അക്കാദമിക് മികവിന്റെയും പുരോഗമന ബോധ്യങ്ങളുടെയും കപടാവരണങ്ങൾ അണിഞ്ഞ കേരളീയ പൊതുമണ്ഡലം നിതിൻ രാജ് എന്ന ദളിത് വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് മുന്നിൽ പതറി നിൽക്കുമ്പോൾ, ടി കെ സന്തോഷ്കുമാറിന്റെ 'ചെറുതോ ? കറുപ്പോ ?' എന്ന കവിത ഒരു രാഷ്ട്രീയ വിചാരണയായി മാറുന്നു. തരംതിരിക്കലുകളുടെയും വേർതിരിക്കലുകളുടെയും ലോകക്രമം എങ്ങനെയാണ് മനുഷ്യസത്തയെ റദ്ദ് ചെയ്യുന്നതെന്ന് കവിതയുടെ ദാർശനിക ഭൂമിക അന്വേഷിക്കുന്നു
ഷെൽ ദെലൂസും ഫെലിക്സ് ഗ്വാത്താരിയും മുന്നോട്ടുവെച്ച ഈ സിദ്ധാന്തം 'ചെറുതിനെ' പ്രതിരോധത്തിന്റെ അടയാളമായി കാണുന്നു . മൈനർ ലിറ്ററേച്ചർ (Minor Literature) ന്റെ പരിധിയിൽ നിന്നുകൊണ്ട് ഒരു കേന്ദ്രവ്യവസ്ഥയെ അതിന്റെ ഉള്ളിൽ നിന്നുകൊണ്ടുതന്നെ അവയിൽ ഉൾച്ചേർന്നിരിക്കുന്ന അധികാരഘടനയേയും ഭാഷാസാഹചര്യത്തെയും സാമൂഹിക സങ്കൽപ്പനങ്ങളെയും അവയുടെ അലിഖിത നിയമങ്ങളെയും ക്രമങ്ങളെയും തച്ചുടയ്ക്കുവാൻ ശ്രമിക്കുന്ന ഈ കവിത , സമൂഹത്തിന്റെ സ്വഭാവികമെന്ന് കരുതുന്ന പല അസ്വഭാവികതകളോടും കലഹിക്കുവാൻ ഒരുമ്പെടുന്നു.
കവിതയുടെ രണ്ടാം ഭാഗം ദ്വന്ദ്വകല്പനകളുടെ അഥവാ കറുപ്പ് – വെളുപ്പ് എന്നിവയിൽ തുടങ്ങുന്ന മനുഷ്യന്റെ വിവേചനചരിത്രത്തിന്റെ അസ്തിത്വപരമായ അന്വേഷണമാണ് . സമത്വത്തിന്റെ സാംസ്കാരികഭൂമിക കേരളീയ – ഇന്ത്യൻ പശ്ച്ചാത്തലത്തിന് ഒരു പരിധിവരെയെങ്കിലും പരിചിതമായിട്ട് ഏതാനും പതിറ്റാണ്ടുകൾ മാത്രമേ പിന്നിടുന്നുള്ളൂ . സമത്വം മനുഷ്യമനസ്സിന് ഇന്നും എത്തിപ്പിടിക്കാനാവാത്ത ദൂരത്ത് തന്നെയാണ് നിലകൊള്ളുന്നത് . ദറിദ തന്റെ അപനിർമ്മാണം (Deconstruction) എന്ന സിദ്ധാന്തത്തിന്റെ പിൻബലത്തോടെ ഇതിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ട് . വെളുപ്പ്/കറുപ്പ്, ഉടമ/അടിമ, വലുത്/ചെറുത് എന്നിങ്ങനെ ലോകത്തെ എപ്പോഴും രണ്ടായി വിഭജിക്കാൻ ശ്രമിക്കുന്ന മനുഷ്യമനസ്സ് ഇതിൽ ഏതോ ഒന്ന് എപ്പോഴും മറ്റൊന്നിനേക്കാൾ 'ഉയർന്നതാണ്' എന്ന ബോധം സൂക്ഷിക്കുന്നു . ഇതിന് പിന്നിൽ മനുഷ്യമനസ്സിന്റെ ദ്വന്ദ്വനിർമ്മിതികൾ (Binary Oppositions) തന്നെയാണ് . "എന്നിട്ടും ചെറുതുവലുതുകളെ ചെറുതായും വലുതായും നമ്മൾ തിരിച്ചുകൊണ്ടിരിക്കുന്നു" എന്ന വരികൾ ഈ മനുഷ്യസഹജമായ വിവേചനത്തെയാണ് സൂചിപ്പിക്കുന്നത്. നിയമപരമായി സമത്വം വന്നാലും, മനസ്സിനുള്ളിലെ ഈ 'തരംതിരിക്കൽ'പ്രക്രിയ നിലനിൽക്കുന്നിടത്തോളം സമത്വം വിദൂരമായിരിക്കുമെന്ന യാഥാർഥ്യത്തെ കവി ചൂണ്ടിക്കാട്ടുവാൻ മടിക്കുന്നില്ല . നീതിക്കും സമത്വത്തിനും വേണ്ടിയുള്ള യുദ്ധം മനുഷ്യമനസ്സിനെതിരെയുള്ളതാണ് എന്ന് കവി അടിവരയിടുന്നു.
