NewsAd1
കെ പി സി സി പ്രസിഡന്റ്: കൊടിക്കുന്നിലിന് സാധ്യതയേറുന്നു.
അനിൽ ബാലകൃഷ്ണൻ
23 May 2026, 2:36 am
main image of news

കേരളത്തിൽ കോൺഗ്രസ്സ് സംഘടനയുടെ നായകനായി കൊടിക്കുന്നിൽ സുരേഷിനെ നിയോഗിക്കാൻ സാധ്യതയേറുന്നു. മത സാമുദായിക മുൻഗണനകൾ ഭരണത്തിലും മുന്നണിയിലും പരിഗണിച്ച സാഹചര്യത്തിൽ പിന്നാക്ക ജനവിഭാഗങ്ങളുടെ താത്പര്യവും പിന്തുണയും കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം.

മുഖ്യമന്ത്രി വി ഡി സതീശൻ മുന്നോക്ക സമുദായാംഗവും യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് മറ്റു പിന്നാക്ക വിഭാഗത്തിലും
(ഈഴവ)പെട്ടവരായതിനാൽ കെ.പി സി സി പ്രസിഡന്റ് പദവിയിലേക്ക് വരുന്നയാൾ ഇവയ്ക്ക് പുറത്തു നിന്നാവണമെന്ന കാര്യത്തിൽ പാർട്ടിയിൽ എതിരഭിപ്രായമില്ല. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനെ മന്ത്രിസഭയിലുൾപ്പെടുത്തിയതോടെയാണ് പുതിയ പ്രസിഡന്റിനായുള്ള നീക്കങ്ങൾ സജീവമായത്.

 image 2 of news

മന്ത്രിസഭയിൽ മതിയായ പ്രാതിനിധ്യം കൃസ്തീയ സമുദായാംഗക്കൾക്ക് കിട്ടിയില്ലെന്ന് സഭാ നേതൃത്വങ്ങളിൽ നിന്നു തന്നെ പരാതിയുയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് കൃസ്തുമത വിശ്വാസിയും മുതിർന്ന നേതാവുമായ കെ സി ജോസഫിനെ തീരുമാനിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു.എന്നാൽ കോൺഗ്രസ്സിൽ സമീപകാലത്ത് ഇല്ലാതിരുന്ന ഗ്രൂപ്പിസം ജോസഫിന്റെ വരവോടെ തിരിച്ചു വരുമെന്ന ആക്ഷേപമുയർത്തിയാണ് പാർട്ടിയിലെ ഒരു പ്രബല വിഭാഗം ഇതിനെ എതിർക്കുന്നത്.

കേരളത്തിൽ കോൺഗ്രസ്സിന്റെ ക്രൗഡ് പുള്ളർമാരിൽ പ്രമുഖനും യുവനേതാവുമായ ഷാഫി പറമ്പിലിനെ പ്രസിഡന്റാക്കണമെന്ന് കോൺഗ്രസ്സിലെ തന്നെ പുതുതലമുറ നേതാക്കളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. എന്നാൽ മുസ്ലിം പ്രാതിനിധ്യം മന്ത്രിസഭയിൽ തന്നെ അധികമായതിനാൽ പാർട്ടി നേതൃത്വത്തിലേക്ക് മുസ്ലീം സമുദായാംഗത്തെ കൊണ്ടുവരുന്നത് ഇതര കക്ഷികൾ കൂടി രാഷ്ട്രീയ ആയുധമാക്കിയേക്കുമെന്നതിനാൽ ആദ്യ ഘട്ടത്തിൽത്തന്നെ ഷാഫിയുടെ പേര് ഒഴിവായി.
HomeAd1
 image 3 of news

