NewsAd1
പിണറായിയെ മാന്തുന്ന പാർട്ടി സഖാക്കൾ അറിയാൻ...
മോഹന കൃഷ്ണൻ
18 May 2026, 6:37 am
main image of news

തിങ്കളാഴ്ച അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ, സത്യപ്രതിജ്ഞ സംബന്ധിച്ച് ഒരു വരി പരസ്യം പോലും ഒരു മീഡിയക്കും നൽകിയില്ല എന്നത് ഞെട്ടിക്കുന്നതാണ്.ഇതൊരു നല്ല തുടക്കമായി കരുതാം.. 50 ലക്ഷത്തിന്റെ പദ്ധതിക്കായി അഞ്ചു കോടി മുടക്കി പരസ്യങ്ങളും പി ആറും നടത്തിയ വന്ന നാടാണിത്. ഇതു തന്നയാണ് മാറ്റം. മാറ്റത്തിന്റെ തുടക്കം. കാഴ്ചപ്പാടിന്റെ തുടക്കം. വന്നതു വന്നു. പശുവും പെറ്റു.മോരും പുളിച്ചു. ഇനി ഈഗോ മാറ്റിവച്ചു പിൻതിരിഞ്ഞു നോക്കണം.ആത്മാർത്ഥമായി.

സ്വയം വിമർശനമാണ് പ്രധാനം. സി പിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ഈ പരാജയത്തിന്റെ പാപഭാരം ഏറ്റെടുക്കാൻ ബാധ്യസ്ഥരാണ്.സ്വന്തം സ്ഥാനമാനങ്ങൾ സംരക്ഷിക്കാനും നല്ല പിള്ളയാകാനും വേണ്ടി അടിസ്ഥാന കടമകൾ നിർവഹിക്കുന്നതിൽ അവർ സമ്പൂർണ്ണ പരാജയങ്ങളായി മാറി.ഈ കമ്മിറ്റികൾ ഒന്നാകെ അസ്ഥിരപ്പെടുത്തുകയാണ് തിരുത്തലിന്റെ വിനീതമായ ആദ്യ വഴി.

 image 2 of news

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നരേറ്റീവുകളെല്ലാം മലയാളികളുടെ സാമാന്യ യുക്തികളെ അപഹസിക്കുന്നതും വെല്ലുവിളിക്കുന്ന തുമായി.വിനയത്തിനു പകരം അഹങ്കാരമാണ് അദ്ദേഹത്തെ നയിച്ചത്.

കേരളാ കോൺഗ്രസുകാരന്റെ ജനാധിപത്യ ബോധവും ധാർമികബോധവും പോലും പിണറായി പുലർത്തിയില്ല എന്നതു പോട്ടെ, ഗോവിന്ദനും അതേ പാത സ്വീകരിച്ചത് തികച്ചും ഖേദകരമാണ്. രോഗവും പ്രായവും തളർത്തുന്ന ഘടകങ്ങളെ അവഗണിച്ച് ചീഞ്ഞളിഞ്ഞ മുതലാളിത്ത സദാചാര മൂല്യങ്ങളെയും അധികാര മോഹങ്ങളെയും പരിലാളിക്കാനാണ് അവർ വെമ്പിയത്. പുതിയ സാഹചര്യത്തിൽ സ്വയം മാറിനിന്ന് പുതിയ കാലത്തെ വരവേൽക്കാൻ ഇരുവർക്കും കഴിയാതെ പോയി.
HomeAd1
 image 3 of news

ജീവിക്കാനായി മൈക്രോഫോണുമായി വന്ന അശിക്ഷിതനായ മാധ്യമക്കാരനു മുൻപിൽ യാന്ത്രികമായ ഭാഷയിൽ തത്വശാസ്ത്രം വിളമ്പി ഗോവിന്ദൻ ആളുകളെ വെറുപ്പിച്ചു.പുതിയ കേരളത്തിൽ തികച്ചും കാലഹരണപ്പെട്ട മൊതലാണ് ഈ കഥാപുരുഷൻ.

