എം.സ്വരാജിന്റെ ഭാര്യ സരിതാ മേനോന് ഡോക്ടറേറ്റ് ബിരുദം നൽകാൻ 'മെഴ്സി ചാൻസ്' അനുവദിച്ച് കണ്ണൂർ സർവ്വകലാശാല: ചരിത്രത്തിൽ ആദ്യം
സ്റ്റാഫ് റിപ്പോർട്ടർ
14 June 2025, 8:57 am
രജിസ്റ്റർ ചെയ്ത് 16 വർഷം ഗവേഷണം നടത്തിയിട്ടും പൂർത്തിയാക്കാൻ കഴിയാത്ത ഗവേഷണ പ്രബന്ധം അഞ്ച് മാസം കൊണ്ട് പൂർത്തിയാക്കുന്ന മാജിക്.
Thiruvananthapuram : സർക്കാർ സർവീസിൽ പ്രവേശിക്കാൻ ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്സിറ്റി അധ്യാപകരുടെ നിയമന പ്രായപരിധി അൻപതായി ഉയർത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ സഹായിക്കാനാണെന്ന ആരോപണം ശരി വയ്ക്കുന്നതിന്റെ തെളിവുകൾ പുറത്ത്.
സ്പീക്കർ എ.എൻ.ഷംസീറിൻ്റെ ഭാര്യക്ക് അസിസ്റ്റൻറ് പ്രൊഫസറായി തുടരുന്നതിന് ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിവാദത്തിൽ കുടുങ്ങിയ കണ്ണൂർ സർവ്വകലാശാലയാണ് ഒരു ലക്ഷം രൂപ പിഴയടച്ചാൽ നിശ്ചിത ഗവേഷണ കാലാവധി കഴിഞ്ഞ ആർക്കും പി.എച്ച്.ഡി നൽകാമെന്ന പുതിയ ഒരു വിവാദത്തിനു കൂടി തുടക്കം കുറിച്ചിരിക്കുന്നത്.ഈ ആനുകൂല്യം താൽക്കാലികമാണെന്ന് മാത്രം. അതായത് വേണ്ടപ്പെട്ടവരെ സഹായിച്ച് കഴിഞ്ഞാൽ ഈ പരിപാടി അവസാനിപ്പിക്കും.
2008 ൽ, പി.എച്ച്.ഡി ബിരുദം നേടുന്നതിന് കണ്ണൂർ സർവ്വകലാശാലയിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്ത സിപിഎം നേതാവ് എം. സ്വരാജിന്റെ ഭാര്യ സരിതമേനോൻ, നിശ്ചിത പിഴ അടച്ച് തിരക്കിട്ട് തയ്യാറാക്കിയ പ്രബന്ധം മൂല്യനിർണ്ണയം നടത്തിച്ച് അഞ്ച് മാസത്തിനുള്ളിൽ പി എച്ച് ഡി ബിരുദവും നേടി.
കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് യോഗ്യതയോ പി എച്ച് ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ സരിത മേനോൻ നെറ്റ് യോഗ്യത നേടിയിട്ടില്ല.2001 ൽ കേരള സർവ്വകലാശാലയിൽ നിന്ന് നേടിയ MBA ബിരുദം മാത്രമാണ് അവർക്കുള്ളത്.അതുകൊണ്ട് അധ്യാപക നിയമനത്തിന് PhD അനിവാര്യമാണ്.
ബിഎ, ബിടെക്,എൽ.എൽ.ബി പരീക്ഷകൾ വർഷങ്ങളായി പാസാകാത്തവർക്ക് വേണ്ടി സർവകലാശാലകൾ മെഴ്സി ചാൻസ് പരീക്ഷകൾ നടത്തുന്ന പതിവുണ്ട്. എന്നാൽ ഒരു ഗവേഷണ ബിരുദത്തിന് ലക്ഷം രൂപ പിഴ ഈടാക്കി സർവ്വകലാശാലയുടെ ഏറ്റവും ഉന്നതമായ Ph.D ബിരുദം നേടുന്നതിന് ഒരു സർവ്വകലാശാല മെഴ്സി ചാൻസ് അനുവദിക്കുന്നത്
സർവ്വകലാശാലകളുടെ ചരിത്രത്തിൽ ഇതാദ്യമായാണ്.
