കെ എം വേണുഗോപാൽ എഴുതിയ ചെക്കോവിന്റെ കുതിരകൾ എന്ന പുസ്തകത്തിന്റെ വായനാനുഭവം എഴുത്തുകാരനും അധ്യാപകനുമായ ഡോ. ടി കെ സന്തോഷ്കുമാർ പങ്കു വയ്ക്കുന്നു. (ഡോ. ടി കെ സന്തോഷ് കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്ന്)
ശരീരം ഇടറി വീഴുകയും മനസ്സ് നങ്കൂരം തിരയുകയും ചെയ്തപ്പോഴാണ് ആരോഗ്യനികേതനത്തിൽ മനസ്സുറച്ചത്. ശാന്തതയോടെ മൃത്യുദേവതയെ കാത്തിരിക്കുന്ന ജീവൻ മശായിയുടെ ചിത്രം കീമോതെറാപ്പിയെക്കാൾ ഫലപ്രദമായി. "
വായനക്കാരേ, ചെക്കോവിൻ്റെ കുതിരവണ്ടിയിൽ നിങ്ങൾ കയറണം. അതു നിങ്ങളെ അതിജീവിപ്പിക്കും. എഴുത്ത് / സാഹിത്യം, മരുന്നും മന്ത്രവുമായി മാറുന്നതെങ്ങനെ എന്നതിൻ്റെ സാക്ഷ്യം. കലിയും കാവ്യൗഷധങ്ങളും എന്ന പുസ്തകത്തിൻ്റെ തുടർച്ച ;വിപുലത ; ദാർശനികത ; മൗലികത . താരാശങ്കർ ബന്ദ്യോപാദ്ധ്യായയുടെ അരോഗ്യനികേതനം എന്ന നോവലിലെ ചികിത്സാദർശനം എന്ന ഖണ്ഡം ഈ പുസ്തകത്തിൻ്റെ നാഡിയാണ്. അതിൽ തൊടുക എന്നത് പ്രയാസകരമാണ്. എനിക്കറിയില്ല, പണ്ടെപ്പോഴോ ആ നോവൽ ഒരു നോവായി എൻ്റെ മനസ്സിൽ കയറിക്കൂടിയതാണ്. അതിൻ്റെ ഒരു പൊളിഞ്ഞ പതിപ്പ് ഇപ്പോഴും എൻ്റെ ഒപ്പമുണ്ട് . അതിൻ്റെ ഒരു പുതുപതിപ്പ് ഗവേഷണകാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക്, വിവാഹസമ്മാനമായി ഒപ്പിട്ടു നൽകി. മലയാളത്തിൽ ആ നോവൽ എൻ്റെ ജേണലിസം ഗുരുനാഥൻ ടി എൻ ഗോപകുമാർ ജീവൻമശായ് എന്ന പേരിൽ സിനിമയാക്കിയിരുന്നു. അതിൻ്റെ പ്രിവ്യൂ കണ്ട് ഞാൻ കലാകൗമുദിയിൽ റിവ്യൂ എഴുതി. പ്രസ് ക്ലബിൻ്റെ സൗഹൃദസംഗമത്തിൽ ടി . എൻ. ജി. എന്നെ കൂട്ടുകാർക്ക് പരിചയപ്പെടുത്തി. കെട്ടിപ്പിടിച്ചു. സിനിമ ആരുടെ തോന്നലാണ് എന്ന എൻ്റെ പുസ്തകത്തിൽ ആ ലേഖനം ഇപ്പോഴുണ്ട്. അങ്ങനെ പണ്ടുപണ്ടേ ആരോഗ്യനികേതനം എൻ്റെ കൂടെയുണ്ട്.
