പുതുമകളോടെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം
എൻ.എസ്. അനിൽകുമാർ
1 June 2025, 4:46 pm
മധ്യവേനൽ അവധി കഴിഞ്ഞ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ ജൂൺ 2 തിങ്കളാഴ്ച തുറക്കുകയാണ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ഒട്ടേറെ പുതുമകളുമായാണ് അദ്ധ്യയന വർഷം ആരംഭിക്കുന്നത്.
ഹയർ സെക്കണ്ടറി അദ്ധ്യാപകരുടെ സ്ഥലംമാറ്റം പൂർത്തീകരിച്ചു
2025 അദ്ധ്യയന വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട പുതുമയാണ് സ്കൂൾ തുറക്കുന്നതിന് മുമ്പുള്ള സ്ഥലം മാറ്റ പ്രക്രിയ. ഹയർ സെക്കണ്ടറി സ്പെഷ്യൽ റൂൾ നിലവിൽ വന്ന ശേഷം ആദ്യമായാണ് ഇത്തരത്തിൽ വെക്കേഷൻ സമയത്ത് തന്നെ സ്ഥലംമാറ്റം പൂർത്തിയാകുന്നത്. മെയ് 25 ന് സ്ഥലംമാറ്റത്തിൻ്റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക വഴി സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ അദ്ധ്യാപകർക്ക് പുതിയ സ്കൂളുകളിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞു. സാധാരണ അക്കാദമിക വർഷത്തിന്റെ പകുതിയിൽ നടത്തിയിരുന്ന സ്ഥലംമാറ്റം പല തരത്തിലും അദ്ധ്യാപകർക്ക് പ്രയാസമേറിയതായിരുന്നു.അന്യ ജില്ലകളിൽ സ്ഥലം മാറി പോകേണ്ടി വരുന്ന വനിത അദ്ധ്യാപകർക്ക് അവരുടെ മക്കളുടെ സ്കൂൾ പ്രവേശനം, താമസ സൗകര്യം ഒരുക്കൽ തുടങ്ങിയ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.ഇതോടൊപ്പം അദ്ധ്യയന വർഷത്തിൻ്റെ പകുതിയിൽ പുതിയ അദ്ധ്യാപകർ വരുന്നതിനാൽ കുട്ടികൾക്കും പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിരുന്നു.
ഇതിനെല്ലാം പരിഹാരമായി പൊതു വിദ്യാഭ്യാസ വകുപ്പ് കാര്യക്ഷമമായി പ്രവർത്തിച്ചതിൻ്റെ ഫലമായി സംസ്ഥാനത്തെ എല്ലാ ഹയർ സെക്കണ്ടറി ക്ലാസ് മുറികളിലും ആദ്യ ദിവസം മുതൽ എല്ലാ വിഷയങ്ങൾക്കും അദ്ധ്യാപകരുണ്ടാകും.സ്ഥിരം അദ്ധ്യാപകരുടെ അഭാവത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്ന നടപടികളും പൂർത്തിയായി കഴിഞ്ഞു.ജൂൺ 3 മുതൽ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കുകയാണ്.