വെട്രിമാരൻ 2019 ൽ സംവിധാനം ചെയ്ത അസുരൻ എന്ന ചലച്ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്ന 'ശിവസാമി'യെന്ന കഥാപാത്രം ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഈ അവസരത്തിൽ സ്മരണാർഹമാണ് : “അവർ നിന്റെ ഭൂമി കൈവശപ്പെടുത്തും , നിന്റെ കൃഷിയിടം കൈവശപ്പെടുത്തും പക്ഷേ നിന്റെ വിദ്യയെ കൈവശപ്പെടുത്താൻ അവർക്ക് സാധിക്കില്ല” . ഈ വിശ്വാസവും അത് ഉറപ്പാക്കുന്ന ഭരണഘടനയും മുറുകെപ്പിടിച്ചുകൊണ്ട് മുന്നേറിയ നിതിൻരാജിനെപ്പോലെയുള്ള നിരവധി വിദ്യാർഥികളുടെ അസ്തിത്വത്തിന് വെല്ലുവിളിയായി നിൽക്കുന്ന അഭ്യസ്തവിദ്യരെന്ന് ‘നടിക്കുന്ന’വരുടെ മുന്നിൽ കവിതയിലെ ഒരു സാമാന്യതത്വം ഡിഫെമിലിയറൈസേഷന്റെ (Defamiliarization / Ostranenie) ഇടിവാൾ പോലെ വന്നു പതിക്കുന്നു : "വെളുത്ത ഭിത്തികൾ വിളക്കണഞ്ഞാൽ കറുക്കുന്നു"
കവിതയുടെ സമാപ്തി "തോന്നലുകൾ മാത്രമോ?" എന്ന സന്ദേഹത്തിലാണ്. വിവേചനത്തെ കേവലം അവരുടെ (അതിജീവിതരുടെ / രക്തസാക്ഷികളുടെ) മാത്രം 'തോന്നലുകളായി' ലഘൂകരിക്കുന്ന പൊതുസമൂഹത്തിന്റെ Gaslighting പ്രവണതയോടുള്ള കവിയുടെ തീക്ഷ്ണമായ പരിഹാസമായി ഈ വരികൾ ഇന്നിന്റെ അനുഭവച്ചൂടിൽ വായിക്കേണ്ടതുണ്ട് . നിതിൻ രാജിനെപ്പോലെ നിരവധി വ്യക്തികൾ അനുഭവിച്ച ഏകാന്തതയും അന്യവൽക്കരണവും കേവലമായ മനഃശാസ്ത്രപ്രശ്നങ്ങളല്ല, മറിച്ച് "വിളക്കുകാലിനു കീഴിൽ കിടപ്പവർക്ക് ഇരുട്ടുമില്ല" എന്ന് തിരിച്ചറിയാത്ത ഒരു വ്യവസ്ഥിതിയുടെ ക്രൂരതയാണ് എന്ന് കവി പറയുന്നിടത്താണ് കവിതയുടെ സമകാലികത വെളിവാകുന്നത്. ഭൗതികമായ അതിർവരമ്പുകൾക്കപ്പുറം മനുഷ്യനെ വർണ്ണമായും വലുപ്പമായും തരംതിരിക്കുന്നത് എങ്ങനെയെന്ന ചോദ്യം ഏപ്രിൽ 2026 ലെ ഭാഷാപോഷിണിയിലൂടെ വായനക്കാരിലേക്കെത്തിയപ്പോൾ നിതിൻ രാജ് നാം ഉൾപ്പെട്ട ഈ സമൂഹത്തിൽ ഉയിരോടെ വിവേചങ്ങളുടെ തീച്ചൂളയിൽ വെന്തുനീറുകയായിരുന്നു എന്ന യാഥാർഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട് . (മരണം : ഏപ്രിൽ 10) കറുപ്പും വെളുപ്പും, വെളിച്ചവും ഇരുട്ടും പരസ്പരം ലയിച്ചുചേർന്ന പ്രകൃതിസത്യത്തെ, അധികാരത്തിന്റെ അളവുകോലുകൾ കൊണ്ട് കീറിമുറിക്കുന്ന ഭരണകൂടയുക്തികളെ ഈ കവിത മനുഷ്യൻ നിലനിൽക്കുന്ന കാലത്തോളം വിചാരണ ചെയ്യും എന്ന് തീർച്ചയാണ്.
Keywords:
Recent in Culture
Must Read
Latest News
In News for a while now..



