നായൻമാർ ലോകത്തെമ്പാടുമുണ്ടെങ്കിലും കേരളത്തിലെ നായൻമാർക്ക് മാത്രമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും പെരുത്ത നായർ സംഘടനയാണ് പെരുന്ന ആസ്ഥാനമാക്കിയ നായർ സർവ്വീസ് സൊസൈറ്റി. ജനറൽ സെക്രട്ടറിയാണ് സംഘടനയുടെ സർവ്വസൈന്യാധിപതിയും പൊന്നുതമ്പുരാനും. ഇപ്പോൾ അത് ഭാഗ്യവശാൽ സുകുമാരൻ നായരാണ്.
എന്നാൽ കാര്യങ്ങളുടെ പോക്ക് അത്ര ശുഭകരമല്ല. നായർ സമുദായത്തിൽത്തന്നെ ചാതുർവർണ്ണ്യം നിലനില്ക്കുകയാണിപ്പോൾ. പെരുന്നയിലെ തിണ്ണയോട് സമദൂരം പാലിച്ച ഒരു നായരാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ പൊന്നുതമ്പുരാൻ. തെരഞ്ഞെടുപ്പു കാലത്ത് നാവിൽ ഗുളികനും ഒടിയനമൊക്കെ കയറി നിരങ്ങിയപ്പോൾ പെരുന്നതമ്പുരാൻ എന്തൊക്കെയോ പറഞ്ഞു പോയി. അത് മനസ്സിൽ കൊണ്ടു നടന്നു എന്നു മാത്രമല്ല. ഞാൻ നായരല്ല, നല്ല മേനോന്റെ മോനാണെന്ന് സമസ്തനായൻമാരും കേൾക്കേ പ്രഖ്യാപിക്കുകയും ചെയ്തു അദ്ദ്യം !
അഭിമാനമാണ് അതീത കാലം മുതൽ നായരിസത്തിന്റെ അടിസ്ഥാനം. മാനം പോയാൽ നായർ മാത്രമല്ല: മേനോനുമില്ല. മരിക്കുവോളം എൻ എസ് എസ് -ന്റെ കൊടി മുന്നിൽ നിന്നു പിടിച്ചു നടന്നയാളാണ് ബാലകൃഷ്ണപിള്ള.ആ നായരുടെ പിള്ളയാണ് ഇപ്പോൾ ജനറൽ സെക്രട്ടറിയുടെ മാനത്തെ ദേദ്യം ചെയ്ത് രംഗത്തിറങ്ങിയിരിക്കുന്നത്.
ധനലക്ഷ്മി ബാങ്കിൽ യോഗ്യതയില്ലാത്ത ബന്ധുവിനെ വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ നിയമനം നടത്താൻ സുകുമാരൻ നായർ കൂട്ടുനിന്നത്രേ. ഒടുവിൽ ബാങ്കധികൃതർ കള്ളം കണ്ടുപിടിച്ച് ബന്ധുവിനെ പുറത്താക്കിയപ്പോൾ ബാങ്കിൽ നിന്ന് എൻ എസ് എസിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം പിൻവലിക്കാൻ കീഴ് ഘടകങ്ങൾക്ക് നിർദേശം നൽകി നായർ ബാങ്കിനെ വിറപ്പിക്കുകയും ചെയ്തുവെന്നാണ് ഗണേഷിന്റെ കഥ .
പത്തനാപുരം യൂണിയൻ നിയമ വിരുദ്ധമായി രായ്ക്കുരാമാനം പിരിച്ചു വിട്ടുകളഞ്ഞു എന്ന ഗണേഷിന്റെ പരിദേവനത്തിന് നായർ ഇങ്ങനെ മറുപടി പറഞ്ഞു. "എന്നാൽ അയാള് പോയി കേസ് കൊടുക്കട്ടെ..." ഇപ്പോൾ നായർ സമുദായത്തിന്റെ ജീവിച്ചിരിക്കുന്ന പരമോന്നത നേതാവിന്റെയും അതു വഴി സമുദായാംഗങ്ങളുടെ ആകെയും മാനത്തെ കപ്പലുകയറ്റുന്ന ഈ നടപടി എങ്ങനെ സഹിക്കാനാവും ! മാനാഭിമാനികളായ നായൻമാരേ സംഘടിക്കുവിൻ. നമ്മുടെ നേതാവിന്റെ മാനം രക്ഷിക്കാൻ കോടതി കയറുവിൻ..
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



