മലയാളി മറന്ന മലയാള പുത്രൻ്റെ ചരിത്രം പറഞ്ഞ് വടക്ക് നിന്നൊരു ചലച്ചിത്രം
എൻ.എസ്. അനിൽകുമാർ
20 April 2025, 3:59 pm
ചരിത്രത്തെ വക്രീകരിച്ച് വികലമാക്കുന്ന മലയാള സിനിമാ പ്രവർത്തകർ കണ്ടുപഠിക്കേണ്ട ഒരു ചലച്ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യയിൽ റിലീസ് ചെയ്തു. പ്രശസ്ത നടൻ അക്ഷയ് കുമാർ നായകനാകുന്ന ഹിന്ദി സിനിമ; പേര്, കേസരി ചാപ്റ്റർ-2. ഭാരതത്തിൻ്റെ ശരിയായ ( തമസ്ക്കരിക്കപ്പെട്ട) ചരിത്രത്തെ അനാവരണം ചെയ്യുന്ന കേസരി, മലയാളികൾ മറന്ന; ചരിത്രകാരന്മാർ തമസ്ക്കരിച്ച ധീര ദേശാഭിമാനി ചേറ്റൂർ ശങ്കരൻ നായർക്കുള്ള ആദരവ് കൂടിയാണ്. സിനിമയുടെ പ്രതിപാദ്യ വിഷയം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല ആണെങ്കിലും, അതിനെ തുടർന്ന് ബ്രിട്ടീഷ് കോളനി ഭരണത്തെ പിടിച്ചുലച്ച; ചരിത്രം മറച്ച് വച്ച സംഭവങ്ങളെ വെളിവാക്കുന്ന ഒരു ബയോപിക് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. സിനിമയിൽ ചേറ്റൂർ ശങ്കരൻ നായരുടെ റോൾ അഭിനയിക്കുന്നത് പ്രശസ്ത നടൻ അക്ഷയ് കുമാറാണ്.
അറിയാം സി. ശങ്കരൻ നായർ എന്ന ധീര ദേശാഭിമാനിയെ...
പഴയ മലബാർ പ്രദേശത്ത്, ഇന്നത്തെ പാലക്കാട് ജില്ലയിലെ മങ്കര എന്ന സ്ഥലത്ത് 1857 ൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിക്കുന്നു. കോഴിക്കോട് സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് മദ്രാസ് പ്രസിഡൻസി കോളെജിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. തുടർന്ന് വിദേശത്ത് ഉന്നത വിദ്യാഭ്യാസം. പഠനത്തിന് ശേഷം ബ്രിട്ടീഷ് കോടതിയിൽ ബാരിസ്റ്ററായി ജോലി ചെയ്യാൻ തുടങ്ങി. ചെറുപ്പം മുതൽ ദേശീയ പ്രസ്ഥാനമായിരുന്ന കോൺഗ്രസിൽ ശങ്കരൻ നായർ സജീവമായിരുന്നു. 1897 ൽ AlCC യുടെ പന്ത്രണ്ടാമത്തെ പ്രസിഡൻ്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പണ്ഡിതനും ദേശീയവാദിയും സർവ്വോപരി രാഷ്ട്ര തന്ത്രജ്ഞനുമായ ചേറ്റൂർ ശങ്കരൻ നായർക്ക് 1912 ൽ ബ്രിട്ടീഷ് സർക്കാർ ‘സർ’പദവി നൽകി ആദരിച്ചു. നായരുടെ കഴിവും പാണ്ഡിത്യവും കണക്കിലെടുത്ത് അദ്ദേഹത്തെ വൈസ്രോയി എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമാക്കി. ഒരു ഭാരതീയന് അക്കാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ പദവിയായിരുന്നു ഇത്. വിദ്യാഭ്യാസ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട മന്ത്രി ആയിട്ടായിരുന്നു അദ്ദേഹത്തിൻ്റെ നിയമനം. ആ ജോലി തുടർന്ന് വരവെയാണ് ചേറ്റൂരിൻ്റെ ജീവിതത്തെ മാറ്റി മറിച്ച സംഭവം നടന്നത്.
1919 ഏപ്രിൽ 13-ന് അമൃത്സറിലെ ജാലിയൻവാലാബാഗിൽ റൗളക്ട് ആക്ടിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ഒത്തുകൂടിയ ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കാൻ ബ്രിട്ടീഷ് ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയർ ഉത്തരവിട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് നിരായുധരായ സാധാരണക്കാരെ സൈനികർ നിഷ്കരുണം വെടിവച്ചു കൊന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു നിർണായക വഴിത്തിരിവായി ഈ കൂട്ടക്കൊല മാറി.
