കോമൻ നായർ പറഞ്ഞു പീഠവുമായി കാശ്മീരം വരെ ഒന്നു പോയി വരണമെന്നുണ്ട്. കാർന്നോര് പറഞ്ഞു അവിടെ വച്ചാണ് പീഠം കയറേണ്ടത്. വികെ എന്നിന്റെ സർവ്വജ്ഞ പീഠാരോഹണം ഇവ്വിധമാകുന്നു.
ഇന്ന് ആദിശങ്കനില്ല.വികട ശങ്കരന്മാരാണ് തെങ്ങിലാകെ!
കാശ്മീരം വരെ പോയി കാശുകളയണ്ട എന്ന അർത്ഥ ശാസ്ത്രം മാനിച്ചും കാശ്മീരം വിട്ട് കാലടിയിൽ തന്നെയാകട്ടെ എന്നു വിചാരിച്ചും കൊണ്ടാണ് സ്ക്രാപ്പുകാരനു നീക്കി വച്ചിരുന്ന കാലും ചാരുമില്ലാത്ത പീഠങ്ങളുമായി കാലടി കലാലയത്തിലെ അന്തേവാസികൾ കാമ്പസിൽ എത്തിയത്. ഏതവനെയും അവരുടെ മടയിലെത്തി നേരിടണമെന്നാണ് പരമ സാത്വികനായ മോഹൻലാൽ പറഞ്ഞിട്ടുള്ളത്.
'കാലം ആദി ശങ്കരന്റെ കളിത്തൊട്ടിൽ നിർമിക്കും കാലടിപ്പുഴ കടവിലേക്കൊരു തീർത്ഥ യാത്ര 'എന്നാണല്ലോ ചൊൽ കാഴ്ച. പക്ഷേ അതു മുതലക്കടവിലെ ഉദകക്രിയയായി പരിണമിച്ചു.
കാലം കോറി വരച്ച പരമ പൂജനീയ ആദ്ധ്യാത്മിക ബ്രഹ്മ സംഘമായ സ്റ്റുഡന്റ് ഫെഡറേഷനു വേണ്ടിയാണ് കുമാരന്മാരും കുമാരിമാരും അവരവരുടെ പീഠങ്ങൾ തലച്ചുമടായി കലാലയ കാര്യാലയത്തിൽ എത്തിയത്.ചുമട്ടുകാർ കാണായ്കയാൽ നോക്കു കൂലി ഒഴിവായി.
പിന്നെ നടന്നത് പീഠാരോഹണമായിരുന്നു.വിജ്ഞാനത്തിന്റെ മണ്ടയിലല്ല.വൈസ് ചാൻസലരുടെ മണ്ടയിലേക്കായിരുന്നു ഗുരുവന്ദനത്തിൽ ആമഗ്നരായ ശിഷ്യഗണങ്ങൾ ആദരവും സമർപ്പണവും നടത്തിയത്. വനിതാ ഗുരുവിനെ തള്ളുകയും മാന്തുകയും താഡിക്കുകയും കേശഭാരത്ത വല്ലാതെ ഉഴിഞ്ഞ് ലഘൂകരിക്കുകയും ചെയ്തു എന്നാണ് മാധ്യമ സന്ദേശങ്ങളിൽ പറയുന്നത്
കഴിഞ്ഞ ഒരു ദശകമായി നാടിനെ ബാധിച്ച ഭൂതബാധയെ നാട്ടിലെ മേപ്പാടമ്മാരാണ് വിജയകരമായി ബന്ധിച്ചത്. അതിന്റെ ആശ്വാസ് പദ്ധതി തൊണ്ണുറു ദിനം കഴിഞ്ഞിട്ടും. വിട്ടു മാറിയിട്ടുമില്ല. കടന്നുപോയ പത്തു കൊല്ലത്തെ വിഴുപ്പുകളെല്ലാം ചുരുട്ടി കെട്ടിയാണ് നാട്ടിലെ പൊരുതി മറിക്കുന്ന സംഘടന സമരത്തിൽ ഇറങ്ങിയത്.
