NewsAd1
ക്ലാ ക്ലാ ക്ലാ.. ക്ലീക്ലീ ക്ലീ... മുറ്റത്തൊരു മാവേലി
മോഹന കൃഷ്ണൻ
22 August 2026, 3:49 am
main image of news

നമ്മുടെ ബിവറേജ് ഔട്ട്ലെറ്റു മാർഗെയാണ് മാവേലിയും ആമോദവും അയമോദവും മലയാള മണ്ണിൽ എത്തിച്ചേരുന്നത്. മലയാളികൾ കണ്ടുണരുന്ന നന്മയാണത്.ചരിത്രപരമായ കടമയാണ് അവ നിർവഹിച്ചു പോരുന്നത്.

പരശുരാമൻ ഗോകർണത്തിൽ കൈക്കോടാലിയും ഗോദാവരിയിൽ മുറവും കൊണ്ട് കടലിനെ പായിച്ചു കരയുണ്ടാക്കി എന്നാണ് ഐതീഹ്യമെന്ന് ചില വിമത ചരിത്രകാരന്മാർ പറഞ്ഞു നടക്കുന്നുണ്ട്. .പക്ഷേ അക്കഥകളിൽ ഒരിടത്തും മരുന്നും ബെവ്കോയും പരാമർശിക്കപ്പെടുന്നില്ല എന്നത് ഖേദകരമായി തുടരുകയാണ്..ഗവേഷകർ പട്ടണം സൈറ്റ് മുഴുവനും ഇനിയും കുഴിക്കണം. അതു മാത്രമാണ് പോംവഴി.

 image 2 of news

അസ്സമിലാണ് ആസാമിയായ ഒരു മഹാബലിയെ ചരിത്രം ആകെ കാണുന്നത്.അവിടെ ഓണവുമില്ല .കഷ്ടമേ കഷ്ടം!. പിന്നെ ഏതുവഴിയാണ് മഹാബലിയും വാമനനും ഇവിടെ എത്തിയത് ? നമ്മുടെ വിളിപ്പുറത്ത് ചെറുജോലികൾ ചെയ്തു പുലരുന്ന സാധുജന സംഘമായ ബ്രാഹ്മണരുടെ മണ്ടയിൽ തന്നെ അതിന്റെ പർപ്പവകാശം കെട്ടി വച്ച് നമുക്ക് തത്കാലം തടിയൂരാം.

നാം സദാ പരിഹാസത്തോടെ കാണുന്നവരാണ് തമിഴ്മക്കളും അവരുടെ കായ സഞ്ചികളും.. അവരുടെ അധ്വാന ശീലവും പണം സ്വരൂപിക്കലും മിതവ്യയവും പണ്ടേ നമുക്ക് ചതുർത്ഥിയാണ്. കാരണം ഇവ പാലിക്കാൻ നമുക്ക് ആവതില്ല.അത്ര തന്നെ. ഇതെല്ലാം നമുക്ക് അന്യമായിട്ട് ദശകങ്ങൾ കഴിഞ്ഞല്ലോ!
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും വ്യവസായവൽക്കരിക്കപ്പെട്ട പ്രവിശ്യയാണ് തമിഴകം. അതിലൊന്നിലും നമുക്കു ബേജാറില്ല. നമ്മുടെ വ്യാപാരവും വികസനവും കൊടി പിടിക്കലും സ്തംഭിപ്പിക്കലുമാണ്. അതിലാണ് നമുക്കു എ പ്ളസ്! നമ്പർ വൺ!. അന്നും എന്നും നമ്മെ ഭരിച്ചതും നമുക്കു മൊഴി തന്നതും സംസ്കാരം തന്നതും തമിഴകമാണ്.അതിന്റെ ആധാരത്തിലാണ് ഇന്നും നമ്മുടെ നില്പ്. കേരളം ഇനിയെങ്കിലും മാന്യമായി പുലരണമെങ്കിൽ ഉന്തുവണ്ടിൽ നിലക്കടല വിൽക്കുന്ന അണ്ണാച്ചിയെ റോൾ മോഡലാക്കണം.കായസഞ്ചി വിനയപൂർവ്വം ഏറ്റു വാങ്ങണം.
HomeAd1
 image 3 of news

ചിങ്ങം ഒന്നിനു നമ്മുടെ കുമാരികളും കുമാരന്മാരും കുല സ്ത്രീകളും കേരളത്തിന്റെ തനതു പാരമ്പര്യത്തികവും സാംസ്കാരിക യശസ്സും വിളിച്ചോതുന്ന കേരളത്തിന്റെ തുണിയും തൂ ണീരവുമായി നമ്മുടെ ജീവിത പരിസരങ്ങളെ സമ്പന്നമാക്കുക പതിവാണ്. ഈ ആടകളായ റവുക്കയും കഞ്ചുകവും ദാവണിയും പരകീയ മൊതലുകളാണെന്നു അറിയാതെ പോകരുത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ പാദം വരെയും ഇവിടുത്തെ ഗണ്യമായ ജനതതി വന്യ പ്രകൃതിയിൽ ട്രൈബൽ ജീവിതം നയിച്ചവരായിരുന്നു.. റോമിൽ നിന്നും ജാക്കറ്റുകൾ തുന്നി മിഷണറിമാർ കൊണ്ടുവന്നാണ് ഇവിടുത്തെ പെണ്ണുങ്ങളുടെ മാറു മറച്ചതെന്നു റോബിൻ ജഫ്റി എന്ന സായിപ്പ് എഴുതി വച്ചിട്ടുണ്ട്. പക്ഷേ പാശ്ചാത്യ സമൂഹങ്ങളിലെ മദാമ്മമാർ വനിതാ വിമോചന പ്രതീകമായി പിന്നീട് അതു വലിച്ചു കീറി മാറു തുറക്കൽ സമരവും നടത്തി. എന്താ കഥ! പരസ്യമായി മാറു മറയ്ക്കാനും തുറക്കാനും ഇതെന്താ ഇട്ടാൽ പൊട്ടാത്ത കാട മുട്ടയാണോ? അപ്പോൾ പിന്നെ, എവിടെ നിന്നാവാം കേരളാ ബ്രാൻഡ് പൊട്ടി മുളച്ചത്.? ആരുടെയോ കാഞ്ഞ ബുത്തി.!

