ഡ്രഗ്സ് കണ്ട്രോൾ വകുപ്പിൽ അനധികൃത നിയമനത്തിന് നീക്കം. Reach EXCLUSIVE
അനിൽ ബാലകൃഷ്ണൻ
19 May 2026, 5:57 am
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ അനധികൃത നിയമനത്തിന് വിജ്ഞാപനമിറക്കി സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ്.നിലവിലില്ലാത്ത അസിസ്റ്റന്റ് ഡ്രഗ്സ് ഇൻസ്പെക്ടർ എന്ന തസ്തികയിലേക്കാണ് CMD അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ നിയമനങ്ങൾ പി എസ് സി മുഖേനയാണ് നടത്തേണ്ടത്. വകുപ്പിലെ പ്രധാന തസ്തികകളിലൊന്നാണ് ഡ്രഗ്സ് ഇൻസ്പെക്ടറുടേത്. എന്നാൽ അസിസ്റ്റന്റ് ഡ്രഗ് ഇൻസ്പെക്ടർ എന്ന ഒരു തസ്തിക വകുപ്പിൽ നിലവിലില്ല.
പി എസ് സി മുഖാന്തിരം ഡ്രഗ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഫാർമസി ബിരുദധാരികൾ അഭിമുഖത്തിലും വിജയിച്ചാൽ മാത്രമേ നിയമനപ്പട്ടികയിൽ ഇടം പിടിക്കുകയുള്ളൂ.
എന്നാൽ ഇവിടെ ഇല്ലാത്ത തസ്തികയ്ക്കായി ഡ്രഗ്സ് കൺട്രോൾ വകുപ്പിനെ നോക്കുകുത്തിയാക്കി വകുപ്പിനു പുറത്തുള്ള സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെമെന്റ് എന്ന സ്ഥാപനമാണ് ധൃതി പിടിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഓൺലൈനിൽ അപേക്ഷിക്കുന്നവരിൽ നിന്ന് നേരിട്ട് നിയമനം നടത്തും എന്ന രീതിയിലാണ് വിജ്ഞാപനത്തിൽ പറയുന്നത്.
ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലും ചട്ടങ്ങളിലും "അസിസ്റ്റന്റ് ഡ്രഗ്സ് ഇൻസ്പെക്ടർ" എന്ന തസ്തികയെക്കുറിച്ച് പരാമർശമില്ലാത്തതിനാൽ, അത്തരമൊരു നിയമനത്തിന് നിയമപരമായ സാധുതയുമില്ല.
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ കഴിഞ്ഞ ദിവസമാണ് വിജ്ഞാനമിറങ്ങിയത്. 17 മാസത്തേക്കുള്ള കരാർ നിയമനമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി വരുന്ന 21 ആണ്. ഡ്രഗ്സ് ഇൻസ്പെക്ടർമാരെ സഹായിക്കാനെന്ന പേരിൽ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ സേവന അടിയന്തരാവസ്ഥയും ഇല്ല.കാവൽ സർക്കാർ ഉണ്ടായിരുന്ന സമയത്ത് തിരക്കിട്ട് നിയമനം നടത്തുക എന്ന ലക്ഷ്യത്തോടെ ഇടത് സർവീസ് സംഘടനയിലെ ചിലർ ചേർന്ന് പാർട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ ക്രമവിരുദ്ധമായ നീക്കമാണിതെന്ന് ആക്ഷേപമുണ്ട്.
ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പരിധിയിൽ കടന്നുകയറാനും ചുമതലകൾ നിർവഹിക്കാനും സി എം ഡി യെ ചുമതലപ്പെടുത്തിയത് ആരെന്ന് വ്യക്തമല്ല.ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, ചട്ടങ്ങൾ എന്നിവയുടെ പരിധിയിൽ വരുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വകുപ്പിന് പുറത്തുള്ള ഒരു സ്ഥാപനത്തിനും അധികാരവുമില്ല
ഡ്രഗ് കണ്ട്രോൾ ആക്ട് സെക്ഷൻ 21 പ്രകാരം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് മാത്രമേ നിയമപരമായി ഔഷധഗുണനിലവാര പരിശോധനയ്ക്ക് സാമ്പിളുകൾ ശേഖരിക്കാൻ അധികാരമുള്ളൂ.
അല്ലാത്തവർ സാമ്പിളുകൾ ശേഖരിച്ചാലും പരിശോധിച്ചാലും, ആ റിപ്പോർട്ട് നിയമപരമായി നടപ്പാക്കാനോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനോ കഴിയില്ല.
CMD-യുടെ ഉത്തരവ് റദ്ദാക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫാർമസി ഗ്രാജ്വേറ്റ് അസ്സോസിയേഷൻ പുതിയ സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.