കാലങ്ങളായി നായൻമാരുടെഅനിഷേധ്യ നായകനാണ് സ്വയം അതിപ്രതാപിയെന്ന് കരുതുന്ന ജി സുകുമാരൻ നായർ.ജന്മം കൊണ്ട് നായരായ എല്ലാരെയും നായരായി കാണാനാവില്ലെന്ന പക്ഷക്കാരനാണ് അദ്ദേഹം. ചെവിയിൽ പൂടയും കൂട്ടു പുരികവും കുറിയുമൊക്കെ എ.ഐ കാലത്ത് ഏതവനുമുണ്ടാവാം. മീശകളെല്ലാം ഭാരതിയാ? എന്ന് തമിഴിൽ കവിഞ്ജർ ചോദിച്ചതു പോലെ പൂടകളെല്ലാം നായരാ എന്നാണ് പെരു(ത്ത)ന്ന നായരായ സുകമാരൻ നായരുടെ എക്കാലത്തെയും ചോദ്യം. എങ്കിലും മേനോൻ നായരു തന്നെയെന്ന് ഉറച്ചു കരുതിയിരിക്കുമ്പോഴാണ് പിടിക്കാൻ ഒരു പുലിവാലു കാട്ടിത്തന്ന് ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തിൽ മേനോന്റെ ഒരു പൂക്കിച്ചിരിയും ഇരിപ്പും.
സംഗതി, സംസ്ഥാനത്തെ മുഖ്യമന്ത്രി യൊക്കെത്തന്നെ. മുഖ്യമന്ത്രിയായാൽ നായരല്ലാതാവുമോ? എൻ എസ് എസിനെ കണ്ടാൽ മുണ്ടഴിച്ച് കുമ്പിട്ടു നില്ക്കാതെങ്ങിനെയാ നായരാവുന്നേ? കലികാലം അല്ലാതെന്താ ?
നമ്മുടെയും എസ് എൻ ഡി പി എന്നു കൂടി വട്ടപ്പേരുള്ള വെള്ളാപ്പള്ളിയുടെയും പിന്തുണയില്ലാതെ ആർക്കും ജയിക്കാൻ പറ്റില്ലെന്ന ഉമ്മാക്കി മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം നല്ല കച്ചോടം നടന്ന മുതലായിരുന്നു. ഇത്തവണ അത് ഏശാത്തതിന് പ്രധാന കാരണം നായരായ മേനോന്റെ കടുംപിടിത്തം തന്നെയാണെന്ന് ആർക്കാണറിയാത്തത്
ആകെ അടി പറ്റി എന്തോ കളഞ്ഞ അണ്ണാനെപ്പോലെയിരിക്കുമ്പോഴാണ് സത്യപ്രതിജ്ഞ വരുന്നത്.ഒന്നാം സ്ഥാനക്കാരനും അവിഭക്ത നായർ സമുദായാംഗവുമായ വി.ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തത് മേനോൻ നാമം ഉയർത്തിക്കാട്ടി. അന്നുണ്ടായ രോമാഞ്ചം ഇന്നുവരെ മാറിയിട്ടില്ല.ആ ആവേശത്തിലാണ് അങ്ങോട്ടു കയറി മുഖം കാട്ടാൻ അനുമതി തേടിയത്. വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു.
ഇനിയുള്ള അഞ്ചു വർഷം നോക്കിയും പാത്തും നിന്നാൽ തടി കേടാവാതിരിക്കും. എങ്കിലും മസിലുപിടിത്തം വിടാതിരിക്കാൻ ഭഗോതീ ശക്തി തരണേ.. ഇനി ഒരിക്കൽ കൂടി അനുവാദം ചോദിച്ചു നോക്കണം. രണ്ടിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ... അതിലും പിഴച്ചാൽ പിന്നെയുമുണ്ടല്ലോ സംഖ്യകൾ... മേൻനേ... അങ്ങ് വെറും പൂക്കിയല്ല.. 'ചുവന്ന കരങ്ങളുള്ള പൂക്കിയാണ് . എല്ലാം അപ്പപ്പോൾ കൈയ്യോടെ തരുന്ന പൂക്കി !
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



