NewsAd1
ഇനി രാമായണ ദിനങ്ങൾ
ഡോ. ശിവപ്രസാദ്
17 July 2026, 2:23 am
main image of news

ഉല്‍കൃഷ്ടമായ ജീവല്‍ പ്രക്രിയ പ്രതിഫലിക്കുന്ന ഉദാത്തവും മാതൃകാപരവുമായ സാഹിത്യ കൃതി എന്ന നിലയിലാണ് വാല്‍മീകി രാമായണത്തിന്റെ പ്രസക്തി. അത്യന്തം സങ്കീര്‍ണമായ കഥയെ പ്രതീകാത്മകമായ കഥാപാത്രങ്ങളിലൂടെ സമൂഹത്തിനു നേരെ പ്രതിഷ്ഠിച്ചിരിക്കുകയാണ് ആദികവി രാമായണത്തിലൂടെ. ഗാര്‍ഹസ്ഥ്യ ജീവിതത്തിന്റെ വികാരപരവും യഥാതഥവുമായ ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് രാമായണമെന്ന ടാഗോറിന്റെ അഭിപ്രായം പ്രസക്തമാകുന്നതിവിടെയാണ്. നിലവിലെ സമൂഹത്തിന്റെ നേര്‍ ചിത്രീകരണം മാത്രമല്ല സാമൂഹ്യ പ്രശ്‌നങ്ങള്‍ വരച്ചുകാട്ടി കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടെയും പരിഹാരം കൂടി പറയുന്നതിനാലാണ് രാമായണത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നത്. നൂറ്റാണ്ടുകളും അതിര്‍ത്തികളും കടന്നുള്ള വിസ്മയമായി ആദികാവ്യം അനശ്വര കാവ്യ മായി മാറുന്നതിനു പിന്നിലെ മാന്ത്രികതയും ഇതാണ്.

രാമായണം പോലൊരു കൃതി എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. കാട്ടാളകത്തത്തില്‍ നിന്ന് വാത്മീകത്തിലേക്കള്ള മാറ്റം എത്തിനില്‍ക്കുന്നത് രാമായണകഥയിലാണ്. ക്രൗംച മിഥുനങ്ങളിലൊന്നിന്റെ വേര്‍പാടും മാനസിക ആഘാതവും സൃഷ്ടിച്ച ശോകം ശ്ലോകങ്ങളായി പരിണമിക്കുകയായിരുന്നു. മാതൃകാരുഷനായാണ് രാമനെ വാത്മീകി അവതരിപ്പിച്ചിരിക്കുന്നത്. പിതൃ- പുത്ര ബന്ധം, ഭാര്യ - ഭതൃ ബന്ധം, സോദരബന്ധം, രജാ_ പ്രജാ ബന്ധം എന്നിങ്ങനെ പ്രാതിനിധ്യ സ്വഭാവമുള്ള കഥാപാത്രങ്ങളുടെ തെളിമയാണ് രാമായണം. കാളിദാസന്‍ മുതല്‍ക്കിങ്ങോട്ട് ഒട്ടേറെ മഹാകവികള്‍ക്കും എഴുത്തുകാര്‍ക്കും രാമായണ കഥ വീണ്ടും പറയാനുള്ള പ്രചോദനമായി മാറിയതും വാത്മീകി രാമായണത്തിന്റെ സാഹിത്യ മൂല്യവും സാമൂഹ്യ പ്രസക്തിയും കൊണ്ടാണ്. രാമായണ കഥയുടെ കര്‍ത്താവ് ഇന്ന് വാത്മീകി മാത്രമല്ല. നൂറ്റാണ്ടുകള്‍ക്കിപ്പുറം രാമായണം ഒട്ടേറെ പേര്‍ എഴുതിക്കഴിഞ്ഞിരിക്കുന്നതിനു കാരണവും രാമായണത്തിന്റെ മൂല്യത്തെ അടിവരയിടുന്നു.
