NewsAd1
മനസ്സു വിങ്ങിയ സലിം ഓർമ്മ
എ ചന്ദ്രശേഖർ
7 June 2026, 3:04 am
main image of news

മലയാളിയെ സ്വയം മറന്ന് ചിരിപ്പിക്കാൻ നടൻ സലിം കുമാർ ഇനിയില്ല.ഹാസ്യ നടൻ എന്നതിനപ്പുറം സ്വാഭാവികമായ ഭാവാഭിനയത്തിലൂടെ ദേശീയ പുരസ്കാരത്തിനു വരെ അർഹനായ സലിം കുമാർ 56-ാമത്തെ വയസ്സിലാണ് അന്തരിക്കുന്നത്. കരൾരോഗത്തിന് ചികിത്സയിലായിരുന്നു. സമൂഹമാധ്യമ കാലത്ത് മലയാളി സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാൻ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന മുഖമാണ് സലിം കുമാറിന്റേത്. അത് ദീർഘകാലം അങ്ങിനെ തന്നെ തുടരുകയും ചെയ്യും. സലിം കുമാറിനെ ഓർത്തു കൊണ്ട് പ്രശസ്ത ചലച്ചിത്ര നിരൂപകൻ എ ചന്ദ്രശേഖർ എഴുതുന്നു. 'മനസ്സു വിങ്ങിയ സലിം ഓർമ്മ'..

1997ലാണ്. ഞാനന്ന് കോട്ടയത്ത് മലയാളമനോരമയില്‍ സബ് എഡിറ്ററാണ്. പ്രത്യേക താല്‍പര്യത്തില്‍ സിനിമാപ്പേജില്‍ അഭിമുഖങ്ങളും മറ്റുമെഴുതുന്നുണ്ട്. ആയിടയ്ക്ക് ഒരു ദിവസം ജേര്‍ണലിസം ഡിപ്ലോമയ്ക്ക് എന്റെ സഹപാഠിയും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഞാന്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ അക്കാലത്ത് ക്യാംപസ് രാഷ്ട്രീയത്തിന് പോസ്റ്ററുകള്‍ തയാറാക്കിയിരുന്ന കലാകാരന്‍ കൂടിയായിരുന്ന ജി.എ.ലാല്‍ വിളിക്കുന്നു.

 image 2 of news

സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമിറങ്ങി ദിലീപ് തിളങ്ങി നില്‍ക്കുന്ന കാലമാണ്. സിബി മലയില്‍ ദിലീപിനെ നായകനും ദിവ്യ ഉണ്ണിയെ നായികയുമാക്കി സംവിധാനം ചെയ്യുന്ന നീ വരുവോളം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്താണ്. വരുമ്പോള്‍ കാണാം. ചിത്രത്തില്‍ രേഖ മോഹനും മറ്റും പങ്കെടുക്കുന്ന ക്ഷേത്ര രംഗങ്ങളുടെ ചിത്രീകരണം കുമാരനല്ലൂരില്‍ എന്റെ ഭാര്യവീടിനു തൊട്ടുപിന്നിലെ വഴിയിലുള്ള കൃഷ്ണന്റെ അമ്പലത്തിലാണ്. അന്ന് എന്റെ വീട്ടില്‍ നിന്നായിരുന്നു ലാലിന്റെ ഉച്ചയൂണ്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നായിരുന്നു ആ സിനിമയ്ക്ക് ലാലിട്ട പേര്. എന്നാല്‍ നേരത്തെ ആ പേരില്‍ ഒരു സിനിമയുണ്ടായ കാര്യം ഞാന്‍ സൂചിപ്പിച്ചു. അങ്ങനെയാണ് പിന്നീടത് നീ വരുവോളം ആയത്..

അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്‌സിന്റെ തട്ടകമായ അയ്മനത്ത് തിരുവാറ്റയിലാണ് ചിത്രത്തിന്റെ പ്രധാന രംഗങ്ങളില്‍ പലതും ചിത്രീകരിച്ച ട്യൂട്ടോറിയല്‍ കോളജിലെ രംഗങ്ങളുടെ ദിവസങ്ങള്‍ നീണ്ട ചിത്രീകരണം. ഓലമേഞ്ഞ ട്യൂട്ടോറിയല്‍ കോളജ് അപ്പാടെ സെറ്റിട്ടിരിക്കുകയാണ്. ലാല്‍ ക്ഷണിച്ചത്, ചിത്രത്തിനു മൈലേജ് കിട്ടുംവിധം അതിന്റെ പിന്നണിക്കാരിലാരെയെങ്കിലും അഭിമുഖം ചെയ്തു പ്രസിദ്ധീകരിക്കാമോ എന്നറിയാനാണ്.
HomeAd1
 image 3 of news