മന്ത്രിസഭയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന മാത്യു കുഴൽ നാടന്റെ പേരും ഇതിനിടെ ഉയർന്നുവന്നിരുന്നു.മികച്ച പാർലമെന്ററിയനായ കുഴൽ നാടനെ സംഘടനാ ചുമതലയേല്പിക്കുന്നത് നിയമസഭാംഗം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം എന്നത് മാത്രമാണ് തടസ്സമായി പറഞ്ഞു കേട്ടത്. അങ്ങിനെയെങ്കിൽ ബന്നി ബഹന്നാൻ, ആന്റോ ആന്റണി, ജോസഫ് വാഴക്കൻ എന്നിവരിലാരെങ്കിലും പരിഗണിക്കപ്പെടേണ്ടതാണ്. എന്നാൽ പലതരത്തിലുള്ള ഗ്രൂപ്പ് സമവാക്യങ്ങൾ തീരുമാനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

അതേ സമയം പിന്നാക്ക ദുർബല വിഭാഗങ്ങളിൽപ്പെട്ടവരുടെ പ്രതിനിധിയെന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷിനെ പ്രസിഡന്റാക്കുന്നത് പാർട്ടിയുടെ ബഹുസ്വരത ഉറപ്പിക്കാൻ ഗുണകരമാകുമെന്ന അഭിപ്രായത്തിനാണ് നിലവിൽ മേൽക്കൈ.

 image 4 of news

കോൺഗ്രസ്സിന്റെ ദളിത് പ്രേമം യാഥാർത്ഥ്യമാണെങ്കിൽ ആ വിഭാഗത്തിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് മുൻ ഡിജിപിയും ബി ജെ പി സഹയാത്രികനുമായ ടി.പി സെൻകുമാർ ആവശ്യപ്പെട്ടിരുന്നു. എന്തു കൊണ്ടാണ് കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കാൻ രാഹുൽ ഗാന്ധി മടിക്കുന്നതെന്നും സെൻകുമാർ ചോദിച്ചിരുന്നു. കെ.പി.സി സി പ്രസിഡന്റായി ഒരു ദളിതനെ കൊണ്ടുവരുന്നതിലൂടെ കോൺഗ്രസ്സിന്റെ ദളിത് പിന്നാക്ക ആഭിമുഖ്യത്തിന് അടിവരയിടാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംഘടന -പാർലെന്ററി രംഗങ്ങളിലുള്ള ദീർഘകാലത്തെ പ്രവർത്തനപരിചയമാണ് കൊടിക്കുന്നിലിന്റെ കൈമുതൽ.8 തവണ പാർലമെന്റ് അംഗവും.ഒരുതവണ കേന്ദ്ര സഹ മന്ത്രിയുമായി.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പടിപടിയായി ഉയർന്നു വന്ന സുരേഷ് കെ പി.സി.സി വർക്കിംഗ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ്‌ പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതാവാണ്. ലോക്സഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പ് പദവിയും വഹിക്കുന്നു.

മല്ലികാർജുൻ ഖാർഗെയുൾപ്പെടെയുള്ള ദേശീയ നേതൃത്വത്തെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യത്തിൽ തന്റെ താത്പര്യമറിയിച്ചിരുന്നു. പാർട്ടിയുടെ സംസ്ഥാനതല പുനസംഘടന സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. മുഖ്യമന്ത്രി വി ഡി.സതീശൻ, കെ.സി വേണുഗോപാൽ തുടങ്ങിയവരുടെ അഭിപ്രായവും ഇക്കാര്യത്തിൽ പരിഗണിക്കും. സത്യപ്രതിജ്ഞാ വേളയിൽ ജാതിപ്പേരുയർത്തിയെന്നതിന്റെ പേരിൽ ആക്ഷേപം നേരിടേണ്ടി വരുന്ന സതീശന് തന്റെ ജാത്യാതീത സമീപനമുയർത്തിക്കാട്ടാൻ കൊടിക്കുന്നിലിനെ പിന്തുണയ്ക്കുന്നത് ഗുണകരമാവും.

ഒ ജെ ജനീഷ് മന്ത്രിയായ സാഹചര്യത്തിൽ യൂത്ത്കോൺഗ്രസ്സ് പ്രസിഡന്റിനെയും തീരുമാനിക്കേണ്ടതുണ്ട്. എന്തായാലും സംഘടനാ പുന:സംഘടനകൾ അധികം വൈകാതെയുണ്ടാകും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