കോടതി കയറാതെയും സ്റ്റേ ഇല്ലാതെയും നടക്കുന്ന ആദ്യ സ്ഥലം മാറ്റ പ്രക്രിയ കൂടിയാണ് ഈ വർഷം നടന്നത്. സ്ഥലം മാറ്റ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവ് വരുന്ന രീതിയായിരുന്നു മുൻ വർഷങ്ങളിൽ. ഹയർ സെക്കണ്ടറി സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന വക്കീലൻമാർക്ക് ഇത്തവണ നിരാശരാകേണ്ടി വന്നു.`ഹയർ സെക്കണ്ടറി സ്പെഷ്യലിസ്റ്റ് വക്കീൽ’ മാർക്ക് കിട്ടിയ വലിയ തിരിച്ചടിയായിരുന്നു പരാതികളില്ലാത്ത സ്ഥലംമാറ്റം. KITE ൻ്റെ നേതൃത്വത്തിലായിരുന്നു ഇക്കുറി സ്ഥലം മാറ്റ പ്രക്രിയ പൂർത്തീകരിച്ചത്. അതിനാൽ ഹയർ സെക്കണ്ടറി ഡയക്ടറേറ്റിലെ ചില ` തത്പര കക്ഷികൾക്ക്’ സ്ഥലംമാറ്റ പ്രക്രിയയിൽ ഇടപെടാൻ കഴിഞ്ഞില്ല. അതിൻ്റെ ഫലമാണ് കോടതി കയറാത്ത ഹയർ സെക്കണ്ടറി സ്ഥലംമാറ്റം
പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
എല്ലാ ഹൈസ്ക്കൂളുകളിലും പ്രഥമാദ്ധ്യാപകർ
മാസങ്ങളായി നാഥനില്ലാതെ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ 300 ഓളം ഹൈസ്ക്കൂളുകളിൽ പ്രഥമാദ്ധ്യപകരെ നിയമിച്ചു. ഒഴിവുണ്ടായിരുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ തസ്തികയിൽ നിയമന നടപടികൾ തുടങ്ങി. വിദ്യാഭ്യാസ ഓഫീസുകളിലെ വിവിധ തസ്തികകളിൽ സ്ഥാനക്കയറ്റ നടപടികളും പൂർത്തീകരിച്ചു.
ആദ്യ ദിവസം മുതൽ ഉച്ച ഭക്ഷണം
ജൂൺ 2 മുതൽ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം തുടങ്ങും. ഇത് വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമാണ്. സാധാരണ സ്കൂൾ തുറന്ന് ആഴ്ചകൾക്ക് ശേഷമാണ് ഉച്ചഭക്ഷണ വിതരണ പരിപാടി തുടങ്ങിയിരുന്നത്. കഴിഞ്ഞ കൊല്ലം ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. കുട്ടികൾക്കുള്ള യൂണിഫോം ഏപ്രിൽ മാസത്തിൽ തന്നെ വിതരണം ചെയ്തിരുന്നു. സ്കൂൾ അറ്റകുറ്റ പണികൾ പലതും ഇതിനോടകം പൂർത്തിയായി കഴിഞ്ഞു.
ഹൈസ്ക്കൂൾ പ്രവൃത്തി സമയം വർദ്ധിപ്പിക്കുന്നു
സംസ്ഥാനത്തെ ഹൈസ്ക്കൂളുകളുടെ പ്രവൃത്തി സമയം അര മണിക്കൂർ വർദ്ധിപ്പിക്കുന്നു എന്നതാണ് മറ്റൊരു പുതുമ.220 പ്രവൃത്തി ദിനങ്ങൾ എന്ന ലക്ഷ്യം നേടുന്നതിനുള്ള കുറുക്കുവഴി ആയിട്ടാണ് അര മണിക്കൂർ വർധന നടപ്പാക്കുന്നത്. രാവിലെയും വൈകുന്നേരവും 15 മിനിറ്റുകൾ വീതം കൂട്ടി പ്രവൃത്തി സമയം ക്രമീകരിക്കുന്നതിനായിരുന്നു മുൻഗണന. എന്നാൽ ചില കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നതിനാൽ വൈകുന്നേരം അര മണിക്കൂർ കൂട്ടുന്നതിനെ കുറിച്ച് ആലോചന നടക്കുന്നു. വെള്ളിയാഴ്ച ഒഴികെയാണ് അര മണിക്കൂർ വർധന. എന്തടിസ്ഥാനത്തിലാണ് വെള്ളിയാഴ്ചകളെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കുന്നില്ല.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടേയും പൊതു വിദ്യാഭ്യാസ ഡയറക്ടർ എ.ഷാനവാസിൻ്റെയും നിശ്ചയ ദാർഢ്യം കൊണ്ട് മാത്രമാണ് ഇക്കുറി മാതൃകാപരമായ രീതിയിൽ അദ്ധ്യയന വർഷം തുടങ്ങാൻ കഴിയുന്നത്. തുടർ വർഷങ്ങളിലും ഇത് തുടരാൻ കഴിഞ്ഞാൽ പൊതു വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..