ഒരു കടിഞ്ഞാണു മില്ലാതെ,ചരിത്രബോധവും സാമുഹിക ബോധവുമില്ലാത്ത കുറെ കരിയറിസ്റ്റുകൾ പി ആറും സോഷ്യൽ മീഡിയാ ഹാൻഡിലുകളുമായി ഇവിടെ പൂണ്ടു വിളയാടി. മലമറിക്കുകയാണന്നായിരുന്നു ധാരണ. കാലണയുടെ പ്രയോജനമില്ലാതെ വൻതുക കൈപ്പറ്റി ഇവർ അധികാരം ആസ്വദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസു മുതൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഓഫീസിൽ വരെ ഇവർ സമൂഹമാധ്യമ കുഴലൂത്തും വാഴ്ത്തുപാട്ടും പാടി നാട്ടുകാരെ പേടിപ്പിച്ച് ഓടിച്ചു. ഈ കലാപരിപാടികൾ ഇടതുപക്ഷീയതയുടെ അടിവേര് മാന്തി.

 image 4 of news

തർക്കുത്തരവും താറടിക്കലും വ്യക്തി നിന്ദയുമാണ് സംവാദത്തിന്റെ ആണിക്കല്ലെന്നു വിചാരിച്ചു വിരാജിച്ച കുറെ ഇടതു സംവാദകരുടെ വദനങ്ങളിൽ സൈലൻസറുകൾ ഘടിപ്പിരുന്നുവെങ്കിൽ വീഴ്ചയുടെ ആഘാതം എത്രയോ കുറയ്ക്കാമായിരുന്നു. യഥാർത്ഥപിണറായിയെയും കടത്തി വെട്ടുന്ന ക്ലോൺ ക്ലൗണുകളായി അവർ പൊതുജനത്തിന്റെ ക്ഷമ പരീക്ഷിച്ചു.അവരുടെ വൈയക്തിക വൈകല്യങ്ങളും മാനറിസങ്ങളും പാർട്ടി നരേറ്റിവുകളായി മാറുകയായിരുന്നു ചാനൽ ചർച്ചകളിൽ.

വിവിധ തൊഴിലാളി സംഘടനകളിലെ സംസ്ഥാന നേതാക്കൾക്ക് ചെല്ലും ചെലവും ബിടിആർ ഭവനിൽ പൊറുതിയും നൽകി ട്രേഡു യൂണിയൻ പ്രവർത്തനങ്ങളെ ആദായകരമായ വ്യവസായവും വാണിജ്യവുമാക്കി മാറ്റിയ പാർട്ടിയിലെ 'കളമരം' സർക്കാരിന്റെ പതനത്തിനു കനത്ത സംഭാവന നൽകിയ ദേഹമാണ്.ആശാ സമരത്തെ താറടിക്കാനും അവഹേളിക്കാനും സർക്കാരിന് വിലപ്പെട്ട ഉപദേശം നൽകിയതും ഇതിയാനാണ്. ഈ മാതൃക അഖിലേന്ത്യയിൽ പ്രസരിപ്പിക്കുന്ന തിരക്കിലാണിപ്പോൾ.

ഇതിനു പുറമേ സർക്കാരിന്റെ അപ്പക്കഷണങ്ങളിൽ കണ്ണു വെച്ച് എല്ലാ വീഴ്ചകളെയും വിദ്യകളാക്കി ഉയർത്തിക്കാട്ടിയ വ്യാജ ഇടതു മാധ്യമ പ്രവർത്തകരും സംസ്കാരം ലവലേശമില്ലാത്ത സാംസ്കാരിക നായകരും നൽകിയ സംഭാവനകൾ സ്വയം വിമർശന വേളയിൽ പാർട്ടി കാണാതെ പോകരുത്. കുത്തനെ നടുവിടിച്ചുള്ള വീഴ്ചയ്ക്കു ശേഷവും ജാള്യം മറയ്ക്കാൻ ഇവർ പടച്ചുവിടുന്ന നവമാധ്യമ സാഹിത്യം അടുത്തൊരു പതിനഞ്ചു വർഷക്കാലമെങ്കിലും പാർട്ടിയെ വെയിലത്തു നിറുത്താൻ പോന്നതാണെന്ന് മനസ്സിലാക്കിയാൽ നന്ന്.

ആരു വച്ച തീയായാലും പുര കത്തിത്തീരുകയാണ്.ഈ വൈകിയ വേളയിൽ ഒരു റിക്വസ്റ്റ് മാത്രം:
പ്ലീസ് കഴുക്കോലുകൾ ഊരാതിരിക്കുക.
ശുഭം.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