ബ്രിട്ടീഷ് സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമായി. എന്നാൽ കൂട്ടക്കൊലയെ ന്യായീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇതിൽ കുപിതനായ ചേറ്റൂർ ശങ്കരൻ നായർ ‘സർ’പദവി ഉപേക്ഷിച്ച് പ്രതിഷേധിച്ചു, മാത്രമല്ല വൈസ്രോയി കൗൺസിലിൽ നിന്ന് രാജി വയ്ക്കുകയും ചെയ്തു. ആ സമയത്ത് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ ഏക ഇന്ത്യക്കാരനായിരുന്നു ശങ്കരൻ നായർ. ബ്രിട്ടീഷുകാർ അമ്പരന്നു. അവരുടെ മുന്നിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു നീക്കം. അദ്ദേഹത്തിന്റെ രാജി കൊളോണിയൽ ഭരണകൂടത്തിൽ ഞെട്ടൽ സൃഷ്ടിച്ചു. അദ്ദേഹത്തിൻ്റെ രാജി രാജ്യത്തുടനീളമുള്ള ദേശീയ വികാരങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ കാരണമായി. ചേറ്റൂരിൻ്റെ രാജിയെ തുടർന്ന്
പഞ്ചാബിലെ പട്ടാള നിയമം പിൻവലിക്കുന്നതിനും കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ലോർഡ് വില്യം ഹണ്ടറിന്റെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനും സർക്കാർ നിർബന്ധിതമായി.
1922-ൽ നായർ 'ഗാന്ധി ആൻഡ് അനാർക്കി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ വിമർശിക്കുകയും ജാലിയൻവാലാബാഗിലെ അതിക്രമങ്ങൾക്ക് പഞ്ചാബിലെ അന്നത്തെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കൽ ഒ'ഡ്വയറിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഒ'ഡ്വയർ നായർക്കെതിരെ ഒരു ഇംഗ്ലീഷ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തുടർന്ന് ലണ്ടനിലെ കിംഗ്സ് ബെഞ്ചിൽ ചരിത്രപരമായ ഒരു വിചാരണ നടന്നു. അഞ്ചര ആഴ്ച നീണ്ടുനിന്ന, അക്കാലത്തെ ഏറ്റവും ദൈർഘ്യമേറിയ സിവിൽ വിചാരണയിൽ, ശങ്കരൻ നായർക്കെതിരെ പക്ഷപാതപരമായി പെരുമാറിയ ജസ്റ്റിസ് ഹെൻറി മക്കാർഡി അധ്യക്ഷനായ ഒരു ഇംഗ്ലീഷ് ജൂറിയുടെ മുമ്പാകെ വിചാരണ ചെയ്യപ്പെട്ടു. പക്ഷേ, നായർ തന്റെ നിലപാടിൽ ഉറച്ചുനിന്നു.
അദ്ദേഹത്തിന്റെ മുഖ്യ അഭിഭാഷകനായ സർ വാൾട്ടർ ഷ്വാബെ ഫലപ്രദമായി പ്രതിവാദം നടത്തിയെങ്കിലും, മക്കാർഡി ആവർത്തിച്ച് തടസ്സപ്പെടുത്തി. ഒടുവിൽ വിധി ശങ്കരൻ നായർക്ക് എതിരായി - 11 ജൂറി അംഗങ്ങൾ ഒരു അംഗമായി. അദ്ദേഹത്തിന് 500 പൗണ്ട് പിഴ ചുമത്തി വിചാരണ ചെലവുകൾ നൽകാൻ ആവശ്യപ്പെട്ടു. എന്നിരുന്നാലും, ക്ഷമാപണത്തിന് പകരമായി പിഴ ഒഴിവാക്കാമെന്ന് ഓ'ഡ്വയർ വാഗ്ദാനം ചെയ്തപ്പോൾ, നായർ വിസമ്മതിച്ചു. സത്യം പിൻവലിക്കുന്നതിനു പകരം പിഴ ഒടുക്കാൻ അദ്ദേഹം തയ്യാറായി. "മറ്റൊരു വിചാരണ ഉണ്ടായാൽ, മറ്റ് 12 ഇംഗ്ലീഷ് കടയുടമകൾ ഇതേ നിഗമനത്തിലെത്തില്ല എന്ന് ആർക്കറിയാം?" അദ്ദേഹം കോടതിയിൽ തല ഉയർത്തി പറഞ്ഞു.
കേസിൽ പരാജയപ്പെട്ടെങ്കിലും ശങ്കരൻ നായർ ധാർമ്മികമായി വിജയിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് അതിക്രമങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിന്റെ പോരാട്ടം കാരണമായി. ഇത് സ്വദേശത്ത് ദേശീയതയുടെ നിശ്ചയദാർഢ്യം ഉണർത്തി. അദ്ദേഹത്തിന്റെ നഷ്ടം പല തരത്തിലും ഇന്ത്യയുടെ നേട്ടമായി മാറി.