കഴിഞ്ഞ 25 ദിവസമായി ഈ ചൊറിയൽ സമരം നടത്തിയിട്ടും കൈനീട്ടം വിൽക്കാതെ പോയതിനാൽ അവർ കുണ്ഠിതരായി. അങ്ങനെ ഗുരുക്കൻമാർക്കു നേരെ കൈനീട്ടി ശ്രദ്ധ ക്ഷണിക്കൽ പ്രമേയം കൊണ്ടുവരുന്ന എളുപ്പ പരിപാടി നടത്തി അവർ അരങ്ങ് കൊഴുപ്പിച്ചു.. കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും കളഞ്ഞു പോയരാ സ്വപ്നങ്ങൾക്ക് അങ്ങനെ വിരാമമായി. ദാരികവീരാ പോരിനുവാടാ എന്ന മോഡിൽ കുമാരന്മാരും ശൂർപ്പണകമാരായി നഖം നീട്ടി കുമാരിമാരും പരിണമിച്ചു.
പഠിക്കാൻ വന്നവർ മരച്ചുവട്ടിൽ അരം അരം കിന്നരവുമായി കൂകിയാർക്കുമ്പോൾ അമ്മ മനസുള്ള വനിതാ പോലിസുകാരി ക്ലാസിൽ പോകാൻ പറഞ്ഞതു മാത്രമേ ഓർമയുള്ളു. ഇളകിയല്ലോ . മകളുടെ പ്രായമുള്ള അംഗനമാർ. മുടിയേറ്റ് , ആക്രോശം.... ഈ പഞ്ചായത്തിൽ. നീയാര് ചോദിക്കാൻ?അവകാശ ബോധവും കപട ആത്മ ബോധവും പൊട്ടി ഒലിച്ചു കാമ്പസാകെ.
ചാനലുകൾക്കു മുമ്പിൽ ഈ നരിന്തുകൾ തകർത്തു വാരി. ഈ വിടുതലൈകളാണ് ഭാവിയിൽ പുത്ര വധുക്കളായി ആയിരമായിരം കുടുംബങ്ങളെ കത്തിച്ചാമ്പലാക്കാൻ പരിശീലിക്കുന്ന കുലസ്ത്രീ കളാകുന്നത്.
കാമ്പസുകളെ കലുഷമാക്കുക. ഇളമക്കാരുടെ അബോധമനസിലെ ദുർ വാസനകളെ കത്തിക്കുക.സമൂഹത്തിൽ കലാപ വാസന പരത്തുക. മേലാളന്മാരുടെ അധികാര പ്രാന്തിനു തളം വക്കുക തുടങ്ങിയ അജണ്ടയിലാണ് എസ് എഫിന്റെ വിദ്യാർത്ഥി ക്ഷേമ ദൗത്യം മുന്നേറുന്നത്.
സമരവും പ്രേമവും തുടർ കലാ അവതരണങ്ങളും തങ്ങളിലൂടെ മാത്രമേ ആകാവു എന്ന ആധിപത്യ പ്രവണതയും അവർക്കുണ്ട്. കൂടുതൽ ആളായാൽ തന്തയില്ലാത്ത പിള്ളയെ തരുമെന്ന് വനിതാ സഖാവിനെ ഭീഷണിപ്പെടുത്തി അസ്ഥാനത്ത് കടന്നു പിടിച്ചവൻ ഇന്നു സംസ്ഥാന നേതാവാണ്. ഈ അരാജക വാദികളാണ് ഈ നാട്ടിൽ ഇടതു പക്ഷീയതയും കർക്കിടക വിപ്ലവും സാമ്യവാദവും കൊണ്ടു വരേണ്ടത്.മാതാ പിതാ ഗുരു ദൈവം ഇതാണ് നമ്മുടെ സങ്കല്പം.ഇന്നത്തെ കുമാരികുമാരന്മാർ നിത്യദാന കർമ പരിപാടി എന്ന നിലയിൽ മാതാപിതാക്കളുടെ പ്രതീകാത്മകമായ ശവദാഹം നടത്തിയാണ് കാമ്പസിലേക്ക് എത്തുന്നത്; വാക്കിലും,നോക്കിലും വാചകത്തിലും. അപ്പോൾ പിന്നെ ഗുരുവിന്റെ പ്രതീകാത്മകമായ ശവമഞ്ചം ഏറ്റുന്നത് പൂപറി പോലെ ലളിതം.അതിനെക്കാൾ ഈസിയാണ് ഈശ്വര നിന്ദ.
