NewsAd1
വിഎസ്: ജനപക്ഷനേതാവിന് വിട
ഡോ. ശിവ പ്രസാദ്
21 July 2025, 2:39 pm
main image of news

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് 'സഖാവ് വി എസ്' എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ വിട പറഞ്ഞു. രോഗവുമായി സമരം ചെയ്ത് കഴിഞ്ഞ രണ്ടു വർഷത്തോളം നിശ്ശബ്ദനായിരുന്ന വി എസ് വൈകന്നേരം 3.30 ന് തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിലാണ് നിര്യാതനായത്

1964 ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇറങ്ങി വന്ന് മാർക്സിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് നേതൃത്വം വഹിച്ച 32 പേരിൽ അവശേഷിച്ച ഒരേയൊരാളാണ് വി എസ്.
15-ാം വയസിൽ പൊതു രംഗത്തെത്തിയ വി എസിന്‍റെ രാഷ്ട്രീയജീവിതം വിവാദങ്ങൾക്കൊപ്പമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയുടെ അച്ചടക്ക നടപടിക്ക് വി എസിന് വിധേയമാകേണ്ടി വന്നു എന്നത്, ഒരു കമ്മ്യൂണിസ്റ്റിന്‍റെ എല്ലാ വിശേഷണങ്ങളും വിഎസിന് ചേരും എന്നത് തെളിയിക്കുന്നതാണ്.

പാർലമെന്‍ററി രംഗത്തും രാഷ്ട്രീയ രംഗത്തും ഇത്രയേറെ സ്വീകാര്യനായ ജനകീയ നേതാവ് ഇന്ത്യയിൽ തന്നെ മറ്റാരെങ്കിലുമുണ്ടാകുമോയെന്നതും സംശയമാണ്. താൻ ഉയർത്തിക്കൊണ്ടുവന്നരോട് തന്നെ പാർട്ടിക്കുള്ളിൽ നിന്ന് കലഹിക്കേണ്ടി വന്ന വി എസ് തന്‍റെ നിലപാടുകൾ എന്നും പരസ്യമാക്കിയിരുന്നു. ഇത് പാർട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കിയെന്നതും ചരിത്രം.

1923 ഒക്ടോബർ 20 ന് പുന്നപ്രയിൽ ജനിച്ച വി എസിന്‍റെ കുട്ടിക്കാലം കഷ്ടതകൾ നിറഞ്ഞതായിരുന്നു. അച്ഛന്‍റെയും അമ്മയുടെയും മരണത്തിന് പിന്നാലെ ഏഴാം ക്ലാസിൽവെച്ച് ഔദ്യോഗിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന വി എസ് തയ്യൽ തൊഴിലാളിയും കയർ ഫാക്ടറിയിലെ തൊഴിലാളിയുമായാണ് പിന്നീടുള്ള ജീവിതം നയിച്ചത്.പതിനഞ്ചാ വയസ്സില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലും 17-ാം വയസിൽ പി.കൃഷ്ണപ്പിള്ള കാട്ടിയ വഴിയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുമെത്തിയ വി എസ് പിന്നീട് മാർക്സിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പരമോന്നത സമിതിയിലും അംഗമായി.
HomeAd1

1946 ൽ നടന്ന ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്‍റെ പ്രധാന നേതാക്കളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. പുന്നപ്രയിൽ നിരവധി പാർട്ടി ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം സമരത്തിന്‍റെ പേരിൽ അറസ്റ്റിലാവുകയും ക്രൂരമർദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു. പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്താത്തതിന്‍റെ പേരിൽ വി എസിന് ലോക്കപ്പ് മുറിയിൽ നേരിടേണ്ടി വന്ന മർദ്ദനമുറകളെക്കുറിച്ച് പിന്നീട് പലപ്പോഴായി പലരിൽ നിന്നും ലോകം അറിഞ്ഞു. ഇഎംഎസിന്‍റെയും കെ വി പത്രോസിന്‍റെയും ഒളിസങ്കേതകൾ അറിയാനായിരുന്നു പോലീസിന്‍റെ ഈ മർദ്ദനം.