ആരോഗ്യനികേതനം ബംഗാളി നോവലാണെങ്കിലും അത് നമ്മെ ബന്ധിക്കുന്നത് പ്രാധാനമായും നാഡി പിടിച്ചു നോക്കലിലൂടെയാണ്. ത്രിദോഷങ്ങളുടെ ഏറ്റിറക്കങ്ങൾ; മുത്യംദേവതയുടെ കാലൊച്ചകൾ ... എല്ലാം നാഡീസ്പന്ദങ്ങൾ വൈദ്യനിലെത്തിക്കും. ഈ പുസ്തകത്തിൽ ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ആരോഗ്യനികേതനത്തിലെ ചികിത്സാദർശനം ഏഴ് ഖണ്ഡങ്ങളിലായി വേണുഗോപാൽ എഴുതുമ്പോൾ, വ്യക്തിജീവിതത്തിൽ അദ്ദേഹം നടത്തിയ അത്തരം ചികിത്സാസംഗമങ്ങൾ ഞാൻ ഓർക്കുകകയാണ് . ചങ്ങമ്പള്ളി കുഞ്ഞാലൻ ഗുരുക്കളെ വേണുഗോപാൽ ഇൻ്റർവ്യൂ ചെയ്തപ്പോൾ ആദ്യത്തെ ചോദ്യം, " നാഡി നോക്കി ചികിത്സിക്കുന്ന രീതി ഇവിടെയുണ്ടല്ലോ, അതിൻ്റെ പ്രത്യേകത എന്താണ്?" എന്നായിരുന്നു. അഭിമുഖങ്ങൾ എന്ന പുസ്തകത്തിൽ, ജീവൻ വസിക്കുന്ന കുടിൽ എന്ന പേരിൽ അത് നമുക്ക് ഇപ്പോഴും വായിക്കാം. ആ ചോദ്യത്തിൻ്റെ ഉത്തരം, " ലോകത്ത് എത്രയോ കോടി ജനങ്ങളുണ്ടെങ്കിലും അവരുടെയെല്ലാം വിരലടയാളങ്ങൾ വ്യത്യസ്തമാണ്. ലോകത്ത് അവരെ അടയാളപ്പെടുത്തുന്നത് ഈ വ്യത്യസ്തതയാണ് . നാഡിയുടെ താളം ശ്രദ്ധിക്കുന്ന വൈദ്യന് പകർന്നു കിട്ടുന്നതും ഈ വ്യത്യസ്തതയാണ്. " ജീവൻ മശായിയെത്തന്നെയല്ലേ ഇവിടെ പകർത്തിയിരിക്കുന്നത്? വേണുഗോപാൽ ഈ പുസ്തകത്തിൽ ആരോഗ്യനികേതനത്തെ മുൻനിർത്തി എഴുതുന്നുണ്ട്, " നാഡികൾക്കുള്ളിൽ കാലത്തിൻ്റെ കാലൊച്ച കേൾക്കാം എന്നതാണു മശായിയുടെ വിശേഷജ്ഞാനം. അതുതന്നെയാണ് ശാപവും." സ്വന്തം പുത്രൻ്റെ നാഡി പിടിച്ചു മരണം പ്രവചിക്കേണ്ടിവന്നതിൻ്റെ നിസ്സഹായത , ദീർഘനിശ്വാസ ങ്ങൾക്കപ്പുറം ജീവിതത്തെ വിഴുങ്ങുന്ന വ്യസനമാണ്. അത്തരം വ്യസനങ്ങൾക്കൊപ്പം നീന്തുന്നതാണ് ജീവിതം. "വ്യഥപോലറിവോതിടുന്ന സദ്ഗുരുവും മർത്ത്യനു വേറയില്ല " (ആശാൻ) എന്ന ബോധം നമ്മെ നമ്മുടെ തന്നെ മറവികളിൽ നിന്ന് വിമുക്തമാക്കുന്നു. അതുകൊണ്ട് ഈ പുസ്തകം ഞാൻ ഒന്നുകൂടി വായിക്കുന്നു
Keywords:
Recent in Culture
Must Read
Latest News
In News for a while now..



