റീച്ച് മലയാളത്തിൽ കഴിഞ്ഞ 11 ന് 'പി.എം ശ്രീ: പിണറായിയെ മലർത്തിയടിച്ച് വിശ്വസ്തൻ' എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വലിയ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് മാധ്യമങ്ങളും ഇതുസംബന്ധിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചു. എന്നാൽ ലേഖനത്തിൽ പരാമർശവിധേയനായ ഡോ.രതീഷ് കാളിയാടൻ 12 ന് സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടിൽ റീച്ച് മലയാളത്തിലെ ലേഖനത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കു വച്ച് ഉള്ളടക്കത്തിൽ കാര്യമായി സ്പർശിക്കാതെ 'വലതുപക്ഷ മാധ്യമ'മായി ഞങ്ങളെ ചിത്രീകരിക്കുകയും വിമർശിക്കുകയും ചെയ്തു.സ്വന്തം നില പരുങ്ങലിലാവാതിരിക്കാൻ കാളിയാടന് അങ്ങിനെ പറയേണ്ടി വന്നതാവാം. സാരമില്ല. പക്ഷേ വളരെ സത്യസന്ധതയോടെയും ഉത്തരവാദിത്തത്തോടെയും പറയുന്നു റീച്ച് മലയാളത്തിന് ഏതെങ്കിലും പക്ഷവുമായി പ്രത്യേക ആഭിമുഖ്യമില്ല; ശുതുതയും. മനുഷ്യ പക്ഷത്തു നില്ക്കാനാണ് അതിന്റെ ശ്രമം. അത് അങ്ങിനെയായിരിക്കുകയും ചെയ്യും. കാളിയാടന്റെ കുറിപ്പിനുള്ള ഞങ്ങളുടെ പ്രതികരണം ചുവടെ നൽകുന്നു.
ലേഖനത്തിന്റെ അന്തസ്സത്തയെ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ അത് ലേഖകനെതിരെയുള്ള വ്യക്തിപരമായ ആക്രമണമാണെന്ന് വരുത്തിത്തീർത്ത് ചർച്ചകളെ വഴിതിരിച്ചുവിടുന്നത് പതിവ് ഇടത് ശ്രമമാണ്. ഒരു മാധ്യമമെന്ന നിലയിൽ, ലേഖനത്തിലെ സത്യസന്ധതയും കാപട്യവും വേർതിരിച്ചു കാട്ടുക എന്നത് ജനാധിപത്യപരമായ മാധ്യമ ഉത്തരവാദിത്തം മാത്രം. വാരികയിൽ ലേഖനം പ്രസിദ്ധീകരിച്ച് ദിവസങ്ങളായിട്ടും ആരും അതേക്കുറിച്ച് മിണ്ടാതിരുന്നപ്പോൾ കൂടിയാണ് തുറന്ന ചർച്ചക്ക് സമൂഹം തയ്യാറാവട്ടെ എന്ന ചിന്തയിൽ ആ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുത്തത്. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഏതുമില്ല. അതിനുള്ള സമയവും ഇതല്ല. “ഭാരതത്തിന്റെ ഭരണഘടന ഉറപ്പ് നൽകുന്ന മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് കടകവിരുദ്ധമായ രീതിയിൽ ബഹുസ്വര സമൂഹത്തിന്റെ അന്തസ്സിന് ക്ഷതമേൽപ്പിക്കുന്ന പാഠ്യപദ്ധതിയും പഠനോപകരണങ്ങളും വേണ്ടതുണ്ടോ എന്നതാണ് പ്രശ്നം” എന്ന് ലേഖനത്തിൽ പറയുന്നു. ഒരിക്കൽ ഒപ്പിട്ടാൽ ഉഭയകക്ഷി സമ്മതത്തോടെയല്ലാതെ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സാധ്യത തീർത്തും ഇല്ല എന്നറിയുമ്പോഴും 'സാമ്പത്തിക സമ്മർദ്ദം താങ്ങാൻ ആകാതെ' എന്ന വരട്ട് ന്യായം പറഞ്ഞ് ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ ഒപ്പിട്ട ശേഷം മുന്നണിയിൽ നിന്നും സമൂഹത്തിൽ നിന്നും പ്രതിഷേധം കനത്തപ്പോൾ പദ്ധതി നടപ്പാക്കില്ല എന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചതിന്റെ പിന്നിലെ കാരണങ്ങൾ കേരള സമൂഹം ചർച്ച ചെയ്യരുത് എന്നാണോ. ദേശീയ വിദ്യാഭ്യാസ പദ്ധതിയിലെ കാഴ്ചപ്പാട് അത്രയേറെ മോശമെങ്കിൽ പി എം ശ്രീ ഒപ്പിടുന്നതിന് മുമ്പ് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയെങ്കിലും ഓർക്കേണ്ടതായിരുന്നില്ലേ?
2020ലെ ദേശീയ വിദ്യാഭ്യാസ പദ്ധതിയെ മികവാർന്ന രീതിയിൽ നടപ്പാക്കുന്ന മാതൃകാപരമായ സ്കൂളുകൾ എന്ന നിലയിൽ പദ്ധതിയുടെ ഗുണപരമായ വശങ്ങളെ ഇടത് ചിന്തകൾ കൊണ്ട് തടയിടാൻ ആയിരുന്നു തുടക്കം മുതൽ എൽഡിഎഫ് ശ്രമിച്ചത്. പദ്ധതി പൂർണ്ണ തോതിൽ നടപ്പാക്കേണ്ടതില്ല എന്ന തീരുമാനവും ഇതിന്റെ ഭാഗമായിരുന്നു. പദ്ധതി നടപ്പാക്കുമ്പോൾ ലോക്കൽ ഫ്ലേവർ നൽകാം എന്നത് എൽഡിഎഫ് സൗകര്യപൂർവ്വം മറന്നു . ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിലേക്ക് കുട്ടികളെ നയിക്കുക എന്ന ദേശീയ പാഠ്യ പദ്ധതിയുടെ ലക്ഷ്യത്തെ എൽ ഡി എഫ് കാവിവൽക്കരണമായി വ്യാഖ്യാനിച്ചു . നിലവിലെ 2 +4+3+3+2 എന്നതിൽ നിന്ന് 5+3+3+ 4 ലേക്ക് മാറുമ്പോഴുള്ള ഘടനാപരമായ പൊളിച്ചടുത്തായിരുന്നു സത്യത്തിൽ മുഖ്യ കടമ്പ . ബാക്കിയെല്ലാം വെറും രാഷ്ട്രീയം.
കേരള സമൂഹത്തെ വഞ്ചിച്ചതിന്റെ മനസ്താപത്തിൽ സ്വസ്ഥമായി ഒന്നുറങ്ങാൻ പോലും കഴിയാതെ; തള്ളാനും കൊള്ളാനും ആകാത്ത അവസ്ഥയിൽ താങ്കളുടെ തുറന്നെഴുത്ത് പരപ്രേരണയാൽ ആവാമെങ്കിൽ പോലും സ്വാഗതാർഹം ആണ്. താങ്കളുടെ നിഷ്കളങ്കതയെ ഞങ്ങൾ മാനിക്കുന്നു.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