1957ൽ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തുമ്പോഴേക്കും പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് വളർന്ന അച്യുതാനന്ദൻ അന്നത്തെ ഒൻപതംഗ സംസ്ഥാനസമിതിയിൽ അംഗവുമായിരുന്നു. വി എസ് സംസ്ഥാനത്തെ ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റാണെന്നതിന് പാർട്ടിക്കകത്തും പുറത്തും ആർക്കും സംശയമുണ്ടാകില്ല.

1965 ൽ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ മത്സരിച്ച വി എസ് തോൽവിയോടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനിറങ്ങുന്നത്. കോൺഗ്രസിലെ കെ എസ് കൃഷ്ണക്കുറുപ്പിനോടായിരുന്നു ആദ്യത്തെ മത്സരവും പരാജയവും. പിന്നീട് 1967 ൽ കോൺഗ്രസിന്‍റെ എ അച്യുതനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ വി എസിന് പിന്നീട് പരാജയം അറിയേണ്ടി വന്നത് രണ്ട് തവണ മാത്രമാണ്. 1977ലും 1996ലും. 1996 ൽ പാർട്ടിയിലെ വിഭാഗീയതയുടെ ഫലമായായിരുന്നു ഇടതിന്‍റെ ഉരുക്കുകോട്ടയായ മാരാരിക്കുളത്ത് വി എസിന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. അന്ന് മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന വിഎസിന്‍റെ തോൽവിയെക്കുറിച്ച് പാർട്ടി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. മൂന്ന് തവണ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവായിരുന്നിട്ടുമുണ്ട് വിഎസ് അച്യുതാനന്ദന്‍. 1992 മുതല്‍ 1996 വരേയും, 2001 മുതല്‍ 2006 വരേയും, 2011 മുതല്‍ 2016 വരേയുമായിരുന്നു ഇത്. ഇതില്‍ 2001 മുതല്‍ 2006 വരെയുള്ള കാലത്ത് പ്രതിപക്ഷ നേതാവെന്ന രീതിയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി എസ് എന്ന കമ്മ്യൂണിസ്റ്റ് എത്തുന്നത് 2006 ലാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സർക്കാരായിരുന്നു 2006 ലെ അച്യുതാനന്ദൻ മന്ത്രിസഭ. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതകൾ പാർട്ടിയും വി എസും രണ്ട് വഴിക്കെന്ന പ്രതീതിവരെ ജനിപ്പിച്ചിരുന്നു. 2011 ൽ അധികാര തുടർച്ച നേടാൻ കഴിഞ്ഞില്ലെങ്കിലും വി എസിന്‍റെ നേതൃത്വത്തിൽ മികച്ച വിജയമായിരുന്നു ഇടതുമുന്നണി സംസ്ഥാനത്ത് സ്വന്തമാക്കിയത്.

2006ൽ മുഖ്യമന്ത്രിയായിരുന്ന വി എസും അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതോടെ 2007 മേയ് 26 നാണ് വി എസിനെ പൊളിറ്റ്ബ്യൂറോയിൽ നിന്ന് താത്ക്കാലികമായി പുറത്താക്കുന്നത്. പിന്നീട് വിഎസിനെ കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന പിണറായിക്കെതിരെയും നടപടി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പി ബിയിലേക്ക് തിരിച്ചെടുത്തിരുന്നു. തരംതാഴ്ത്തലിനു പുറമെ പാർട്ടിയുടെ പരസ്യശാസനയ്ക്കും വി എസിന് വിധേയനാകേണ്ടി വന്നിട്ടുണ്ട്.

ടി പി ചന്ദ്രശേഖരൻ വധത്തെതുടർന്ന് സിപിഎം പ്രതിരോധത്തിലായ സമയത്ത് വിഎസ് നടത്തിയ പ്രസ്താവനകളും നീക്കങ്ങളും പാർട്ടിക്കകത്ത് വിമതനെന്ന പേരിനിടവരുത്തിയെങ്കിലും അദ്ദേഹത്തിന് പൊതുസമൂഹത്തിൽ കൂടുതൽ സ്വീകാര്യത ലഭിച്ച നിമിഷങ്ങളായിരുന്നു അത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അജയ്യനായി വളര്‍ന്ന വി എസ് വഹിക്കാത്ത പദവികളില്ല.പൊളിറ്റ്ബ്യൂറോ അംഗം,കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്,കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍, സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ അങ്ങനെ പോകുന്നു പദവികളുടെ നീണ്ട പട്ടിക.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