അന്തരിച്ച മുനി നാരായണ പ്രസാദിനെ അനുസ്മരിച്ച് ഡോ.എം.പി. അബ്ദുസമദ് സമദാനി എഫ്ബിയിൽ പങ്കുവെച്ച കുറിപ്പ്
അറിവിന്റെ മറ്റൊരു നക്ഷത്രമാണ് പൊലിഞ്ഞിരിക്കുന്നത്. ജീവിതരഥ്യ കൊണ്ടും കർമ്മസപര്യ കൊണ്ടും ജ്ഞാനോദയത്തിന്റെയും വിവേകസംക്രമണത്തിന്റെയും ദിഗ് നക്ഷത്രം. ഭാരതീയ ഋഷിപരമ്പരയിലെ, നമ്മുടെ കാലത്തെ ശക്തമായ കണ്ണി. ഔപനിഷദീയ ജ്ഞാനത്തിന്റെ ശാന്തിനിഷ്യന്ദിയായ പ്രതീകം. അതിന്റെ സമുദ്രതീരത്ത് നിലകൊണ്ട് സംസാരസാഗരത്തിന്റെ മറുകര പറ്റുന്നതിനായി സഹജീവികളെ പ്രാപ്തരാക്കാൻ തന്റെ വാക്കും നോക്കും സർവത്ര ജീവിത വ്യവഹാരങ്ങളും സമർപ്പിച്ച യോഗിവര്യൻ. അറിവിന്റെ ആഴം എങ്ങനെയാണ് നിത്യപ്രസക്തമായ സമാധാന തുരുത്തുകൾ നിർമ്മിക്കുന്നതെന്ന് തന്റെ കാലത്തിനും സാമൂഹിക മേഖലകൾക്കും കാട്ടിക്കൊടുത്ത ശാന്തിദൂതൻ.
എന്റെ ജീവിതത്തിൽ അവിസ്മരണീയമായൊരു അദ്ധ്യായത്തിന്റെ താരശോഭയായിട്ടുള്ള മഹാജ്ഞാനി ഗുരു നിത്യചൈതന്യയതിയുടെ കാലശേഷം നാരായണ ഗുരുകുല അദ്ധ്യക്ഷനായി ഗുരു മുനിനാരായണ പ്രസാദ് സ്വാമിയുമായി ഏറ്റവും അടുപ്പമുള്ള ഹൃദയബന്ധത്തിന് അവസരമുണ്ടായതിന്റെ ഓർമ്മകൾ ഇന്ന് വിഷാദം പൂണ്ടെങ്കിലും മനോമുകുരത്തിൽ അത് എന്നും ജ്വലിച്ചു തന്നെ നിൽക്കും. നടരാജ ഗുരുവിനെ പറ്റി ഒരു പുസ്തകം ഗുരു എഴുതണമെന്ന് ഞാൻ ആഗ്രഹിക്കുകയും അദ്ദേഹത്തോട് അത് പറയുകയും ചെയ്തിരുന്നു. അങ്ങനെ അത് എഴുതിയപ്പോൾ അതിലേക്ക് ഈ എളിയവനോട് ഒരു മുഖലേഖനം ആവശ്യപ്പെട്ടത് അൽഭുതവും ആ അവതാരികയോടെ പ്രസ്തുത പുസ്തകം പ്രസിദ്ധീകൃതമായപ്പോൾ അഭിമാനവും തോന്നി.
കൊല്ലം, തിരുവനന്തപുരം വഴി റോഡുമാർഗം യാത്ര ചെയ്യുമ്പോഴൊക്കെ വർക്കലയിലെ ഗുരുകുലത്തിൽ ചെന്ന് ഗുരുവിനെ കാണുമായിരുന്നു. പലപ്പോഴും അവിടെ നിന്ന് ഗുരുവിനോടൊപ്പം ഏറെ സ്വാദിഷ്ടമായ പലപ്പോഴും ഗുരു കഴിക്കാറുള്ള ലളിതഭക്ഷണം കഴിച്ചു. ഒരിക്കൽ അവിടെ എത്തിയപ്പോൾ രാത്രി വൈകിയിരുന്നു. ഗുരു മുറിക്ക് പുറത്തിറങ്ങി ഞങ്ങൾ നിലാവിൽ പുറത്തെ മരച്ചുവട്ടിൽ ഇരുന്നു സംസാരിച്ചു. ആ ചന്ദ്രികാചർച്ചിത രാവും അതിലൂടെ പരന്നൊഴുകിയ ദാർശനികതയുടെ മറ്റൊരു നിലാവും ഒരിക്കലും മറക്കാത്ത ഉള്ളുണർത്തുന്ന മഹിതസന്ദർഭങ്ങൾ!
പ്രിയപ്പെട്ട ശശിയുടെ വാക്കിൽ നിന്ന് ഗുരുവിന്റെ രോഗാവസ്ഥയുടെ നിജസ്ഥിതി മനസ്സിലായി. ഗുരുകുലത്തിൽ എത്തിയപ്പോൾ പതിവിൽ കവിഞ്ഞ സ്നേഹത്തോടെയായിരുന്നു ഗുരുവിന്റെ പെരുമാറ്റങ്ങളും സംസാരങ്ങളും. വിവിധങ്ങളായ വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്തുകൊണ്ടിരുന്നു, ഇടക്ക് ചില കാര്യങ്ങളിൽ "ഇതിനെക്കുറിച്ച് എന്താണ് സമദാനിയുടെ അഭിപ്രായം?" എന്ന് പലതവണ ചോദിച്ചുകൊണ്ടിരുന്നു.
Keywords:
Recent in Culture
Must Read
Latest News
In News for a while now..



