഴങ്ങുന്നുണ്ട് ഇപ്പോഴും ആ കടലിരമ്പം !'' എന്റെ ദൈവമേ എന്താണിത്? പണ്ട് കടലിൽ നിന്ന് ബക്കറ്റിൽ വെള്ളം കോരി വീട്ടിൽ കൊണ്ടുവന്ന കുട്ടി തിരയടി ശബ്ദത്തിന് കാതോർത്തതും തിര അവനോട് 'അല്ലയോ കുട്ടീ, സമുദ്രത്തിന്റെ മാർത്തട്ടിനോട് ചേർന്നു കിടക്കുമ്പോഴാണ് അതിന് മുഴക്കുണ്ടാവുന്നതെ'ന്ന് ആ വെള്ളം രാഷ്ട്രീയം പറഞ്ഞതുമെല്ലാം പത്രാധിപരോർത്തു. പിന്നീട് ‘ഗോർബച്ചേവുമാരുടെ കാലത്തെ വറ്റിവരണ്ട കടലും ഓർമ്മയിൽ ഇരമ്പിയാർത്തു. വിറയലോടെ അവസാന പേജ് നോക്കുമ്പോൾ അവിടെ മറ്റൊരു ശീർഷകം ' കള്ളൻ വിജയൻ'! ടി.സി. രാജേഷ് എഴുതിയ ആ ഫീച്ചർ പുല്ലാംപാറയിലെ നാടക പ്രവർത്തകനായ വിജയനെ ക്കുറിച്ചായിരുന്നു.അവനൊക്കെ ഇടാൻ കണ്ട തലക്കെട്ട്! ജാങ്കോ ഞാൻ പെട്ടു,എനിക്ക് കാപിറ്റൽ പണിഷ്മെന്റ് ഉറപ്പ്' എന്ന് വാ തുറക്കാതെ ഉച്ചരിച്ച പത്രാധിപർ സാങ്കേതിക കാരണം പറഞ്ഞ് വാരാന്ത്യപ്പതിപ്പ് വിതരണം തടഞ്ഞു

സംഭവം വൻ കോമഡിയായതോടെ പതിപ്പ് ഒഴിവാക്കിയിട്ടില്ലെന്നും സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് വരും ദിവസങ്ങളിൽ പത്രത്തോടൊപ്പം വിതരണം ചെയ്യുമെന്നും സ്വരാജ് വ്യക്തമാക്കി

അല്ല സഖാക്കളേ, ആ വാരാന്ത്യം അങ്ങിനെ തന്നെ പുറത്തിറങ്ങിയിരുന്നെങ്കിൽ എന്തായിരുന്നു പ്രശ്നം? വി എസിന്റെ ഓർമ്മകൾ പുനർജ്ജനിക്കുന്നത് പാർട്ടിക്കുള്ളിൽ ആരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടോ? എങ്കിൽ പറയാനുള്ളത് ഇത്രമാത്രം. ഭയം വേണ്ട.. ജാഗ്രത മതി. ഇനിയൊരിക്കലും ജനങ്ങളുടെ മനസ്സിൽ ചെങ്കൊടിയുയരാതിരിക്കാനുള്ള ജാഗ്രത.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