ഒരു നിയമജ്ഞനോ രാഷ്ട്രീയക്കാരനോ എന്നതിലുപരി, അനീതിക്ക് വഴങ്ങാൻ വിസമ്മതിച്ച വ്യക്തിയായിരുന്നു സർ ചേറ്റൂർ ശങ്കരൻ നായർ. പലരും നിശബ്ദതയുടെ സുരക്ഷ തിരഞ്ഞെടുത്ത ഒരു കാലഘട്ടത്തിൽ, അദ്ദേഹം തന്റെ ശബ്ദവും പേനയും ധൈര്യത്തോടെ ഉപയോഗിച്ചു. കേസരി രണ്ടാം അധ്യായത്തോടെ, അദ്ദേഹത്തിന്റെ ജീവിത ഗാഥക്ക് ഒടുവിൽ അർഹമായ സിനിമാറ്റിക് ആദരം ലഭിച്ചിരിക്കുന്നു. നിർമ്മിത നായകന്മാരുടെ യുഗത്തിൽ, ഇതാ ഒരു യഥാർത്ഥ നായകൻ. ചേറ്റൂർ ശങ്കരൻ നായരുടെ കഥ, ഇപ്പോൾ എക്കാലത്തേക്കാളും കൂടുതൽ, കേൾക്കപ്പെടേണ്ടതുണ്ട്.
വ്യാജ ചരിത്ര നിർമ്മിതികൾ ആഘോഷിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ത്യയിലെ ചരിത്രകാരൻമാർ ചേറ്റൂർ ശങ്കരൻ നായർ എന്ന ധീര വ്യക്തിത്വത്തോട് ചെയ്തത് നീതികേടാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം മഹാത്മ ഗാന്ധിയിലും നെഹ്റു കുടുബത്തിലും ചുരുക്കിയ ‘ഥാപ്പർമാർ’ ഇനിയെങ്കിലും ചേറ്റൂർ ശങ്കരൻ നായരെ അറിയണം. ഇന്ത്യയുടെ തെക്കേ അറ്റത്തെ മലയാള നാട്ടിലെ ശങ്കരൻ നായർക്ക് പഞ്ചാബിലെ കൂട്ടക്കൊലയുമായി യാതൊരു ബന്ധവുമില്ല, പ്രത്യേകിച്ചും ബ്രിട്ടീഷ് കൗൺസിലിൽ ഉന്നത പദവി വഹിക്കുമ്പോൾ. ദേശീയത എന്ന വികാരമാണ് അദ്ദേഹത്തെ പഞ്ചാബിലെ സംഭവവുമായി കൂട്ടിയിണക്കിയത്. ദേശീയ ബോധത്തെ ‘അശ്ലീല’ മായി കാണുന്ന ഇക്കാലത്ത് ചേറ്റൂർ ശങ്കരൻ നായരെ ഒരു റഫറൻസ് ആക്കാവുന്നതാണ്.
ശങ്കരൻ നായരെ മറന്ന മറ്റൊരു കൂട്ടർ കോൺഗ്രസുകാരാണ്. എം.കെ. ഗാന്ധിക്ക് മുമ്പ് ,നന്നേ ചെറുപ്പത്തിൽ AlCC പ്രസിഡൻ്റായ ചേറ്റൂരിനെ കേരളത്തിലെ കോൺഗ്രസുകാർ പോലും അവഗണിച്ചു. പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിന് ചേറ്റൂർ ശങ്കരൻ നായരുടെ പേര് നൽകിയിരുന്നെങ്കിൽ, അദ്ദേഹം കേരളത്തിലെ ഇളം തലമുറകളിൽ സ്മരണീയനാകുമായിരുന്നു.
മലയാളത്തിൻ്റെ ധീരപുത്രനായ ചേറ്റൂരിൻ്റെ ചരിത്രം പാഠപുസ്തകങ്ങളിലും ഇല്ല. മുഗളൻമാരെ കുറിച്ച് പറയാത്ത ചരിത്ര പഠനം അപൂർണ്ണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
ഭാരതത്തിൽ അധിനിവേശം നടത്തി, അതിക്രൂരമായി ജനങ്ങളെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത് പുരാതന ഭാരതത്തിലെ സർവ്വകലാശാലകളും,സംസ്ക്കാരവും തകർത്ത കയ്യേറ്റക്കാരുടെ ചരിത്രമല്ല; മറിച്ച് ചേറ്റൂർ ശങ്കരൻ നായരെ പോലുള്ള, പുതു തലമുറകൾക്ക് അഭിമാനത്തോടെ തലയുയർത്തി പറയാൻ കഴിയുന്ന ഉജ്ജ്വല വ്യക്തിത്വങ്ങളുടെ തിളക്കമാർന്ന ചരിത്രമാണ് പറഞ്ഞു കൊടുക്കേണ്ടത്.
കേസരി ചാപ്റ്റർ-2 എന്ന സിനിമ
ആ നിലയിൽ ചിന്തിപ്പിക്കാൻ കേരളത്തെ സഹായിക്കട്ടെ.