രാമായണം കേവലമൊരു കഥയല്ല. മനുഷ്യനെന്ന നിലയില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌കൊണ്ടുതന്നെ ജീവിതം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് വെവ്വേറെ ജീവിത ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യന് ആദികാവ്യം പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. രാമായണം ജീവിതത്തെ പ്രചോദിപ്പിക്കുന്നുണ്ട്. ഒരോ മനുഷ്യനും വെവ്വേറെ ജീവിതരീതിയിലൂടെയുള്ള ധര്‍മ്മ പരിപാലന മാര്‍ഗങ്ങളുണ്ട്. ശരിയായ ധര്‍മ്മപരിപാലനത്തിനിടയിലെ വിഘ്‌നങ്ങള്‍ സ്വാഭാവികമാണെന്നും ആത്യന്തികമായ വിജയം ധര്‍മ്മ പരിപാലനത്തിനാണെന്നുമാണ് രാമായണം ഉദ്‌ഘോഷിക്കുന്നത്. സാഹിത്യം ജീവനു വേണ്ടിയാകുന്നത് ഇവിടെയാണ്.
സ്വയം വിലയിരുത്തലിനുതകുന്ന ചിന്തോദീപകമായ സംഭവ വികാസങ്ങളിലൂടെയാണ് കഥ വികാസം പ്രാപിക്കുന്നത്. ആത്മ വിമര്‍ശനം വ്യക്തികള്‍ക്കും സമൂഹത്തിനും സമ്മാനിക്കുന്ന നേര്‍ചിന്തയാകണം രാമായണ കര്‍ത്താവിനെ ഇത്തരമൊരു ആഖ്യാനശൈലി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.
ഭാരതത്തിന്റെ ധാര്‍മ്മികതയും സൗന്ദര്യവും രാമായണത്തില്‍ അതേപടി പ്രതിപാദിച്ചിട്ടുണ്ട്. ജീവന്റെ അതിബൃഹത്തായ ശക്തിവിശേഷത്തെക്കുറിച്ചും അതിന്റെ മനോഹാരിതയെ കുറിച്ചും കാവ്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭാരതത്തിന്റെ ധാര്‍മ്മികതയാണ് അതിന്റെ സൗന്ദര്യ ശാസ്ത്രം. അതു തന്നെയാണ് രാമായണം ഉദ്‌ഘോഷിക്കന്നതും.

 image 2 of news

ഭരണം കയ്യാളുന്നവനു മാത്രമല്ല സമൂഹത്തില്‍ വിവിധങ്ങളായ തൊഴില്‍ ചെയ്യുന്നവരുടെ മനോഗതിയും രാമായണം ചര്‍ച്ച ചെയ്യുന്നു. രാജാവിനും പ്രജ്ക്കും പ്രകൃതിക്കും നിയമം ഒരുപോലെ എന്നതിന്റെ സൂചനകള്‍ രാമായണത്തില്‍ പല സന്ദര്‍ഭങ്ങളിലും ദൃഷ്ടിഗോചരമാണ്. ഈ തിരിച്ചറിവ് ആദര്‍ശ ജീവിതത്തിലേയ്ക്കുള്ള പ്രേരകശക്തിയാണ്. മനുഷ്യ സഹജമായ കുറവുകളോടു കൂടിയാണ് രാമനെ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ജീവിത ആദര്‍ശവും നിസ്വാര്‍ത്ഥവും മാതൃകാപരമായ പ്രവൃത്തികളിലൂടെയും അധര്‍മ്മത്തിനു മേല്‍ രാമന്‍ വിജയം നേടുന്നു . ഇത് നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. തന്റെ വിജയത്തെ സമൂഹത്തിന്റെ വിജയമായി കാണാനാണ് രാമനിഷ്ടം. ഭരണാധികാരിക്കുണ്ടായിരിക്കേണ്ട ആദര്‍ശ ധീരത കുത്തിനിറച്ചാണ് രാമനെ സൃഷ്ടിച്ചിരിക്കുന്നതെന്നും കാണാം. വ്യക്തി, കുടുംബം,സമൂഹം, രാഷ്ട്രം എന്നിങ്ങനെ വിവിധ തലങ്ങളിലെ പാരസ്പര്യത്തിന്റെ ആകെത്തുക കൂടിയാണ് രാമായണം. ഈ നിലയ്ക്ക് സനാതന ഭാരത ധര്‍മ്മം പ്രതിപാദിക്കുന്ന കൃതി എന്ന