NewsAd1
എഫ് സി ആർ എ തെരഞ്ഞെടുപ്പു വിഷയമാക്കുന്നവർ ഓർക്കാൻ..
അനിൽ ബാലകൃഷ്ണൻ
2 April 2026, 7:05 am
main image of news

ഇന്ത്യയിലെ വിദേശ സംഭാവനകളുടെ മേലുള്ള നിരീക്ഷണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം Foreign Contribution (Regulation) Amendment Bill, 2026 കൊണ്ടു വരുന്നത്. ദേശീയ സുരക്ഷ, സുതാര്യത എന്നിവ ഉറപ്പാക്കുകയും ഉദ്ദേശ്യമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു.

അസറ്റ് മാനേജ്‌മെന്റിനായി നിയുക്ത അതോറിറ്റി,
രജിസ്ട്രേഷന്റെ സ്വയമേവയുള്ള നിർത്തലാക്കൽ, അന്വേഷണങ്ങൾക്ക് മുൻകൂർ കേന്ദ്രാനുമതി ഉറപ്പാക്കൽ,
പിഴകൾ യുക്തിസഹമാക്കൽ, നിയമലംഘനങ്ങൾക്കുള്ള പരമാവധി തടവ് ശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറയ്ക്കൽ, നിയന്ത്രണങ്ങളുടെ വ്യാപ്തി വിപുലീകരണം,
വ്യക്തിഗത ഉത്തരവാദിത്തത്തിന്റെ പരിധി നിർവചനം, റജിസ്ട്രേഷൻ .സസ്പെൻഡ് ചെയ്യുന്ന കാലയളവിലെ നിയന്ത്രണങ്ങൾ,ഫണ്ടുകളുടെ സമയബന്ധിതമായ വിനിയോഗം ഉറപ്പു വരുത്തൽ, അപ്പീൽ സംവിധാനം എന്നിവയാണ് ഭേദഗതിയിൽ പ്രധാനപ്പെട്ടവ.

 image 2 of news

FCRA രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട, അല്ലെങ്കിൽ കൈമാറിയതോ, അസാധുവായതോ ആയ സംഘടനകളുടെ വിദേശ സംഭാവനകളും ആസ്തികളും താൽക്കാലികമായി ഏറ്റെടുക്കാനും കൈകാര്യം ചെയ്യാനും വിനിയോഗിക്കാനുമുള്ള അധികാരം നൽകിയാണ് കേന്ദ്ര സർക്കാർ 'നിയുക്ത അതോറിറ്റി' വിഭാവനം ചെയ്യുന്നത്. രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ, ഈ ആസ്തികൾ സ്ഥിരമായി സർക്കാരിന് കൈവശം വയ്ക്കാനോ സർക്കാർ വകുപ്പുകൾക്ക് കൈമാറ്റം ചെയ്യാനോ വിൽക്കാനോ കഴിയും

പുതുക്കാനുള്ള അപേക്ഷ ഫയൽ ചെയ്തില്ലെങ്കിലോ, നിരസിക്കപ്പെട്ടാലോ, അല്ലെങ്കിൽ കാലാവധി തീരുന്നതിന് മുമ്പ് പുതുക്കിയില്ലെങ്കിലോ രജിസ്ട്രേഷൻ സ്വയമേവ ഇല്ലാതാകുന്ന പുതിയ വ്യവസ്ഥ ബിൽ അവതരിപ്പിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഈ നിയമത്തിലെ ഏതെങ്കിലും കുറ്റകൃത്യങ്ങൾക്ക് അന്വേഷണം ആരംഭിക്കാൻ കഴിയില്ല എന്ന പുതിയ വ്യവസ്ഥ എതിർക്കപ്പെടാൻ കാരണമെന്തെന്ന് മനസ്സിലാവുന്നില്ല.
HomeAd1
 image 3 of news

