NewsAd1
വിഴിഞ്ഞം തുറമുഖം: ജനങ്ങളുടെ ആശങ്കകളകറ്റി വേണം തുടർ പ്രവർത്തനങ്ങൾ നടപ്പാക്കാൻ: മുൻമന്ത്രി എ നീലലോഹിത ദാസ്
തിരു :ബ്യൂറോ
2 May 2026, 11:35 am
main image of news

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ തീരദേശജനതയുടെ ആശങ്കകൾ ദൂരീകരിച്ചു വേണം നടപ്പാക്കാനെന്ന് മുൻ മന്ത്രി ഡോ.എ നീലലോഹിതദാസ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം - ആശങ്കകളും പ്രതീക്ഷകളും എന്ന വിഷയത്തിൽ ജനാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്സ്യബന്ധന തുറമുഖം എന്ന നിലയിൽ വിഴിഞ്ഞത്തെ ഉയർത്തിക്കൊണ്ടുവരാനാണ് ജനപ്രതിനിധി എന്ന നിലയിൽ താൻ ശ്രമിച്ചിട്ടുള്ളത്. നിലവിൽ ട്രാൻഷിപ്പ്മെന്റ് കണ്ടൈനർ ടെർമിനലായി രൂപമാറ്റം വന്ന തുറമുഖം പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കും വിനോദ സഞ്ചാര മേഖലയിൽ പണിയെടുക്കുന്നവർ, അനുബന പ്രവർത്തനങ്ങൾ തുടങ്ങി സമസ്ത ജീവിത മേഖലകൾക്കും ആശങ്കകളുളവാക്കുകയാണെന്നും നീലൻ കൂട്ടിച്ചേർത്തു.

 image 2 of news

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വമ്പൻ വികസനം കൊണ്ടു വരുമെന്നത് വെറും വാക്കാണ്. ദേശവാസികൾക്ക് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ പദ്ധതിക്കാവില്ലെന്ന തങ്ങളുടെ നിരീക്ഷണം യാഥാർത്ഥ്യമായിരിക്കുകയാണെന്ന് പ്രമുഖ കടൽ - പരിസ്ഥിതി പ്രവർത്തകനായ എ ജെ വിജയൻ പറഞ്ഞു. പദ്ധതിയുടെ തുടർ ഘട്ടങ്ങൾ പൂവാർ വരെയുള്ള തീരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ശക്തമായ പ്രതിരോധമുയരണമെന്നും ശില്പശാലയിൽ വിഷയമവതരിപ്പിച്ച് സംസാരിച്ച അദ്ദേഹം ആവശ്യപ്പെട്ടു

വിഴിഞ്ഞം പദ്ധതി വിനോദ സഞ്ചാര മേഖലയെ ഗുരുതരമായി ബാധിച്ചുവെന്ന് മാത്രമല്ല, അതു വഴി സംസ്ഥാനത്തിനുലഭിക്കേണ്ട വരുമാനത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടാക്കിയിരിക്കുകയാണെന്ന് ടൂറിസം ഇന്ത്യയുടെ എഡിറ്ററും ടൂറിസംമാധ്യമ പ്രവർത്തകനുമായ രവിശങ്കർ അഭിപ്രായപ്പെട്ടു. കരാറനുസരിച്ച് ആദ്യ പതിനഞ്ചുവർഷങ്ങളിലുണ്ടാവുന്ന വരുമാനം മുഴുവൻ തുറമുഖ നടത്തിപ്പുകാരായ അദാനി പോർട്ടിനു മാത്രമാണ്. തൊഴിലവസരങ്ങളുണ്ടാക്കുകയല്ല, ഗുരുതരമായതൊഴിൽ -വരുമാന നഷ്ടമുണ്ടാക്കുകയുമാണ് പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
HomeAd1
 image 3 of news

പുളിങ്കുടി സൺ താരാ കൺവെൻഷൻ സെന്ററിൽ നടന്ന ശില്പശാലയിൽ സമിതി പ്രസിഡന്റ്‌ ജെറോം ദാസ് അധ്യക്ഷത വഹിച്ചു,മുൻ എം എൽ എ അഡ്വ.ജമീല പ്രകാശം, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ,കരുംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പുഷ്പം വിൻസെന്റ്, തിരു. നഗരസഭ കൗൺസിലർമാരായ ജെ. പനിയടിമ, അഫ്സാ സജീന,തിരുവനന്തപുരം നഗരസഭ,കോട്ടുകാൽ,കരുംകുളം ഗ്രാമ പഞ്ചായത്തുകൾ എന്നിവയിലെ മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ,ലത്തീൻ അതിരൂപത, മത്സ്യത്തൊഴിലാളി പരിസ്ഥിതി സംഘടനാ പ്രവർത്തകർ, ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾ, വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.മാധ്യമ പ്രവർത്തകൻ ബി.ടി അനിൽകുമാർ മോഡറേറ്ററായി. ഫ്രഡറിക് തോമസ് ആമുഖപ്രസംഗവും, സെക്രട്ടറി എ. കെ. ഹരികുമാർ സ്വാഗവും, ഹൈസിന്ദ് ലൂയിസ് നന്ദിയും രേഖപ്പെടുത്തി

ബഹുജനാഭിപ്രായം ക്രോഡീകരിച്ച് പുതിയ സർക്കാരിനുമുന്നിൽ സമർപ്പിക്കുകയും ആവശ്യമെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കും നിയമപരമായ നടപടികൾക്കും നേതൃത്വം നൽകുകയും ചെയ്യുമെന്നും ജനാവകാശ സംരക്ഷണ സമിതി സെക്രട്ടറി എ കെ ഹരികുമാർ, പ്രസിഡന്റ് എ ജറോം ദാസ് തുടങ്ങിയവർ അറിയിച്ചു.

 image 4 of news

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