NewsAd1
മാലാഖമാർ കഥപറയുമ്പോൾ
മോഹന കൃഷ്ണൻ
12 June 2026, 7:19 am
main image of news

ലോകത്തിന്റെ ഏതു കോണിലും കാണാം നമ്മുടെ മാലാഖമാരെ... ചരിത്രത്തിൽ അറിയപ്പെടാതെ പോകുന്ന നായികമാർ കുടുംബങ്ങളെയും നാടിനെയും ചേർത്തു പിടിച്ചു. സേവനത്തിന്റെ പെരുമകളായി. അവരെ നാം കൊണ്ടാടി. അപ്പോഴും അവർ വേട്ടയാടപ്പെട്ടു. നൈരാശ്യം,കുടുംബഭാരം,തൊഴിൽ സമ്മർദ്ദം, ഉടഞ്ഞുപോയ ബന്ധങ്ങൾ, ഈ സഹനങ്ങളുടെ പേരാണ് നഴ്സ്... നമ്മുടെ സമൂഹത്തിൽ അവർ അവമതിക്കപ്പെടുന്നു.സമൂഹ മനസിന്റെ കാമലോപങ്ങളും ലൈംഗിക കുറ്റബോധവും പിറുപിറുക്കുന്നു. അവൾ ശരിയല്ല. !

പൊതു സമൂഹത്തിന്റെ ഈ മനോവ്യാധിയെ-sexualization നെയാണ് ധാർമിക രോഷത്തോടെ നടി കങ്കണാ റണാവത് ചോദ്യം ചെയ്യുന്നത്.

 image 2 of news
കങ്കണാ റണാവത്,അഞ്ജലി കുൽത്തെ

ആരോഗ്യ മേഖലയെ സമഗ്രമായി പുതുക്കിപ്പണിയണമെന്നും ഡ്രസ് കോഡ് ഉൾപ്പെടെ നഴ്സിംഗ് മേഖലയിൽ ഭാരതവത്കരണം അനിവാര്യമാണെന്നും കങ്കണ പറയുന്നു

26/11 ..
മുംബൈയിൽ പാക് ഭീകരർ അഴിഞ്ഞാടിയ ആ രാത്രി. കാമാ(Cama& Albless Hospital) ആശുപത്രിയിൽ മതിൽ ചാടി ആ രണ്ടു ഭീകരർ -അജ്മൽ കസബും അബു ഇസ്മായേൽ ഖാനും -എത്തി.രണ്ടു കാവൽക്കാരെയും ഒരു ജീവനക്കാരെയും വധിച്ചു. ഗൈനിക് വാർഡിലെ ഡ്യൂട്ടിയിലായിരുന്നു നഴ്സായ അഞ്ജലി കുൽത്തെ. ജനാലയിലൂടെ അവർ ഇരുവരെയും കണ്ടു.
തുരുതുരെ അവർ വെടിയുതിർത്തു.ഗ്രനേഡ് എറിഞ്ഞു.തീയും പുകയും നടുക്കവും.. അഞ്ജലി വാർഡിലെ വാതിലുകളും ജനാലകളും കുറ്റിയിട്ടു.വിളക്കുകൾ കെടുത്തി.മൊബൈലുകൾ സൈലന്റാക്കി. പിന്നീട് വാർഡിലുണ്ടായിരുന്ന ഇരുപതു ഗർഭിണികളെയും ഒരു കുടുസു മുറിയിലാക്കി. അപ്പോഴേക്കും ഭീകരർ ഉള്ളിൽ പ്രവേശിച്ചിരുന്നു.. വെടിയൊച്ചകൾ, തീ, പുക, അലർച്ചകൾ.. ഏതു നിമിഷവും എന്തും സംഭവിക്കാം.. ഭയം വിറപ്പിച്ച ഹൈപ്പർടെൻഷനുള്ള ഒരു ഗർഭിണിക്ക് പെട്ടന്ന് പ്രസവ വേദന തുടങ്ങി..അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ അമ്മയും കുഞ്ഞും മരിക്കും.രോഗിയെയും താങ്ങി ഇരുളും ഗോവണിയും മറയാക്കി ധീരമായി അഞ്ജലി അവരെ ഓപ്പറേഷൽ തീയേറ്ററിൽ എത്തിച്ചു.ഭീകരതയും ഭീതിയും നിറഞ്ഞ ആ രാവിൽ സുഖമായി പ്രസവം നടന്നു.ആ പെൺകുഞ്ഞിനു പേർ ഗോലി- വെടിയുണ്ട! ജയിലിൽ അജ്മൽ കസബിനെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത് അഞ്ജലി യായിരുന്നു. പാടിപ്പുകഴ്ത്താതെ;അറിയാതെ പോയ മറ്റൊരു ധീര നായിക(unsung hero)
HomeAd1
 image 3 of news

