ഖജനാവിൽ കാശില്ലാത്തപ്പോൾ നിയമ വിരുദ്ധമായി പരസ്യമാമാങ്കം. പി ആർ ഡി ഔട്ട്..
ഉമാ മേനോൻ
15 June 2026, 6:34 pm
ഖജനാവിൽ അഞ്ച് നയാപ്പൈസയില്ല.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി. വി ഡി സതീശൻ ധവളപത്രമിറക്കി കണ്ണീരൊഴുക്കിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.എന്നാൽ എളിമ മുഖമുദ്രയാക്കിയ സർക്കാരിന് സംസ്ഥാനത്തെ എല്ലാ പത്രങ്ങളിലും ഒന്നാം പേജ് പരസ്യം നൽകുന്നതിന് ഇതൊന്നും തടസ്സമല്ല!
വനിതകൾക്ക് സൗജന്യ യാത്ര യനുവദിക്കുന്ന പ്രിയദർശനി പദ്ധതിയുടെ പേരിലാണ് സർക്കാർ വൻതോതിൽ പത്രപരസ്യങ്ങൾ നൽകിയിരിക്കുന്നത്. 'നയാപൈസയില്ല'എന്ന എ.കെ. ആന്റണിയുടെ പ്രസിദ്ധ വിലാപത്തെ അനുസ്മരിപ്പിക്കും വിധം ദാരിദ്ര്യം പ്രഖ്യാപിച്ചവരുടെ ചിത്രങ്ങളുൾപ്പെടുത്തിയ വൻതുകയ്ക്കുള്ള പരസ്യം ഉയർത്തുന്ന ചോദ്യങ്ങൾ പലതാണ്
സാമ്പത്തിക ധൂർത്ത് എന്നതിനപ്പുറം പരസ്യങ്ങളിൽ ഭരണാധികാരികളുടെ ചിത്രങ്ങൾ നൽകുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ ഉത്തരവുകളുടെ നഗ്നമായ ലംഘനവുമാണ് ഈ പരസ്യത്തിലൂടെ നടന്നിരിക്കുന്നത്
കോമൺ കോസ് കേസിലെ വിധിയിലും തുടർന്നുവന്ന ഭേദഗതി ഉത്തരവിലും സർക്കാർ പരസ്യങ്ങളിൽ വ്യക്തിപൂജ തടയുന്നതിനായി സുപ്രീംകോടതി കർശനമായ ലക്ഷ്മണരേഖ നിർദ്ദേശിച്ചിട്ടുണ്ട് . കേന്ദ്രത്തിൽ പ്രധാനമന്ത്രിയോ പകരം വകുപ്പുമന്ത്രിയോ, സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയോ അല്ലെങ്കിൽ
പകരം ബന്ധപ്പെട്ട വകുപ്പു മന്ത്രിയോ മാത്രമാണ് പരസ്യത്തിൽ മുഖം കാണിക്കാൻ അനുമതിയുള്ളവർ.
സൗജന്യ യാത്രയെ കുറിച്ച് പ്രസിദ്ധീകരിച്ചു വന്ന പരസ്യങ്ങളിൽ മുഖ്യമന്ത്രിക്ക് പുറമെ മറ്റ് ചില മന്ത്രിമാരുടെയും നേതാക്കളുടെയും ചിത്രങ്ങൾ വലിയ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നു. കാശില്ലാത്തതിന്റെ വിഷമം കടിച്ചമർത്തി ചിരിച്ചുകൊണ്ട് നിൽക്കുന്ന നേതാക്കളുടെ ചിത്രങ്ങൾ!
സർക്കാർ പരസ്യങ്ങൾ സാധാരണ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പുവഴി അംഗീകൃത നിരക്കുകളിലാണ് നൽകാറുള്ളത്. എന്നാൽ ഈ പരസ്യം പി ആർ ഡിയെ ഒഴിവാക്കി ഗതാഗത വകുപ്പ് നേരിട്ട് പരസ്യ ഏജൻസികൾ വഴിയാണ് നൽകിയതെന്നറിയുന്നു. നിയമപരമായ ചോദ്യങ്ങളിൽ നിന്നും ഓഡിറ്റുകളിൽ നിന്നും രക്ഷപ്പെടാൻ ഒപ്പിച്ച ഒളിവിദ്യയാണ് ഇതെന്ന സംശയം ശക്തമാണ്. പി ആർ ഡി അല്ലെങ്കിൽ ആരാണ് പരസ്യം നൽകിയതെന്ന് വ്യക്തമാക്കേണ്ടിയിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല.
കോടികൾ ചിലവഴിച്ച് കഴിഞ്ഞ സർക്കാർ നടത്തിയ പരസ്യമാമാങ്കങ്ങളെയും പി.ആർ. പ്രവർത്തനങ്ങളെയും 'ധൂർത്ത്' എന്ന് തൊണ്ടകീറി വിളിച്ച് വിമർശിച്ചവരാണ് നിലവിലെ ഭരണകക്ഷിക്കാർ. "അവർക്കൊക്കെ ആകാമെങ്കിൽ ഞങ്ങൾക്ക് എന്താ ?" എന്ന മട്ടിൽ അതേ ആഡംബരത്തിന്റെ രാജകീയ വഴിയിലൂടെ തന്നെയാണ് പുതിയ സർക്കാരും ഇപ്പോൾ പായാൻ തുടങ്ങുന്നത്.
സർക്കാർ പദ്ധതികളുടെ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ മറ്റ് വഴികളുണ്ടായിരിക്കെ, സുപ്രീംകോടതി വിധികൾക്ക് പുല്ലു വില കൽപ്പിച്ച് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്
പരസ്യം നൽകുന്നത് ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്.