നിലയിലാണ് രാമായണം ലോക സാഹിത്യ ഭൂപടത്തില്‍ രാമായണം മൂല്യവത്തായി നില്‍ക്കുന്നത്. ജിവിതവഴിയിലെ വീഴ്ചകളും ഉയര്‍ച്ചകളും നേരിടുന്നതിന്ന് നാം എപ്രകാരം സജ്ജമായിരിക്കണമെന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ രാമായണം നമ്മോടു പറയുന്നു. ഉത്തരവാദിത്തങ്ങള്‍, ധര്‍മ്മങ്ങള്‍, കുറവുകള്‍, കാഴ്ചപ്പാടുകള്‍, ജീവിതരീതികള്‍,സ്‌നേഹം, ദയ, കോപം, വാത്സല്യം, ദീനാനുകമ്പ തുടങ്ങിയ ഇന്ദ്രിയ സഹജമായ വികാരങ്ങളും പ്രവൃത്തികളും കഥാപാത്രങ്ങളിലൂടെയും സംഭവ വികാസങ്ങളിലൂടെയും അനുകരണീയമാം വിധം ഈ ലോകോത്തര കൃതിയില്‍ ഇണക്കി ചേര്‍ത്തിട്ടുണ്ട്. ജീവിതത്തോടുള്ള സമീപനത്തിലും മാനവികതയിലൂന്നിയുള്ള കഥാപാത്ര നിര്‍മ്മിതിയിലും സമ്പന്നമായ കൃതി എന്ന നിലയില്‍ മനുഷ്യ മനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ രാമായണത്തിനു കഴിഞ്ഞു. ജിവിത ഗന്ധിയും മൂല്യാധിഷ്ഠതവുമായ സാഹിത്യ കൃതിക്കു മാത്രമേ ലോകമെമ്പാടുമുള്ള സഹൃദയ മനസ്സുകളെ ആഴത്തില്‍ സ്പര്‍ശിയ്ക്കാനാകൂ എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് രാമായണ കാവ്യം.ഭാരതത്തിലെ വലിയൊരു ജനവിഭാഗം ജീവിതത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരം തേടുന്നത് രാമായണത്തിലാണ്. കഥാപാത്രങ്ങളെയും ജീവിത വഴിയില്‍ അവര്‍ നേരിടുന്ന പ്രതിസ്സന്ധികളെയും താരതമ്യം ചെയ്ത് സ്വയം പരിഹാരം തേടുന്നത് രാമായണത്തോട് ഇക്കൂട്ടര്‍ എത്രമാത്രം അടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ്. നൂറ്റാണ്ടുകള്‍ക്കിപ്പുറമുള്ള ഈ പ്രതിഭാസം രാമായണത്തിന്റെ സാമൂഹ്യ പ്രസക്തിയെ അടിവരയിടുന്നു. ഭൗതികസുഖത്തിനു പിന്നാലെ പായുന്ന ആധുനിക സമൂഹത്തിന് ഒട്ടേറെ കാര്യങ്ങള്‍ രാമായണത്തില്‍ നിന്ന് ഇനിയും പഠിക്കാനുണ്ട്. കേവലമായ ഇന്ദ്രിയ സുഖങ്ങള്‍ക്കുപരിയായി സേവന തല്‍പരതയിലൂന്നിയ രാമന്റെ നിസ്വാര്‍ഥ ജീവിതത്തിലൂടെ ആദി കവി വ്യക്തമാക്കാനുദ്ദേശിച്ചത് നാം ഇനിയെങ്കിലും ഉള്‍ക്കൊള്ളേണ്ടതാണ്. വെറുപ്പിന്റെ വൈകാരിക തലത്തില്‍ നിന്നു കൊണ്ട് രാമന്‍ യുദ്ധം നയിച്ചിട്ടില്ല. അധര്‍മ്മത്തിനുമേല്‍ ധര്‍മ്മത്തിന്റെ വിജയം ലക്ഷ്യമിട്ടുള്ള ശത്രു നിഗ്രഹം എന്ന ആശയം നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഭാരതത്തില്‍ നിലനിന്നിരുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിത്. വൈകാരികതയ്ക്ക് അടിപ്പെട്ടു പോകാത്ത ഭരണാധികാരിയായ രാമനില്‍ ഭരണതന്ത്രജ്ഞത ഏതാണ്ടൊരു കാവ്യനീതി പോലെ സ്വാംശീകരിക്കുക വഴി സാഹിത്യ സൃഷ്ടി എന്ന നിലയില്‍ നിന്നുപരിയായ സ്ഥാന പ്രതിഷ്ഠയാണ് രാമായണത്തിന് ലഭ്യമായത്.

