NewsAd1
ദൈവത്തിന്റെ വികൃതികൾ;ഭക്തരുടെയും...
കിരൺ ദേവ് എം.കെ
22 May 2026, 1:48 am
main image of news

ദൈവങ്ങൾ എല്ലായ്പ്പോഴും അങ്ങിനെയാണ്. ഭക്ത സഹസ്രങ്ങളെ നിരന്തരം പീഡനങ്ങൾക്ക് വിധേയരാക്കും. അവരുടെ സങ്കടങ്ങൾ കണ്ട് കണ്ണുകൾ പൂട്ടിയിരിക്കും. ഇങ്ങനെ പതിവായുള്ള പീഡാനുഭവങ്ങളിൽ നിന്ന് അവർ സഹനം പഠിക്കും. എങ്കിലും ഒരിക്കൽ പോലും ദൈവത്തെ കുറ്റം പറയുകയോ വെറുക്കുകയോ തള്ളിപ്പറയുകയോ ഇല്ല. കോടിക്കണക്കിന് ഭക്തരിൽ ആരെങ്കിലും ചിലർ ചിലപ്പോൾ സഹികെട്ട് 'കണ്ണു തുറക്കാത്ത ദൈവങ്ങളേ' എന്ന് വിലപിച്ചാലായി.

പിണറായി വിജയൻ സിപിഎമ്മിന്റെ ദൈവമായി മാറുകയാണെന്നു നിസംശയം പറയാം. എടുത്ത് കാട്ടാൻ ഒരു തരി കനൽ പോലും ബാക്കിയില്ലാത്ത പാർട്ടി ഒരു ആൾ ദൈവ വയോവൃദ്ധന്റെ മാറാപ്പുകളിൽ തൂങ്ങി കാലം കഴിക്കാനുള്ള യത്നത്തിലാണ് .

 image 2 of news

ജനങ്ങളുടെ പ്രതിഷേധവും ഭക്തരായ അണികളിലെ അമർഷവും മറികടക്കാനാണ് വേഗത്തിൽ സംസ്ഥാന കമ്മിറ്റി ചേർന്ന് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത്.അതു വഴി ഗോവിന്ദനും സ്ഥാനം നിലനിർത്താനായി.

ലക്ഷക്കണക്കിനുള്ള പാർട്ടി കേഡർമാരെ വഞ്ചിച്ചാണ് അല്പം പോലും ധാർമികതയും ഉളുപ്പും ഇല്ലാതെ അധികാരത്തിൽ ഇവർ തൂങ്ങിക്കിടക്കുന്നത്.
'ഈ തോൽവി പാർട്ടിയുടെ അവസാനമല്ലെന്നും ശക്തമായി തിരിച്ചു വരുമെന്നും ആരും അമിതമായി തന്തോഷിക്കേണ്ടന്നും
ജനാധിപത്യത്തിൽ മാറ്റം വേണമെന്ന പ്രചാരണത്തിൽ ജനങ്ങൾ വീണുപോയെ'ന്നും ആൾദൈവം പറയുന്നു.
തിം തരികിട തോം. എന്താ കഥ.!
HomeAd1
 image 3 of news

ഇത് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും ജില്ലാകമ്മിറ്റി അംഗങ്ങൾക്കുമുള്ള മുന്നറിയിപ്പാകാം.പാർട്ടിയെ പടുകൂറ്റൻ പരാജയത്തിൽ എത്തിച്ച പിണറായിയും ഗോവിന്ദനും മാറി നിൽക്കണമെന്നുള്ള വിവിധ തലങ്ങളിലുള്ള കമ്മിറ്റികൾ ഒന്നാകെ ആവശ്യപ്പെടുന്ന ഘട്ടത്തിലുള്ള രക്ഷാപ്രവർത്തനമാണിത്.അണികളിൽ ആവേശമുണ്ടാക്കാനും വീണ്ടും ഭക്തിയുണർത്താനുമുള്ള ആത്മഗതവും ഗദ്ഗദവുമാണ് ഈ വാക്കുകളിൽ.