രാഷ്ട്രീയ പാർട്ടികൾ, തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്കപ്പുറം മറ്റുചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന `ഏതൊരാളും` വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് തടയാനുള്ള വ്യാപ്തി ബിൽ വർദ്ധിപ്പിക്കുന്നു. ഒരു സ്ഥാപനം നോക്കി നടത്തുന്നതിന് ഉത്തരവാദിത്തമുള്ള ഡയറക്ടർമാർ, പാർട്ണർമാർ, ട്രസ്റ്റിമാർ, ഓഫീസ് ഭാരവാഹികൾ എന്നിവരുൾപ്പെടെ സംഘടയിൽ 'പ്രധാനപ്പെട്ടവരുടെ' നിർവചനം വിപുലീകരിച്ചിട്ടുണ്ട്. വീഴ്ചകളുണ്ടായാൽ അറിവില്ലായ്മയോ ശ്രദ്ധക്കുറവോ തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അവർക്ക് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടാവും. സസ്പെൻഷനിലാവുന്ന സ്ഥാപനങ്ങൾക്ക് വിദേശ ഫണ്ടിങിലൂടെ ഉണ്ടാവുന്ന ആസ്തികൾ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിൽക്കാനോ, കൈമാറ്റം ചെയ്യാനോ, പണയം വയ്ക്കാനോ കഴിയില്ല. ഇതിനു പുറമേ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിനും വിനിയോഗിക്കുന്നതിനും നിർബന്ധിത സമയപരിധികളും ഭേദഗതി അവതരിപ്പിക്കുന്നു.

നിയുക്ത അതോറിറ്റി പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കെതിരെ 90 ദിവസത്തിനുള്ളിൽ ജില്ലാ ജഡ്ജിക്ക് അപ്പീൽ നൽകാമെന്ന വ്യവസ്ഥയും ഭേദഗതിയിലുണ്ട്.
കൃത്യമായും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്ന ഏജൻസികൾക്കോ സ്ഥാപനങ്ങൾക്കോ
മേൽവ്യവസ്ഥകൾ ആശങ്കയുണ്ടാക്കേണ്ട യാതൊരു കാര്യവുമില്ല. ഏറ്റവുമധികം വിദേശ ഫണ്ട് ലഭിക്കുന്ന മാതാ അമൃതാനന്ദമയി മഠമോ, മുസ്ലിം സംഘടനകൾ പോലുമോ എതിപ്പുമായി രംഗത്തുവന്നിട്ടില്ല. കേരളത്തിലെ ക്രൈസ്തവസഭകൾ (മാത്രം) എതിർപ്പുയർത്തുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം പ്രസക്തമാവുന്നത് ഇവിടെയാണ്.

 image 4 of news

'കർശനവും' 'കൈയേറ്റ സ്വഭാവമുള്ള'തുമാണ് വ്യവസ്ഥകളെന്ന വാദമാണ് ഇക്കൂട്ടർ മുന്നോട്ടുവയ്ക്കുന്നത്.ബിൽ, എൻജിഒകളുടെ ആസ്തികളിൽ കേന്ദ്ര സർക്കാരിന് അഭൂതപൂർവവും ഭരണഘടനാ വിരുദ്ധവുമായ അധികാരങ്ങൾ നൽകുന്നുവെന്നും വിമർശകർ വാദിക്കുന്നു. FCRA സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെടുമ്പോഴോ, കൈമാറ്റം ചെയ്യപ്പെടുമ്പോഴോ, അസാധുവാകുമ്പോഴോ ആസ്തികൾ നിയുക്ത അതോറിറ്റിക്ക് സ്വയമേവ കൈമാറ്റം ചെയ്യാനുള്ള വ്യവസ്ഥ വളരെ പ്രശ്നമുള്ള ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജുഡീഷ്യൽ തീരുമാനമില്ലാതെയാകും ഇത്. ഫലത്തിൽ വർഷങ്ങളുടെ ചാരിറ്റബിൾ പ്രവർത്തനങ്ങളിലൂടെ കെട്ടിപ്പടുത്ത ആസ്തികൾ ഒരു ഭരണപരമായ തീരുമാനത്തിലൂടെ സ്റ്റേറ്റിന് കൈയടക്കാൻ വഴിയൊരുക്കുമെന്ന് ഇവർ ആശങ്കപ്പെടുന്നു.