എം.സ്വരാജിൻ്റെ ഭാര്യ സരിതാ മേനോന് Ph.D ബിരുദം അവാർഡ് ചെയ്ത കണ്ണൂർ സർവ്വകലാശാലയുടെ 30-11-2024 ലെ വിഞ്ജാപനം
വിദേശങ്ങളിൽ ജോലിചെയ്യുന്ന ഉന്നത ബിരുദധാരികളായ പരിചയ സമ്പന്നരായ അധ്യാപകർക്കും ശാസ്ത്രജ്ഞർക്കും സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ നിയമനത്തിന് അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് അധ്യാപകരുടെ
നിയമന പ്രായപരിധി 50 വയസ്സായി ഉയർത്തുന്നതെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി അന്ന് നൽകിയ വിശദീകരണം.
പ്രായപരിധി ഉയർത്തണമെന്ന നിർദ്ദേശം കണ്ണൂർ സർവ്വകലാശാല മുൻ വിസി ഡോ: ഗോപിനാഥ് രവീന്ദ്രനാണ് സർക്കാരിന് നൽകിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിൽ നിർദ്ദേശം
സർക്കാർ അംഗീകരിക്കുകയും ചെയ്തു. പ്രായപരിധി വർദ്ധിപ്പിച്ചു കൊണ്ട് 2023 ഏപ്രിലിൽ സർക്കാർ ഉത്തരവ് വന്നതിന് തൊട്ട് പിന്നാലെ, ഗവേഷണം നിർത്തി വച്ചവർക്ക് ഒരു ലക്ഷം രൂപ ഫൈൻ അടച്ച് പ്രബന്ധം സമർപ്പിക്കാൻ മേഴ്സി ചാൻസ് അനുവദിക്കുമെന്ന ഒരു പുതിയ വ്യവസ്ഥ ജൂലൈ മാസം ചേർന്ന കണ്ണൂർ സിൻഡിക്കേറ്റ് നടപ്പാക്കുകയായിരുന്നു.
പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2008 ൽ കണ്ണൂർ സർവ്വകലാശാലയിൽ പി എച്ച്.ഡി ക്ക് രജിസ്റ്റർ ചെയ്ത് ഗവേഷണം പാതിവഴിയിൽ ഉപേക്ഷിച്ച സ്വരാജിന്റെ ഭാര്യയ്ക്ക് മേഴ്‌സി ചാൻസിന്റെ ആനുകൂല്യം നൽകി തീസിസ് സ്വീകരിച്ചാണ്പി എച്ച് ഡി
ബിരുദം അവാർഡ് ചെയ്തത്.
പ്രബന്ധം സമർപ്പിച്ച് രണ്ടു വർഷക്കാലം പിന്നിട്ടാലും മൂല്യനിർണയം പൂർത്തിയാക്കാത്ത യൂണിവേഴ്സിറ്റി, സരിത മേനോൻ 2024 ജൂണിൽ സമർപ്പിച്ച പ്രബന്ധത്തിന്റെ മൂല്യ നിർണയം അഞ്ചു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു.
2008 ൽ കണ്ണൂർ എസ്. എൻ. കോളേജ് കേന്ദ്രമാക്കിയാണ് സരിത ഗവേഷണത്തിന് രജിസ്റ്റർ ചെയ്തത്. സരിതയുടെ ഗൈഡ് ഡോ: മുകുന്ദ ദാസ് വർഷങ്ങൾക്കു മുമ്പ് തന്നെ കോളേജിൽ നിന്നും വിരമിച്ചിരുന്നു. കണ്ണൂർ സർവ്വകലാശാല മാനേജ്മെൻറ് സ്റ്റഡീസ് വകുപ്പ് പ്രൊഫസറെ പുതിയ ഗൈഡ് ആയി നിയമിച്ചാണ് തിരക്കിട്ട് തീസിസ് സമർപ്പിച്ചത്.സരിത മേനോന് ഇപ്പോൾ 48 വയസ്സ്പ്രായമുണ്ട്.
കാലിക്കറ്റ് സർവകലാശാലയുടെ പരിധിയിൽ താമസിക്കുന്ന സരിത കണ്ണൂർസർവ്വകലാശാലയിലായിരുന്നു പിഎച്ച്ഡി ക്ക് രജിസ്റ്റർ ചെയ്തത്.
സി പി എം സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്
നിയമ വിരുദ്ധമായി സ്വരാജിന്റെ ഭാര്യ സരിത മേനോന് സർവ്വകലാശാല നൽകിയ പിഎച്ച്ഡി ബിരുദം റദ്ദാക്കണമെന്നും, കണ്ണൂർ സർവ്വകലാശാല കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നൽകിയ പിഎച്ച്ഡി ബിരുദങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണക്ക് നിവേദനം നൽകി.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..