വിവിധ തൊഴിലാളി വിഭാഗങ്ങൾക്കും സേവന ദാതാക്കൾക്കൂം വേണ്ടി രണ്ടു ഡസനിലധികം ക്ഷേമ നിധികളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. നവജാത ശിശുക്കൾക്കു മാത്രമേ ഇനി ക്ഷേമനിധി ഏർപ്പെടുത്തുവാൻ ഇവിടെ ബാക്കിയുള്ളൂ എന്നു വേണമെങ്കിലും പറയാവുന്ന തരത്തിലാണ് സാഹചര്യം.
ക്ഷേമനിധികളെ ആധാരമാക്കിയാണ് പല തൊഴിലാളി സംഘടനകളും നിലനിൽക്കുന്നതു തന്നെ. തൊഴിലാളികളെ സംഘടനയിൽ നിലനിർത്താനും യൂണിയൻ ഭാരവാഹികൾക്ക് വരുമാനമുണ്ടാക്കാനുമായി ഇത് അവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നിർമാണത്തൊഴിലാളി ക്ഷേമ ബോർഡിന്റെ കാര്യമെടുത്താൽ സർക്കാരിന്റെ വിഹിതമില്ലാതെ കെട്ടിട നിർമാണ ഉല്പന്നങ്ങൾ വിൽക്കുമ്പോൾ ചുമത്തുന്ന സെസു കൊണ്ടാണ് ആനുകൂല്യങ്ങൾ നൽകി വരുന്നത്. ഈ ധനാഗമം പരമാവധി ചൂഷണം ചെയ്യുന്നതിന് ആയിരക്കണക്കിനു യൂണിയനുകളാണ് പേപ്പർ സംഘടനകളായി രജിസ്റ്റർ ചെയ്തത്. തൊഴിൽ മേഖലയിലുള്ളതിന്റെ പലമടങ്ങ് ആളുകളെയാണ് വ്യാജമായി ഈ ക്ഷേമബോർഡിൽ അംഗങ്ങളാക്കിയത്. സംസ്ഥാനത്തെ നിർമ്മാണമേഖലയിൽ ആകെയുണ്ടെന്നു കരുതുന്ന 15 ലക്ഷം തൊഴിലാളികൾ പത്തു കൊല്ലം മുമ്പേ തന്നെ യൂണിയനുകൾ അംഗങ്ങളാക്കി കഴിഞ്ഞിരുന്നു.
ആഡംബര കാറുകളിലെത്തി സ്വർണ പണ്ടങ്ങളെല്ലാം കാറിൽ ഊരിവച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ആപ്പീസുകളിലെത്തുന്ന അംഗങ്ങളെ പഴയ ജീവനക്കാർ പുതിയ പോലെ ഓർക്കുന്നു. ഉത്തരവാദിത്ത ബോധമില്ലാതെ പണത്തിനു വേണ്ടി മാത്രം യൂണിയൻ സെക്രട്ടറിമാർ കാട്ടിയ തൊഴിലാളി ക്ഷേമത്തിന്റെ കെടുതികളാണ് ഈ ക്ഷേമബോർഡിൽ ഇപ്പോൾ നടക്കുന്നതും ഇനി നടക്കാൻ പോകുന്നതും
ഒരു തൊഴിലാളി ക്ഷേമനിധി തുടങ്ങുന്നത് പലർക്കും ആദായകരമായ ഏർപ്പാടാണ്. കുറെ തൊഴിൽ വകുപ്പ് ജീവനക്കാർക്ക് പുതിയ തൊഴിലവസരങ്ങളും സ്ഥാനക്കയറ്റവും ഉറപ്പാക്കാം. പിന്നെ അതിനു ഹെഡാഫീസ്,ജില്ലാതല ഓഫീസുകൾ,പറ്റുമെങ്കിൽ മേഖലാ ആപ്പീസുകൾ.അവക്കുള്ള കെട്ടിടങ്ങൾ,വാഹനങ്ങൾ,എസ്റ്റാബ്ളിഷ്മെന്റു ചെലവുകൾ ഇങ്ങനെ അങ്ങനെ പലതും. ഖജനാവിനെ ലാക്കിക്കിയുള്ള ആക്രമണങ്ങൾ! . തൊഴിലാളി നേതാക്കൾക്കു ഓരോ ക്ഷേമബോർഡിലും ചെയർമാനാകാം. അവർക്ക് വാഹനം ,അലവൻസ്, സിറ്റിംഗ് ഫീസ്. സൗജന്യമായി നാടുചുറ്റി പ്രബോധനം.. ഇരുപതു അംഗങ്ങളിൽ കുറയാത്ത ഭരണ സമിതി അംഗത്വം.സംഘടനകൾ പങ്കിട്ടെടുത്ത് തൊഴിലാളി ക്ഷേമം ആസ്വദിക്കും.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



