അയോധ്യയിലെ കോടികൾ വിലമതിക്കുന്ന പുതിയ രാമഭവനത്തിൽ കള്ളന്മാരുടെ 'രണ്ടാം ഘട്ട കർസേവ' അവിഘ്നം തുടരുന്നത് കണ്ട് സഹികെട്ട സാക്ഷാൽ ശ്രീരാമചന്ദ്രൻ, ഒടുവിൽ ഡൽഹിയിലെയും ലഖ്‌നൗവിലെയും ചാണക്യൻമാരെ വിറപ്പിക്കാൻ തീരുമാനിച്ച വിവരം നിങ്ങളറിഞ്ഞോ ആവോ!
"കേവലം രണ്ട് സീറ്റിൽ നിന്ന് മൂന്നാം വട്ടവും കേന്ദ്ര ഭരണത്തിന്റെ ചെങ്കോലേന്തി നിൽക്കുമ്പോൾ, എന്നെ രാഷ്ട്രീയമായി അങ്ങേയറ്റം മാർക്കറ്റ് ചെയ്തിട്ടില്ല എന്ന് സ്വന്തം തലയിൽ കൈവെച്ച് പറയാൻ നിങ്ങൾക്ക് ചങ്കുറപ്പുണ്ടോ?" എന്ന രാമന്റെ കടുകട്ടി ചോദ്യത്തിന് മുന്നിൽ നേതാക്കളുട നാവിറങ്ങിപ്പോയി. ഭക്തർ സമർപ്പിച്ച തങ്കവും വെള്ളിയും അമൂല്യ രത്നങ്ങളും അടിച്ചുമാറ്റിയ അയോധ്യയിലെ അമ്പലക്കൊള്ളയെക്കുറിച്ചും ബദരീനാഥ് ക്ഷേത്രത്തിലെ വരാനിരിക്കുന്ന മോഷണ കഥകളെ കുറിച്ചും കടുത്ത ആശങ്കയാണ് പാവം രാമൻ രേഖപ്പെടുത്തിയത്.
ഉത്തർപ്രദേശിൽ ഒരു സന്യാസി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമ്പോൾ ഇതാണോ അവസ്ഥ എന്ന് ചോദിച്ച്, ഗോസ്വാമി തുളസിദാസിന്റെ രാമചരിതമാനസത്തിലെ ഉത്തരകാണ്ഡത്തിലെ വരികൾ ഉദ്ധരിച്ചാണ് രാമൻ, യോഗി ആദിത്യനാഥിനെ നേരിട്ടത്. "ജേഹി തേഹി ബിധി പ്രപംച് കരി ഭരിഹഹിം ഉദർ സരാബഗ് കുമാർഗ് ചലി ഹഹിം നാരി കപട് ബേഷ് കലി കാൽ".
തുടർന്ന്; രാമൻ ചരിത്രത്തിന്റെ താളുകളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് നേതാക്കൾക്ക് കടുത്ത രാഷ്ട്രീയ ക്ലാസ് തന്നെ എടുത്തു. നീണ്ട വർഷക്കാലം ബംഗാളും ത്രിപുരയും ഭരിച്ച സി.പി.എമ്മിന്റെ കുഴി തോണ്ടിയത് അവരോടൊപ്പം ചേർന്നുനിന്ന സംഘടനകളും സഖാക്കളും ആണെന്ന് രാമൻ ഓർമ്മിപ്പിച്ചു. ഏറ്റവും ഒടുവിലായി പശ്ചിമ ബംഗാളിൽ മമതയുടെ തൃണമൂലിന്റെ ദയനീയ പരാജയം കണ്ടിട്ട് പോലും നിങ്ങൾ പഠിക്കുന്നില്ല എന്ന് വന്നാൽ, ദൈവമായ എനിക്ക് പോലും നിങ്ങളെ രക്ഷിക്കാൻ കഴിയില്ലെന്ന് രാമൻ കടുപ്പിച്ചു പറഞ്ഞു. ഭക്തരെ പറ്റിക്കാൻ ഞാനില്ല. സംഘപരിവാർ സംഘടനകൾ അമ്പലങ്ങളുടെ ഏഴയലത്ത് പോലും വരാൻ പാടില്ല എന്നൊക്കെ ശ്രീരാമൻ ശാഠ്യം പിടിച്ചെങ്കിലും, പതറിപ്പോയ നേതാക്കൾ കൂട്ടത്തോടെ കാലുപിടിച്ചാണ് ആ ശാപം തൽക്കാലം ഒഴിവാക്കിയതെന്നാണ് അണിയറയിലെ അടക്കംപറച്ചിൽ.
ലോകത്ത് ദാരിദ്ര്യത്തിന് തുല്യമായ മറ്റൊരു ദുഃഖമില്ലെന്നും സദ്പുരുഷനായ സന്യാസിയെ കാണുന്നതിനേക്കാൾ വലിയ സന്തോഷമില്ലെന്നും പറഞ്ഞ രാമൻ, കലിയുഗത്തിൽ ദുഷ്ടന്മാർക്ക് ലഭിക്കുന്ന അല്പ ധനം പോലും അഹങ്കാരത്തിന്റെയും അധർമ്മത്തിന്റെയും വഴി തേടാനും മര്യാദകൾ മറക്കാനും അവർക്ക് ധൈര്യം നൽകുമെന്നും വ്യക്തമാക്കി. ശ്രീരാമചന്ദ്രൻ ഉന്നം വച്ചത് "എന്നെക്കുറിച്ചാണ്, എന്നെക്കുറിച്ച് മാത്രമാണ്" എന്ന് യോഗി ആദിത്യനാഥ് വിളിച്ചു കൂവിയെങ്കിലും രാമൻ ഗൗനിച്ചില്ല. പ്രശ്ന പരിഹാരത്തിന്റെ ആദ്യ നടപടി എന്ന നിലയിൽ അയോധ്യയിലെ കുറ്റവാളികൾക്കെതിരെ പ്രയോഗിക്കാൻ ഒരു പുതിയ ബുൾഡോസർ ,യോഗി ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് ലഖ്‌നൗവിൽ നിന്നുള്ള പുതിയ വാർത്തകൾ!
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



