NewsAd1
നാദം..ഇന്ദ്രജാലം.. On the SPOT
ആരോമൽ എ എം
5 September 2026, 11:18 am
main image of news

ചില പുസ്തകങ്ങൾ പുറത്തിറങ്ങുന്നത് ഒരു സാധാരണ പ്രസിദ്ധീകരണച്ചടങ്ങായല്ല. കാലം മറവിയിലേക്ക് തള്ളിക്കളഞ്ഞ ചില മുഖങ്ങളെയും ഓർമ്മകളെയും വീണ്ടും നമ്മിലേക്ക് കൊണ്ടുവരുന്ന ചരിത്രനിമിഷങ്ങളായാണ്. അത്തരമൊരു പുസ്തകമാണ് സ്പോട്ട് സുരേഷ് എന്ന ഡി. സുരേഷ്‌കുമാർ എഴുതിയ ‘നാദം ഇന്ദ്രജാലം’.

ഒരു കാലത്ത് കേരളത്തിൽ വീടുകളിലും പൊതു ഇടങ്ങളിലും റേഡിയോയിലൂടെ ശബ്ദ തരംഗങ്ങളായി ഒഴുകി നിറഞ്ഞശബ്ദങ്ങൾ...
ഗംഭീരവും അത്യാകർഷകവുമായ ആ ശബ്ദങ്ങൾ കേട്ടവർ അതിനു പിന്നിലെ സുന്ദരരൂപങ്ങൾ അവരവരുടെ ഭാവനകൾക്കനുസരിച്ച് സങ്കല്പിച്ചുണ്ടാക്കി,അവരുമായി ഇഷ്ടത്തിലാവുകയും അവരെ ഹൃദയത്തിൽ വച്ച് ആരാധിക്കുകയും ചെയ്തു.
പ്രധാന പരിപാടികൾക്കിടയിലെ പരസ്യങ്ങളിൽ ശബ്ദമായി വന്ന് രൂപമായുയർന്നവർ വർഷങ്ങൾക്കിപ്പുറത്ത് അക്ഷരരൂപം പൂണ്ട് നമ്മുടെ മുന്നിൽ നില്ക്കുകയാണിപ്പോൾ.

 image 2 of news

അന്നത്തെ പരസ്യങ്ങളിലെ വാചകങ്ങൾ അതേ നാദപൂർണ്ണതയിൽ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നവരുണ്ട്. പക്ഷേ അവയ്ക്ക് ശബ്ദം നൽകിയവർ ആരായിരുന്നു? ആ ശബ്ദങ്ങൾക്കു പിന്നിലെ സർഗാത്മകത എന്തായിരുന്നു? മലയാള റേഡിയോ പരസ്യങ്ങളുടെ വളർച്ചയ്ക്കൊപ്പം നടന്ന ആ മനുഷ്യരുടെ യാത്ര എവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്? അവിടെയാണ് ‘നാദം ഇന്ദ്രജാലം’ ഒരു പുസ്തകത്തിനപ്പുറം ഒരു ചരിത്രരേഖയായി മാറുന്നത്.

സ്പോട്ട് സുരേഷ് അറിയപ്പെടുന്നത് വെറുമൊരു ശബ്ദ കലാകാരനായല്ല. മലയാള ചലച്ചിത്ര ഗാനങ്ങളെക്കുറിച്ച് ആഴത്തിൽ പഠനങ്ങൾ നടത്തിയിട്ടുള്ള ഭാഷാശുദ്ധിയുള്ള ഒരാൾ... നല്ല പാട്ടുകൾക്കും പാട്ടിനു പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്കുമൊപ്പം എത്രയോ സാർത്ഥക സഞ്ചാരങ്ങൾ നടത്തിയ ഗാനാരാധകൻ. അവതാരകൻ... എന്നാൽ ശബ്ദം തന്നെയായിരുന്നു എക്കാലത്തും സുരേഷിനെ മുന്നോട്ടു നയിച്ചത്.
ശബ്ദത്തിന്റെ സാധ്യതകളോട് പ്രത്യേകമായൊരു ആഭിമുഖ്യത്തോടെയാണ് സുരേഷ് തന്റെ യാത്ര ആരംഭിച്ചത്. ആ ആഭിമുഖ്യം പിന്നീട് അദ്ദേഹത്തെ പരസ്യലോകത്തേക്ക് എത്തിച്ചു. വർഷങ്ങളോളം റേഡിയോ പരസ്യങ്ങൾക്ക് ശബ്ദം നൽകുകയും ആ രംഗത്തിന്റെ അകത്തും പുറത്തുമുള്ള മാറ്റങ്ങൾക്ക് സാക്ഷിയാകുകയും ചെയ്തു.അത്തരം ഒരാളുടെ അനുഭവസമ്പത്താണ് ഈ പുസ്തകത്തിന്റെ പ്രധാന കരുത്ത്.
ഇത് കേവലം റേഡിയോ പരസ്യങ്ങളുടെ മാത്രമല്ല അതിന്റെ ഭാഗമായ മനുഷ്യരുടെയും ചരിത്രമാണ്...
HomeAd1
 image 3 of news