രചനയിലെ സത്യസന്ധത കൊണ്ട് ഭാരതത്തിന്റെ സാംസ്‌കാരിക മനസ്സായി മാറുകയായിരുന്നു വാല്‍മീകി രാമായണം.ജനകോടികളെ രാമഭക്തരാക്കി മാറ്റുക എന്നതായിരുന്നില്ല വാല്‍മീകിയുടെ ലക്ഷ്യം. വീരോചിതമായ മാതൃകാ പുരുഷനെന്ന നിലയില്‍ രാമനിലെ ഭരണാധികാരിയേയും ഭര്‍ത്താവിനേയും പുത്രനേയും വരച്ചുകാട്ടി എന്നതു നേര്. മറ്റ് കഥാപാത്രങ്ങളേയും അതെ. കുറവുകളോടുകൂടിയ മനുഷ്യ ജന്മമെന്ന രീതിയില്‍ നിന്ന് വ്യത്യസ്ഥമായ ചിത്രീകരണം ആഗ്രഹിച്ചതു കൊണ്ടാകണം പില്‍ക്കാലത്ത് മറ്റുള്ളവരാല്‍ എഴുതപ്പെട്ട രാമായണ കൃതികളെല്ലാം തന്നെ കഥാപാത്ര സൃഷ്ടിയിലും കഥാകഥനത്തിലും വ്യത്യസ്ഥത പുലര്‍ത്തിയതും. വായനക്കാരെ ശരിയായ ദിശയിലൂടെ നയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യ സൃഷ്ടികളുടെ മുഖ്യലക്ഷ്യം. മാനവികതയിലൂന്നിയ കാഴ്ചപ്പാടുകള്‍ ഉറപ്പാക്കലാണ് രചനയുടെ സാഹിത്യ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിന് അനിവാര്യമായ മറ്റൊരു ഘടകം. ഇപ്രകാരം ഞാനെന്ന ഭാവം മാറ്റി സത്യത്തിലേയ്ക്കും ആനന്ദത്തിലേയ്ക്കും നേര്‍ദിശയിലേയ്ക്കും സമൂഹത്തെ നയിക്കുക വഴി രാമായണത്തിന്റെ മൂല്യം വാക്കുകള്‍ക്കതീതമാകുന്നു. യുദ്ധനീതി ,സ്ത്രീകളോടുള്ള സമീപനം, നിയമ നിര്‍വഹണം, രാഷ്ട്രമീമാംസ, മാതാപിതാക്കളോടുള്ള സ്‌നേഹം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ തത്കാലീനസ സമൂഹത്തിന്റെ പ്രതിഫലനം യഥാവിധി രാമായണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. പരമ്പരാഗതമായ ഇത്തരം കാഴ്ചപ്പാടുകളില്‍ വ്യത്യസ്ത സമീപനം പുലര്‍ത്തുന്നവര്‍ പോലും രചയിതാവിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല എന്നതും ശ്രദ്ധേയം.