നടപടിക്രമങ്ങളിലുണ്ടാവുന്ന ചെറിയ പിഴവുകൾക്കോ, പുതുക്കാനുള്ള അപേക്ഷ തീർപ്പുകൽപ്പിക്കുകയോ നിരസിക്കുകയോ ചെയ്യുമ്പോഴോ ആസ്തികൾ ഏറ്റെടുക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുകയെന്നും എതിരാളികൾ വാദിക്കുന്നു. ഇത് വിയോജിപ്പുകളെ നിശബ്ദമാക്കാനും സ്വതന്ത്ര സിവിൽ സമൂഹത്തെ ഇല്ലാതാക്കാനും സാധ്യതയുണ്ട്. സ്ഥാപനങ്ങളെ ഏറ്റെടുക്കാനും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും സർക്കാരിന് ലഭിക്കുന്ന അധികാരത്തെക്കുറിച്ചും ആശങ്കകളുണ്ട്.

അപ്പീൽ സംവിധാനം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, ആസ്തികൾ ഏറ്റെടുക്കുന്നത് സ്വയമേവ നടത്തുന്നതും പുന:പരിശോധിക്കാൻ കഴിയാത്തതുമായ ഉത്തരവാണെന്ന് വിമർശകർ വാദിക്കുന്നു. ഇത് ജുഡീഷ്യൽ മേൽനോട്ടത്തെയും നിയമപരമായ നടപടിക്രമങ്ങളെയും ദുർബലപ്പെടുത്തും. നിയുക്ത അതോറിറ്റിക്ക് ലഭിക്കുന്ന വിശാലമായ അധികാരങ്ങൾ, പ്രത്യേകിച്ച് സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും, സർക്കാർ നയങ്ങളെ വിമർശിക്കുന്ന സംഘടനകൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും വിമർശനമുണ്ട്. നിയമത്തിലെ 'കർശനമായ` വ്യവസ്ഥകൾ ഇന്ത്യൻ എൻജിഒകൾക്ക് വിദേശ ഫണ്ട് നൽകുന്നവരെ പിന്തിരിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ, പ്രത്യേകിച്ച് ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള അവരുടെ കഴിവിനെ ബാധിക്കും. സ്വത്തവകാശത്തെ (ആർട്ടിക്കിൾ 300A)യും സംഘടനകൾ രൂപീകരിക്കാനുള്ള അവകാശത്തെയും (ആർട്ടിക്കിൾ 19(1)(c)) ലംഘിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കകളും ഇവർ ഉയർത്തുന്നു.

തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടു ലഭിക്കുക എന്ന കേവല താത്പര്യത്തിൽ ബില്ലിനെ വിമർശിക്കുകയാണ് കേരളത്തിലെ ഇടതു വലതു കക്ഷികൾ.
ദേശീയ സുരക്ഷയ്ക്കും താൽപ്പര്യങ്ങൾക്കും ഹാനികരമായ പ്രവർത്തനങ്ങൾക്കായി വിദേശ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും, എൻജിഒകളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനും നിലവിലെ നിയമത്തിൽ ഭേദഗതികൾ കൂടിയേ കഴിയൂ. നാട്ടുകാരുടെ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും വിഷയമാക്കി വിദേശങ്ങളിൽ നിന്ന് ഫണ്ട് സമ്പാദിക്കുന്നവർക്ക് അത് തികഞ്ഞ പ്രതിബദ്ധതയോടെയും ഗൂഢലക്ഷ്യങ്ങളില്ലാതെയും വിനിയോഗിക്കാൻ ഉത്തരവാദിത്തമുണ്ട് എന്ന വസ്തുത അംഗീകരിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഉത്തരവാദിത്തമുണ്ട് എന്നതും മറക്കാതിരിക്കാം.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