പ്രക്ഷേപണരംഗത്തിന്റെ പഴയ ചരിത്രത്തിന് വേണ്ടത്ര രേഖകൾ അവശേഷിച്ചിട്ടില്ല; പ്രത്യേകിച്ച് റേഡിയോ പരസ്യങ്ങളുടെ കാര്യത്തിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണം. ഒരു കാലത്ത് ലക്ഷക്കണക്കിന് ആളുകൾ കേട്ട പരസ്യങ്ങൾ ഇന്ന് പലപ്പോഴും ഓർമ്മകളിൽ മാത്രമാണ് ജീവിക്കുന്നത്. ഓർമ്മകളുടെ അത്തരം ഇരുണ്ട ഇടനാഴികളിലൂടെയായിരുന്നു സുരേഷിന്റെ അന്വേഷണം. തൊഴിലിന്റെ ഭാഗമായി പരസ്യങ്ങൾക്ക് ശബ്ദം നൽകിയ പഴയ തലമുറയിലെ പലരും തങ്ങളുടെ സംഭാവനകൾ രേഖപ്പെടുത്തുകയോ ശേഖരിച്ചു വയ്ക്കുകയോ ചെയ്തിരുന്നില്ല. ഒപ്പമുണ്ടായിരുന്നവരും അതിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞിരുന്നില്ലെന്ന് കരുതണം. അതുകൊണ്ടുതന്നെ ഓരോ ശബ്ദത്തിന്റെയും പിന്നിലെ വ്യക്തിയെ കണ്ടെത്തുക പലപ്പോഴും വലിയ അന്വേഷണമായി മാറി.

റേഡിയോ പരസ്യരംഗത്തെ പ്രമുഖനായ പി. എൻ. നാണപ്പൻ ഉൾപ്പെടെയുള്ള പ്രതിഭകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുമ്പോൾ നേരിട്ട വെല്ലുവിളികൾ പുസ്തകം തുറന്നുപറയുന്നു.
അങ്ങിനെ വീണ്ടെടുത്ത
28 പ്രതിഭകൾ…
നിശ്ശബ്ദതയിലേക്ക് മറയാൻ തുടങ്ങിയ വിസ്തൃതമായ ഒരു ശബ്ദലോകം അനിഷേധ്യമായ മുഴക്കത്തോടെ ഒടുവിൽ നമ്മുടെ മുന്നിൽ...

 image 4 of news

27 ശീർഷകങ്ങളിലായി 28 പ്രതിഭകളെ വായനക്കാരുടെ മുന്നിലെത്തിക്കുന്ന പുസ്തകം, മലയാള റേഡിയോ പരസ്യരംഗത്തെ ഒരു തലമുറയുടെ സ്മൃതിചിത്രം കൂടിയാണ്. ഒരിക്കൽ കേട്ടാൽ മറക്കാനാകാത്ത പരസ്യവാചകങ്ങൾക്ക് ശബ്ദവും ജീവനും നൽകിയവർ. അവരുടെ ശബ്ദാനുഭവങ്ങളിലൂടെ ഒരു കാലഘട്ടത്തിന്റെ ജീവിതവും സംസ്കാരവും ഉപഭോക്തൃലോകവും മലയാളിയുടെ ദൈനംദിന ശ്രവണാനുഭവവും പുനർജനിക്കുന്നു. ‘ശബ്ദത്തിലെ ചരിത്രരേഖകൾ’ എന്ന വിഭാഗത്തിൽ പത്തോളം ലേഖനങ്ങളുമുണ്ട്. അനുഭവങ്ങൾ, കേട്ടറിവുകൾ, ലഭ്യമായ ആധികാരിക വിവരങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് റേഡിയോ പരസ്യലോകത്തിന്റെ മറ്റൊരു വാതിൽ കൂടി ഈ പുസ്തകം തുറക്കുന്നു

പരസ്യങ്ങളുടെ പിന്നിൽ ഇമ്പമാർന്നു നിന്ന ശബ്ദങ്ങളെ വീണ്ടും കേൾക്കുക മാത്രമല്ല, അവയ്ക്ക് പിന്നിലെ മനുഷ്യരെ തിരിച്ചറിയുക കൂടിയാണ് ‘നാദം ഇന്ദ്രജാലം’ ചെയ്യുന്നത്..

സെപ്റ്റംബർ 9-ന് വൈകുന്നേരം 5 45 ന് ബ്രിട്ടീഷ് കൗൺസിൽ ഹാളിൽ പുസ്തകം പ്രകാശനം ചെയ്യപ്പെടുമ്പോൾ, ആലേഖനം ചെയ്യപ്പെടാതെ പോയ ഒരു അധ്യായം കൂടി ചരിത്രത്തിന്റെ മൈക്രോ ഫോണിനു മുന്നിലേക്ക് വന്ന് ശിരസ്സുയർത്തി സംസാരിച്ചു തുടങ്ങും സ്പോട്ട് സുരേഷിന്റെ ഖനഗംഭീരമായ ശബ്ദത്തിൽ... ഹലോ.... മൈക്ക് ടെസ്റ്റിംഗ്....

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