പാർട്ടി നാണം കെട്ട പരാജയം ഏറ്റുവാങ്ങി എന്ന് പറഞ്ഞത് മുതിർന്ന നേതാക്കളും ജില്ലാക്കമ്മറ്റികളുമാണ്..വോട്ടു കണക്കും.ജനാഭിപ്രായവും ഇതുതന്നെയാണ്.

 image 4 of news

ആരുടെയും അവസാനമെന്ന് ആരും പറഞ്ഞിട്ടില്ല; പ്രത്യേകിച്ചും കോൺഗ്രസ്..അതു കുറ്റസമ്മതമാകാം.പെട്ടി തുറക്കുംവരെ 110 സീറ്റെന്നു വീമ്പടിച്ചവർ, വെല്ലുവിളിച്ചവർ,ഏറ്റവും മോശം ഭാഷയിൽ നിന്ദിച്ചവർ തലയും കുത്തി വീണു. സ്വയം ചോദിച്ചു വാങ്ങിയ വിന... പക്ഷേ കുറ്റം മുഴുവൻ ജനങ്ങൾക്കാണ്. കലികാല വൈഭവം!

വീഴ്ചകളിൽ നിന്നും കമ്മികൾ ഒന്നും പഠിക്കുന്നില്ല.അത് സഖാക്കളുടെയും സൈബർ ഡിവോട്ടികളുടെയും ഇപ്പോഴും തുടരുന്ന പ്രതികരണങ്ങളിൽ വ്യക്തം.
'പരാജയത്തിന് ഒരു വ്യക്തിയെ പഴിചാരുന്നത് മാർക്സിസ്റ്റ് സമീപനമല്ലെന്നും വ്യക്തി കേന്ദ്രീകൃത വിശകലനം വലതു പക്ഷ സമിപനമാണെ'ന്നും സ്വരാജ് പറയുന്നു....
തെരഞ്ഞടുപ്പിലുടനീളം ഈ ലജ്ജാകരമായ വലതുപക്ഷ സമീപനമല്ലേ പാർട്ടി പുലർത്തിയത്.?

ഗണേശോത്സവത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കുമ്പള മുതൽ കളിയിക്കാവരെ മുപ്പതും നാല്പതും അടിയുളള സചിത്ര വർണാഞ്ജിത കൊമേർഷ്യൽ ഡിസ്പ്ലേ ബൊർഡുകളും പടുക്കകളും എൽ ഇ ഡി അലങ്കാരങ്ങളും കൊണ്ട് വ്യക്തി പൂജയുടെ പാരമ്യത്തിൽ പാർട്ടിയെ അധ:പതിപ്പിച്ച കാലം വേറെയുണ്ടോ? വ്യക്തിപൂജയുടെ അപചയത്തെ കുറിച്ച് ഇന്ദിരാഗാന്ധിയെ മുൻ നിർത്തി ഇഎംഎസ് എഴുതിക്കൂട്ടിയ ലേഖനങ്ങൾ ദേശാഭിമാനി ലൈബ്രറിയിൽ ഇപ്പോഴും ലഭ്യമാണ്.

ഇടതു പക്ഷം യുഡിഎഫിൽ ശക്തമാകുകയാണ്. .അഞ്ചു പ്രമുഖ കമ്മ്യുണിസ്റ്റുകളെ എൽഡിഎഫ് യുഡിഎഫിനു സംഭാവന നൽകിയിട്ടുണ്ട്.
ആകെ 8 ഇടതുപക്ഷക്കാർ ഇനി ഭരണ ബഞ്ചിനെ അലങ്കരിക്കും.ഇതു സിപിഐ അംഗ ബലത്തേക്കാൾ കൂടുതലാണ്.
ഇതാണ് കേരള നാട്ടിലെ പുതിയ ആകാശം.പുതിയ ഭൂമി.
എങ്കിലും ആൾദൈവം വഴി മാറിയ ഭക്തന് സഭയിൽ ഹസ്തദാനം നൽകുന്നതും റയിൽവേസ്റ്റേഷനിൽ കറുത്ത കാറിന്റെയും കറുപ്പൻ ഭരദേവതമാരുടെയും അകമ്പടിയില്ലാതെ നിസ്വനായി ഇരിക്കുന്നതും വാഴ്ത്തി ഇപ്പോഴും തോറ്റംപാട്ടുകൾ മുഴങ്ങുന്നുണ്ട്...
.....കനലെരിയും സമരപഥങ്ങൾ
താണ്ടിയൊരാൾ ഇന്നു വരുന്നേ..
കരുതലിനൊരു കാവൽ പോലെ
എരിയും സൂര്യൻ...........

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