ഏതു കാമുകിയുമായാണ് ഫോണിൽ സൊള്ളുന്നത് എന്ന് പിതാക്കൻമാരോട് ചോദിക്കുന്ന ആലാഹമാരുടെ പെൺകിടാങ്ങൾ ഇവിടെ ഏറെ. അച്ഛനില്ലാ നേരത്ത് അമ്മമാരുടെ പണി ജാര സംസർഗമാണെന്നു തെരുവിൽ പരസ്യമായി ഉപന്യസിച്ച മഹിളാമണി നാളത്തെ യുവതയുടെ രോമാഞ്ച കഞ്ചുകമായി മാറിയേക്കാം. ഇതു സത്യാനന്തര ലോകമാണ്.
ഏതു കാരണത്താലായാലും ആചാര്യ നാമില്ലാതെ കാലടി കലാശാല എന്നു പറഞ്ഞതു നന്നായി. അറിവിന്റെ മറുകര കണ്ട ആചാര്യ നാമം അറിവുകെട്ട വേട്ടാവളിയന്മാരുടെ ദുർ നടപ്പിൽ കുരുങ്ങിയില്ലല്ലോ.
പഠിക്കുന്നവരെക്കാൾ പയങ്കരന്മാരാണ് പഠിപ്പിക്കുന്നവൻ. എഴുത്തു പരീക്ഷയിൽ അഞ്ചു മാർക്കിനു താഴെ വാങ്ങിയ വേന്ദ്രനാണ് അവിടുത്തെ ഒരു സാറ്. പാർട്ടി പത്രത്തിലെ കൂലി എഴുത്തായിരുന്നു തിണ്ണബലം.ഇന്നയാൾ ഖേരളാവിലെ നമ്പർ വൺ ബുത്തിജീവിയും സൈദ്ധാന്തികനും വാഗ്മിയും പ്രസംഗകനും മറ്റും മറ്റുമായി വിരാജിക്കുന്നു.
അധികാരം തലയ്ക്കു പിടിച്ച, ദിശാ ബോധമില്ലാത്ത, ഒരുകാലത്ത് ജീവിതം തന്നെ വഴിമുട്ടിയവർക്കു തുണയായതു ഒരു റൊമാന്റിക് രാഷ്ട്രീയമായിരുന്നു. അതിന്റെ പളപളപ്പിൽ വീണുപോയത് ഒരു സമൂഹവും. അവർ തങ്ങളെ തന്നെ വീണ്ടെടുക്കുകയാണ് ഇപ്പോൾ ഈ ഇൻഫൊർമേഷൻ സൊസൈറ്റിയിൽ.
ഈ വീണ്ണെടുപ്പ് ആത്യന്തകമായി നമ്മുടെ വീടകങ്ങളെയാണ് വീണ്ടെടുക്കുന്നത്. നമ്മുടെ . നാടിനെയും..
പഠിക്കാനായി ഒരു കാംപസിലേക്കും പോകേണ്ടതില്ലാത്ത കാലത്താണ് ഇപ്പോഴും കാംപസുകളെക്കുറിച്ച് സംസാരിക്കേണ്ടിവരുന്നത്. സവിശേഷമായ ഒരു ദർശനത്തിന്റെയോ പൗരബോധത്തിന്റെയോ പിൻബലമില്ലാതെ അരാജകരായി വരുന്ന നവ ചോപ്പൻമാർക്ക് തല വച്ചുകൊടുക്കാൻ എന്തിനാണ് എങ്കിലുമവർ ദിവസേന കോളേജിലേക്ക് വണ്ടി കയറുന്നത് !