ഈ റിയൽ സ്റ്റോറിയുടെ അഭ്രപാളിയിലെ ആവിഷ്കാരമാണ് ഇപ്പാൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന 'ഭാരത ഭാഗ്യ വിധാതാ'എന്ന ചിത്രം.ഇതിൽ നഴ്സായി കങ്കണ അഭിനയിക്കുന്നു. ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിലാണ് കങ്കണയുടെ തുറന്നുപറച്ചിൽ.

നഴ്സുമാരെ ഓർക്കമ്പോൾ കേരളത്തെയും ഓർക്കണം.ആഗോള നഴ്സിംഗ് മേഖലയിൽ എക്കാലവും മലയാളികളുടെ പങ്ക് നിസ്തുലമായിരുന്നു.സുറിയാനി ക്രിസ്താനികളാണ് ഈ തൊഴിൽ കേരളത്തിൽ രൂപപ്പെടുത്തിയത്. പിന്നീടിത് പടർന്നു പന്തലിക്കുകയായിരുന്നു. ഒരു കാലത്തെ ചെറുപ്പക്കാരെല്ലാം നഴ്സുമാരുടെ പിന്നാലെ വിവാഹ മാല്യവുമേന്തി പാഞ്ഞ ചരിത്രവുമുണ്ട്.

 image 4 of news

സാഹിത്യ വത്കരിക്കപ്പെട്ട സമൂഹമാണ് നമ്മുടേത്.രാജ്യത്തും പുറത്തുമുള്ള നഴ്സുമാരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന രണ്ടു നോവലുകളാണ് ജി.വിവേകാനന്ദന്റെ വാർഡ് നമ്പർ സെവനും ബെന്യാമന്റെ നിശബ്ദ സഞ്ചാരങ്ങളും.

ആദ്യ നോവലിൽ ആശുപത്രി എന്ന ഒരു ലോകവും പുറത്തുള്ള അപര ലോകവും ചിത്രീകരിക്കുന്നു.. നഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ സന്ദിഗ്ദ്ധതകളും നോവും രോഗികളുടെ മനോലോകവും ജീവിത സന്ദർഭങ്ങളും തനിമയോടെ ഈ നോവൽ ആവിഷ്കരിക്കുന്നു.
പുറം ലോകങ്ങളിലെ നഴ്സുമാരുടെ പ്രവാസ ചരിത്രം ഉള്ളുലയ്ക്കും വിധം അടയാളപ്പെടുത്തുകയാണ് നിശബ്ദ സഞ്ചാരങ്ങളിൽ ബെന്യാമിൻ.

രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് യാത്രയായ 'മറിയാമ്മ' എന്ന നേഴ്സിന്റെ ജീവിതവഴികളാണ് ഈ നോവൽ. മറിയാമ്മയുടെ നാലാം തലമുറയിലെ 'മനു' എന്ന ചെറുപ്പക്കാരൻ അവരുടെ പഴയകാല കത്തുകളും രേഖകളും അടിസ്ഥാനമാക്കി നടത്തുന്ന യാത്രകളാണ് കഥയുടെ പശ്ചാത്തലം. യാത്രാസൗകര്യങ്ങൾ കുറഞ്ഞ അക്കാലത്ത്, ദുരിതം മാറ്റാൻ വേണ്ടി കടലുകടന്നു പോയ മലയാളി സ്ത്രീകളുടെ, ലോകമറിയാതെ പോയ 'നിശബ്ദ'മായ യാത്രകളും ത്യാഗങ്ങളുമാണ് ഈ പുസ്തകം നിറയെ.

ഇപ്പോൾ ഭാരത ഭാഗ്യവിധാത എന്ന സിനിമയിലൂടെ നഴ്സുമാരുടെ ജീവിതം വീണ്ടുമെത്തുമ്പോൾ നിസ്തുലമായ അവരുടെ സേവനങ്ങൾ ഓർത്ത് കൃതജ്ഞതാഭരിതരാവാൻനമുക്ക് ഒരു അവസം കൂടി ലഭ്യമാവുകയാണ്.

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