ഓണത്തെ അറിയാൻ സംഘകാല സാഹിത്യമാണ് തിരയേണ്ടത്. തള്ളിമറിക്കലുകൾ പിന്നീടാകാം.തമിഴ് രാജപരമ്പരകളിലെ ഒരു ഓണം കേറാമൂല മാത്രമായിരുന്നു നാം പൊലിമ പറയുന്ന കേരളം.
തുമ്പിൽ പിടിക്കാനാണ് നമുക്കു എന്നും ത്വര. പൊലീസ് തുമ്പ് അന്വേഷിക്കുന്നു.ദേശീയ ഏജൻസികൾ തുമ്പിനായി തിരയുന്നു.തുമ്പാണോ തുമ്പിയാണോ എന്നു ഞങ്ങൾ തീരുമാനിക്കുമെന്നു മറ്റു ചിലർ. പക്ഷേ സദ്യവട്ടത്തിലെ തുമ്പില പഴയ വന്യ ജീവീതത്തിന്റെ പ്രത്യക്ഷമാണ്.കറിക്കൂട്ടുകളെല്ലാം ഇവിടെ കാലാകാലം കുടിയേറി വന്നവരുടെ സംഭാവനകളും. നാം വാശിയോടെ മൽസരിച്ചു തിന്നു തീർക്കുന്ന ചപ്പാത്തി പഞ്ചാബിയാണ്.

 image 4 of news

സബ്സിഡികളും വിലക്കുറവുമായി ഓണം നിറയുമ്പോൾ ആണ്ടു മുഴുവൻ ഖജനാവ് നിറയ്ക്കുന്ന മധുപാനികൾക്ക് ഒന്നുമില്ല. സർക്കാരിന്റെ നീതികേടേ !

ബിപിഎൽ കാർഡിന് രണ്ടു ബോട്ടിലും ഏപിഎല്ലിന് ഒന്നും വീതം റേഷൻ കടവഴി ലഭ്യമായാൽ വീട്ടമ്മമാർക്ക് സൗജന്യ ബസിൽ മിച്ചം പിടിച്ച തുകയോട് ഇതും കൂടി ചേർക്കാമായിരുന്നു. പാമ്പായി പത്തി വിടർത്തുന്ന മാപ്പിളമാരെ മകുടി ഊതി വീട്ടിൽ തന്നെ ഒതുക്കാമായിരുന്നു.

പണ്ട് അടുക്കളയിൽ പൊട്ടി പെറ്റപ്പോഴാണ് പടപ്പാട്ടുണ്ടായത്. പണിയെടുക്കുന്നവരെയും പണമുള്ളവരെയും അങ്ങനെ നാം വെറുക്കാൻ തുടങ്ങി.ഇന്നും അതു തുടരുന്നു.പണമുള്ളവൻ പാപിയാണ്! ആണ്ടു മുഴുവൻ ദുരിതമാണെങ്കിലും പെരകളിൽ ഓണത്തിനു അടുപ്പു പുകഞ്ഞിരുന്നു.വിളക്കു മുനിഞ്ഞു കത്തിയിരുന്നു ഇന്ന് ഓണദിനങ്ങളിൽ മലയാളികളുടെ അടുക്കളകൾ നിശബ്ദമാകുന്നു. വിഭവങ്ങൾ ശൂന്യമാകുന്നു. കലവറയിൽ വറുതിയും.മോദങ്ങെല്ലാം വെറും പൊള്ളയായ സ്റ്റാറ്റസുകളായി മാറുന്നു.തീറ്റപ്പണ്ടങ്ങളെല്ലാം തീൻമേശകളിൽ കാറ്ററിംഗുകാർ ഊഴം വച്ചാണ് എത്തിക്കുക. സജീവമാകുന്ന ആഹാര വിപണിയുടെ സന്ദേശങ്ങളും സമൃദ്ധം. ഉണ്ടിരിക്കുന്ന നായർക്ക് പല്ലിട കുത്താനുള്ള കോലുവരെ അവരെത്തിക്കും. സദ്യ ഉരുട്ടി അണ്ണാക്കിൽ തള്ളാനും നാളെ ആളു വന്നേക്കാം.

ആനുകൂല്യങ്ങൾ എല്ലാം കൂട്ടിയും കിഴിച്ചും സൂക്ഷിച്ചും പൊള്ളയായ വാഴ്ത്തുക്കൾ കൈമാറിയും വ്യാപാരികളുടെ ടാർജറ്റുകളെ പൂർത്തീകരിക്കാൻ സഹായിച്ചും കഴിയുമ്പോൾ നമ്മുടെ ഓണം പടി കടന്നു പോകും.
ഇതു വായിക്കുന്ന ഓരോ മലയാളിക്കും ആൾക്ക് ഒന്നുവച്ച് ഓണാശംസകൾ!!!.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