HomeAd1
 image 3 of news

സഹിഷ്ണുത, ദയ, സ്‌നേഹം, മമത, കരുണ, ത്യാഗം തുടങ്ങിയ ഉദാത്ത വികാരങ്ങളുടെ സമന്വയമാണ് മാതൃകാ പുരുഷന്‍ രാമനില്‍ രചയിതാവ് സമഞ്ജസിപ്പിച്ചത്. ശുരവീര പരാക്രമിയായ രാമ രൂപവും കൃതിയിലൂടെ നമുക്ക് പരിചിതമാകും. രാമനിലൂടെ സൃഷ്ടിക്കപ്പെട്ട സാമൂഹ്യ സ്ഥിതി കൈമോശം വന്നിരിക്കുന്ന ഇക്കാലത്ത് ഒരുപക്ഷേ ഇതൊക്കെ നമുക്ക് ആശ്ചര്യമായി തോന്നിയേക്കാം. എന്നിരുന്നാലും അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ഭക്തിയിലുപരിയായി രാമായണം ജനമനസ്സുകളില്‍ ഇടം നേടി എന്നത് സമൂഹത്തോട് ഈ കൃതി എത്രമാത്രം നീതി പുലര്‍ത്തുന്നു എന്നതിന്റെ ഉദാഹരണമാണ്. സാഹിത്യകൃതികളുടെ മൂല്യം അളക്കുന്നത് അവ സ്വീകരിക്കപ്പെടുന്ന രീതിയിലൂടെയുമാണല്ലോ. പ്രതിസന്ധി ഘട്ടങ്ങളില്‍ വഴികാട്ടിയാകുന്ന കൃതി എന്ന നിലയില്‍ രാമായണത്തെ നാട് ഒന്നാകെ ഇന്നും നെഞ്ചോട് ചേര്‍ത്തിരിക്കുന്നു. രാജാവ്, പ്രജ ആരുമാകട്ടെ ഇവര്‍ പാലിക്കേണ്ട ജീവിത മൂല്യങ്ങള്‍, പ്രകൃതിയോടുള്ള സമീപനം, ദീനാനുകമ്പ എന്നിങ്ങനെ മൂല്യാധിഷ്ടിത ജീവിതത്തിന്റെ ഉദാത്തമായ അടയാളപ്പെടുത്തലുക ളുടെ കലവറയാണ് രാമായണം. താന്‍ പറയാനുറച്ച കലഘട്ടത്തിന്റെ ചിത്രീകരണവും പുനരാവിഷ്‌കരണവും കവൃ രൂപത്തില്‍ കുറിച്ചിട്ടതാണ് രാമായണം. സമീപനത്തിലെ സത്യസന്ധതയുടെ അടിത്തറയില്‍ രചിച്ച രാമായണ മഹാകാവ്യം കാലത്തിന്റേയും ദേശത്തിന്റെയും അതിരുകള്‍ കടന്ന് അതേ രൂപത്തില്‍ സ്വീകരിക്കപ്പെടുന്നു എന്നതിന്റെ സല്‍പേരാണ് വാല്‍മീകിയില്‍ വന്നു ചേരുന്നത്. വരും തലമുറകള്‍ക്കു വഴികാട്ടിയായി രാമായണം മാറുന്നതിന്റെ കാരണവും മൂല്യാധിഷ്ഠിതമായ സാഹിത്യ കൃതി എന്നതല്ലാതെ മറ്റൊന്നല്ല.

നൂറ്റാണ്ടുകള്‍ക്കിപ്പുറം നിന്നുകൊണ്ട് സാങ്കേതിക വിദ്യയുടേയും യുക്തിയുടേയും പിന്‍ബലത്തില്‍ ഒട്ടേറെ ചോദ്യങ്ങള്‍ രാമായണത്തിനു നേരെ നമുക്കെറിയാവുന്നതാണ്. അപ്പോഴും ഉത്തരമില്ലാത്ത ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കും. ഇത്തരം ചോദ്യങ്ങള്‍ നമ്മെ രാമായണത്തെ വീണ്ടും അഴത്തില്‍ പഠിക്കാന്‍ പ്രേരിപ്പിക്കും. ശാസത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും പിന്‍ബലത്തില്‍ നാം നേടിയ ഭൗതിക സൗകര്യങ്ങള്‍ രാമായണത്തില്‍ വര്‍ണ്ണിക്കപ്പെട്ട സുഖ സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കൃതി നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നത്. യന്ത്രവല്‍കൃത സമൂഹത്തില്‍ ജീവിക്കുന്ന നമ്മുടെ ഇന്നത്തെ സുഖ സൗകര്യങ്ങളോട് കിടപിടിക്കുന്നതോ, സമാനമായതോ, അതിലുപരിയായതോ ആയ വിവരണങ്ങളും ചിത്രീകരണങ്ങളും ഇഴചേര്‍ന്നു കിടക്കുന്ന കൃതിയാണ് രാമായണം. പുഷ്പക വിമാനം, നിര്‍മ്മാണ വൈഭവം വിളിച്ചോതുന്ന കൊട്ടാരങ്ങളുടെ വിവരണങ്ങള്‍ എന്നിങ്ങനെ ഗതകാല സമൂഹത്തിന്റെ പേരും പെരുമയും നമ്മെ അത്ഭുത ചിത്തരാക്കുന്നു. ഇതെങ്ങനെ എന്നു ചിന്തിക്കാന്‍ പോലും മനസ്സിനു കഴിയുന്നില്ല. രാമായണ കൃതി വീണ്ടും പഠിക്കേണ്ടി വരുന്നതിവിടെയാണ്. കാല്‍പനികതയ്ക്കും ചില അതിരുകളില്ലേ? ഇവയെല്ലാം കൂടി ചേരുമ്പോഴാണ് രാമായണം കൂടുതല്‍ അര്‍ഥവത്തും സമകാലിക പ്രസക്തവും കലാതിവര്‍ത്തിയാകന്നതും. ഏതൊരു കൃതിയുടെ സാഹിത്യ മൂല്യം വിലയിരുത്തുന്നതും ഇത്തരത്തിലെ ഒട്ടേറെ കാര്യങ്ങളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ്. ഹൈന്ദവ ചിന്ത പ്രകാരം സമൃദ്ധിയുടെ ചിങ്ങമാസത്തിലേക്ക് പ്രവേശിക്കും മുമ്പ് മനസ്സിനെയും ശരീരത്തെയും ഒരുക്കുന്ന ശുദ്ധീകരണ കാലയളവാണ് രാമായണ മാസമായി ആചരിക്കുന്ന കർക്കടകം. രാമായണത്തിലെ കഥാപാത്രങ്ങളുടെ ജീവിതവും ധർമ്മനിഷ്ഠയും പകരുന്ന
കരുത്ത് ആർജിക്കാനും പ്രതിസന്ധികളിൽ തളരാതിരിക്കാനുമായിട്ടാണ് കർക്കടമാസത്തിലെ രാമായണ പാരായണം.

'വാത്മീകി രാമായണത്തിന്റെ ചൈതന്യത്തിലേയ്ക്കും ആഴത്തിലേയ്ക്കും ഒറ്റക്കുതിപ്പിന് എത്തിപ്പെടാന്‍ നമുക്കാവില്ല. പക്ഷേ ഒന്നുണ്ട് ഒരിക്കല്‍ അതിന്റെ ആഴത്തില്‍ മുങ്ങിയവര്‍ ഒന്നു സമ്മതിയ്ക്കും - ലോക സാഹിത്യത്തില്‍ മറ്റൊരു കൃതിയ്ക്കും രാമയണത്തോട് സമാനത അവകാശപ്പെടാന്‍ സാധിക്കില്ല' അരവിന്ദ മഹര്‍ഷിയുടെ അടയാളപ്പെടുത്തലുകള്‍ എത്രയോ ശരി.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