കേരള ഫോക്‌ലോർ അക്കാദമിയുടെ 2024 ലെ നാടൻകലാ പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ഏഴ് വിഭാഗങ്ങളിലായി 196 പുരസ്കാരങ്ങളാണ് സെക്രട്ടേറിയറ്റിലെ പി.ആർ. ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
ഗ്രന്ഥരചനയ്ക്ക് ഗോപി ബുധനൂരും (പുള്ളുവരും സർപ്പംപാട്ടും) വെള്ളനാട് രാമചന്ദ്രനും (വിൽപ്പാട്ട് ചരിത്രവും കഥകളും) ഡോക്യുമെന്ററിയ്ക്ക് ഡോ. പത്മനാഭൻ കാവുമ്പായും ഡോ. മഞ്ജു വി. മധുവും പുരസ്കാരങ്ങൾക്ക് അർഹരായി. 7,500 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ഇവർക്ക് ലഭിക്കുക. 35 പേർ ഗുരുപൂജ പുരസ്കാരത്തിനും 49 പേർ യുവപ്രതിഭ പുരസ്കാരത്തിനും 96 പേർ മറ്റ് അവാർഡുകൾക്കും ഒരാൾ എം.എ ഫോക്‌ലോർ അവാർഡിനും അർഹരായി.
കേരള ഫോക് ലോർ അക്കാദമിയുടെ ഈ വർഷത്തെ പുരസ്കാരത്തിനർഹനായ ഗുരുക്കൾ ഡോ എസ് മഹേഷ് തിരുവനന്തപുരം സ്വദേശിയാണ്. കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റിന് നൽകിവരുന്ന സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. തിരുവനന്തപുരത്തെ അഗസ്ത്യം ഫൗണ്ടേഷൻ സ്ഥാപകനും കേന്ദ്ര സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഐ കെ എസ് സെന്റർ ഫോർ കളരിപ്പയറ്റ് & സിദ്ധർ ട്രഡീഷൻസിന്റെ മുഖ്യ പരിശീലകനുമാണ് ഗുരുക്കൾ ഡോ എസ് മഹേഷ്. വരുന്ന ജൂൺ മാസത്തിൽ റോമിൽ നടക്കുന്ന ലോക ആയോധന കലാമേളയുടെ ബ്രാൻഡ് അംബാസഡറായും ഡോ മഹേഷ് നിയമിതനായിട്ടുണ്ട്.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