സിബി സാറിനെയും ആയിടയ്ക്ക് അമ്മയുമായി ചില വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ജഗതി ശ്രീകുമാറിനെയും അഭിമുഖം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ സിബി മലയിലിനെ അഭിമുഖം ചെയ്യാന്‍ സെറ്റില്‍ ചെന്നൊരു ദിവസം ചിത്രീകരിക്കാനിരുന്ന രംഗത്ത് അധ്യാപികയായ മഞ്ജു പിള്ളയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആയിടയ്ക്ക് ഏഷ്യാനെറ്റിലെ കോമിക്കോളയിലും മറ്റും തിളങ്ങി നിന്ന കലാഭവനിലെ ഒരു കലാകാരനാണ് വന്നത്. അല്‍പം ഇരുണ്ട്, നല്ല ഉയരമുള്ള മെലിഞ്ഞ ആള്‍. എണ്‍പതുകളിലെ ഫാഷനായിരുന്ന വലിയ വെള്ള കോളറുള്ള കറുത്ത ഷര്‍ട്ടും അതിനൊത്ത പാന്റും അതിനു ചേരാത്ത കൂളിംഗ് ഗ്‌ളാസുമൊക്കെയായിരുന്നു വേഷം. ഒന്നു രണ്ടു സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും താരതമ്യേന പുതുമുഖമാണ്. പേര് സലീം കുമാര്‍. നീ വരുവോളത്തില്‍ മുഴുനീളെ നില്‍ക്കുന്ന വളരെ പ്രധാനപ്പെട്ടൊരു വേഷമാണ്. സെറ്റില്‍ ആദ്യമെത്തിയ ദിവസമായതുകൊണ്ട് വസ്ത്രാലങ്കാരകന്‍ കൊടുത്ത കോസ്റ്റ്യൂം ഇട്ടുകൊണ്ട് സംവിധായകനെ കാണിക്കാന്‍ എത്തിയതാണ്. തൊട്ടടുത്ത വീടിന്റെ തിണ്ണയിലിരുന്ന് എന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിനിടെ സിബി സാര്‍ അദ്ദേഹത്തെ ഒന്നു നോക്കിയിട്ടു പറഞ്ഞു ആ ഗ്‌ളാസ് വേണ്ട.മറ്റൊരു ഗ്‌ളാസാവട്ടെ. കോസ്റ്റ്യൂമർ കൊടുത്ത രണ്ടാമത്തെ ഗ്‌ളാസ് വച്ച് നിന്നപ്പോള്‍ സിബി സാര്‍ ഒ കെ പറഞ്ഞു

ആ ദിവസം സലീമും മഞ്ജുവുമൊത്തുള്ള ഒന്നു രണ്ടു രംഗങ്ങളാണ് ചിത്രീകരിച്ചത്.
നാലഞ്ചു ദിവസം കഴിഞ്ഞ്, ജഗതിച്ചേട്ടന്‍ സെറ്റിലെത്തിയിട്ടുണ്ടെന്ന് ലാല്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ലാല്‍ മുന്‍കൂട്ടി ഏര്‍പ്പാടാക്കിയതനുസരിച്ചാണ് ഞാന്‍ അദ്ദേഹത്തിന്റെ അഭിമുഖത്തിനായി വീണ്ടും അതേ സെറ്റിലെത്തുന്നത്. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് മഞ്ജുപിള്ളയോടൊപ്പം നേരത്തേ സലീംകുമാര്‍ ഇട്ടതുപോലുള്ള കോസ്റ്റ്യൂമുമായി അതേ രംഗത്തിന്റെ തുടര്‍ച്ചയില്‍ അഭിനയിക്കുന്നത്, ദീര്‍ഘകാല സുഹൃത്തുകൂടിയായ ഇന്ദ്രന്‍സായിരുന്നു. ലാലിനോട് അതേപ്പറ്റി അന്വേഷിച്ചപ്പോഴാണറിഞ്ഞത്. ഒന്നുരണ്ടു ദിവസം സലീംകുമാറിനെവച്ചു ഷോട്ടെടുത്തിട്ട് സംവിധായകന് തൃപ്തിയാവുന്നില്ല. അന്ന് ഇത്തരം വേഷങ്ങളില്‍ ഇന്ദ്രന്‍സ് തിളങ്ങിനില്‍ക്കുന്ന കാലമാണ്. സലീംകുമാറിന്റെ രീതിയും ടൈമിങ്ങുമൊന്നും സിബി മലയിലിന് ബോധിക്കുന്നില്ല. അങ്ങനെ അദ്ദേഹത്തെ ഒഴിവാക്കി ഇന്ദ്രന്‍സിനെ വിളിച്ചുവരുത്തിയതാണ്.

 image 4 of news

ഏഷ്യാനെറ്റിലെ കോമിക്കോളയുടെ സ്ഥിരം പ്രേക്ഷകനായിരുന്ന എനിക്ക് സലീംകുമാറിനെ ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ അയാളുടെ റെയ്ഞ്ചും അറിയാമായിരുന്നു. അദ്ദേഹത്തിന് നീ വരുവോളം ഒരു സുവര്‍ണാവസരമാകുമായിരുന്നില്ലേ എന്നു ഞാന്‍ ലാലിനോട് ചോദിക്കുകയും ചെയ്തു. എന്തു ചെയ്യാനാ ചന്ദ്രശേഖരാ, നമ്മളല്ലല്ലോ അതു തീരുമാനിക്കുന്നത് എന്നായിരുന്നു ലാലിന്റെ മറുപടി.

പില്‍ക്കാലത്ത്, സലീം കുമാര്‍ അന്ന്, ആ സിനിമയിലെ റോള്‍ നഷ്ടപ്പെട്ട ദിവസം ജീവിതത്തില്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ വന്ന് കോസ്റ്റ്യൂമും മേക്കപ്പുമിട്ട് രണ്ടു ദിവസം അഭിനയിക്കുകയും ചെയ്തിട്ട് അഭിനയം പോരാ എന്ന വിലയിരുത്തലോടെ സെറ്റില്‍ നിന്ന് പറഞ്ഞുവിട്ടപ്പോഴുണ്ടായ നിരാശ, അപമാനം. അതിലുമേറെ സങ്കടവും വേദനയുമായത് കയ്യില്‍ ഒറ്റ നയാപ്പൈസ പോലുമുണ്ടായിരുന്നില്ല എന്നതാണ്.

രണ്ടുദിവസത്തെ അഭിനയത്തിന് വിളിച്ചുവരുത്തിയിട്ട്, മിമിക്രി കലാകാരനെന്ന നിലയില്‍ അറിയപ്പെട്ടിരുന്നിട്ടുപോലും സലീമിന് തിരികെ പോകാനുള്ള വണ്ടിക്കാശുപോലും കൊടുത്തിട്ടുണ്ടായിരുന്നില്ല അണിയറപ്രവര്‍ത്തകര്‍. എറണാകുളത്തേക്ക് മടങ്ങാന്‍ പോക്കറ്റില്‍ ഒറ്റപ്പൈസപോലുമില്ലാതെ, കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ വിഷണ്ണനായി മനസുകൊണ്ട് തകര്‍ന്നു തരിപ്പണമായി ഇരിക്കേണ്ടി വന്നതിനെക്കുറിച്ചൊക്കെ സ്ഥായിയായ നര്‍മ്മത്തില്‍ ചാലിച്ചാണ് എന്റെ അമ്മയുടെ നാടുകൂടിയായ വടക്കന്‍പറവൂരിലെ ചിരിവീടിന്റെ നായകനായ സലീംകുമാര്‍ എഴുതിയിട്ടുള്ളത്.

അന്ന് ജഗതി ശ്രീകുമാറുമായുള്ള അഭിമുഖമെടുത്തു മടങ്ങിയ ദിവസം എനിക്കും മനസില്‍ ഒരുള്‍ക്കനം തോന്നിയിരുന്നു. അഭിനയജീവിതത്തില്‍ ആദ്യം കിട്ടിയ മുഴുനീള വേഷത്തിനുവേണ്ടി ആദ്യദിവസം ഫുള്‍ ഡ്രസ്സില്‍ മുന്നില്‍ വന്നു നിന്ന സലീംകുമാറിനെ ഞാനും കണ്ടതാണ്. അദ്ദേഹത്തിന്റെ കഴിവിലും എനിക്കു വിശ്വാസമായിരുന്നു. അങ്ങനൊരാള്‍ക്ക് നിരാശപ്പെട്ടുപോകേണ്ടിവന്നതില്‍ എന്തോ ഒരു വല്ലായ്ക തോന്നി. പക്ഷേ ഒരു കാര്യത്തില്‍ എനിക്കു സംശയമേ ഉണ്ടായിരുന്നില്ല. അന്നല്ലെങ്കില്‍ പിന്നീട് ആ നടന്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാവും. എന്നാല്‍ അതിലുമപ്പുറമാണ് സംഭവിച്ചത്. സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബുവിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ ബഹുമതി വരെ സ്വന്തമാക്കി. ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച രണ്ടാമത്തെ നടനും,സംവിധാനം ചെയ്ത കറുത്ത ജൂതന്‍ എന്ന സിനിമയ്ക്ക് മികച്ച കഥാകൃത്തിനമുള്ള സംസ്ഥാന അവാര്‍ഡുകളും....
ആദാമിന്റെ മകന്‍ അബുവിലൂടെ സലീം ഇന്ത്യ കണ്ട മികച്ച നടനായപ്പോള്‍ പഴയ കഥയോര്‍ത്തെടുത്തു പറയാന്‍ ചങ്ങാതി ജി എ ലാല്‍ ജീവനോടെയുണ്ടായിരുന്നില്ല.
2003ലെ ഒരഭിശപ്ത രാത്രി കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ തീവണ്ടിയില്‍ നിന്നു വീണ് അകാലത്തില്‍ പൊലിയുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