മുഖ്യമന്ത്രിക്കൊപ്പം ഇരുപത് മന്ത്രിമാർ. ചരിത്രം സൃഷ്ടിക്കാൻ സതീശൻ മന്ത്രിസഭ
തിരു: ബ്യൂറോ
17 May 2026, 4:28 pm
തിങ്കളാഴ്ച സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേല്ക്കുന്ന വി.ഡി.സതീശൻ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് പുറമേ 20 മന്ത്രിമാർ.
സമ്പൂർണ്ണ പട്ടികയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര ആർലേകറിന് കൈമാറിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സര രംഗത്തുണ്ടായി പരാജയമേറ്റു വാങ്ങിയ രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ച് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വകുപ്പാകും ചെന്നിത്തലയ്ക്കു നൽകുക എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ. മുരളീധരൻ, കെ.സി വേണു ഗോപാൽ പക്ഷത്തെ പ്രമുഖൻ എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, എം. ലിജു, കെ.എ. തുളസി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിമാരാകുക. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ൺ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാർ. കോഴിക്കോടിന് പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായി രണ്ടരവർഷം കഴിഞ്ഞാൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകും.. കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫാണ് മന്ത്രി. ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും സിഎംപിയിലെ സി.പി. ജോണും മന്ത്രിമാരാകും.
ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിലെ അപു ജോസഫിന് നൽകുമെന്ന് അറിയുന്നു. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎൽഎ ആയ മാണി സി. കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടും.
തിരുവനന്തപുരത്ത് നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരെ തീരുമാനിച്ചത്. മന്ത്രിമാർക്ക് അനുവദിക്കുന വകുപ്പുകൾ സംബന്ധിച്ചും തീരുമാനമായിട്ടുണ്ട്.