കാര്യമെന്തൊക്കെയായാലും കേരളത്തിൽ സി പി എം ന് ഒരേയൊരു നേതാവേയുള്ളൂ. അത് ഇടത് ഭരണത്തിന്റെ സുവർണകാലത്ത് ക്രാന്തദർശിയായ ആ കവി പാടിയതുപോലെ 'കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ..'സംസ്ഥാന തലത്തിൽ മാത്രമല്ല; ദേശീയതലത്തിൽ പാർട്ടിയുടെ പോളിറ്റ്ബ്യൂറോയും ജനറൽ സെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിയും ഇദ്ദേഹമല്ലാതെ മറ്റാര് !
പാർട്ടിയുടെ നിലവിലെ ഏക നാഷണൽ ഫിഗർ എന്നതുകൊണ്ടു തന്നെ പോളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും ദീർഘനാൾ ചർച്ച ചെയ്ത് കൈക്കൊള്ളേണ്ടുന്ന തീരുമാനങ്ങൾ പിണറായി മുമ്പേ എടുക്കും. ചർച്ചയൊക്കെ ആചാരാനുഷ്ടാനങ്ങളോടെ പിന്നീട് നടത്തി അണ്ടിപ്പരിപ്പു കഴിച്ച് പിരിയും.
തോറ്റ് തുന്നം പാടിയെങ്കിലും അതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ സിപിഎം ഇപ്പോഴും നമ്മളെ സന്തോഷിപ്പിച്ചു കൊണ്ടേയിരിക്കുന്നു. വമ്പൻ ഭൂരിപക്ഷം കിട്ടിയ കോൺഗ്രസ്സ്,മുഖ്യമന്ത്രിയെ കണ്ടെത്താൻ ദിവസങ്ങളെടുത്തെങ്കിലും വിഡി സതീശൻ മുഖ്യമന്ത്രിയായതോടെ അവിടെ എല്ലാം ശുഭപര്യവസായിയായതു പോലാണ്. മുന്നണിക്ക് നേരിട്ട കനത്ത പരാജയത്തിൽ നിന്ന് പാഠങ്ങളുൾക്കൊണ്ട് തിരുത്തലുകൾ വരുത്തുമെന്ന് ഉറക്കെ പറഞ്ഞ ഇടതുപക്ഷം, പറഞ്ഞത് തിരുത്തി പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് എന്തു കൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള കമ്മ്യൂണിസമൊന്നും ഇപ്പോഴും പൊതുജനത്തിനില്ല.കൺട്രി ഫെലോസ്... എന്തൊക്കെ തിരുത്തലുകളാണ് കൊണ്ടുവരേണ്ടത് എന്നതിൽ അഭിപ്രായം പറയുന്നതിന് ഒരു മൊബൈൽ നമ്പർ സി പി എം പുറത്തുവിട്ടിരുന്നു. നമ്പര് കിട്ടിയ പാടെ നാടാകെ ഒറ്റസ്വരത്തിൽ 'എല്ലോപ്പി'യായി പിണറായി വിജയനന്നെ സഖാവുമതിയെന്ന് പറഞ്ഞിട്ടുണ്ടാവണം. നശിക്കാൻ പാർട്ടിയിൽ സ്വല്പക്കൂടി അവശേഷിക്കുന്നുണ്ടല്ലോ.
തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും ഗോവിന്ദൻ മാഷ് തന്നെയാണ് സിപി എമ്മിന്റെ സംസ്ഥാന സിക്രട്ടറിയെന്ന് പാർട്ടി പത്രത്തിൽ ഇതുസംബന്ധിച്ച് വരുന്ന പ്രസ്താവകളിൽ നിന്നും മറ്റു മറിയാം. പക്ഷേ പാർട്ടി തീരുമാനമെന്നാൽ പിണറായിയുടെ മാത്രം തീരുമാനമാണ്. മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ എന്ന സാധു.തെരഞ്ഞെടുപ്പിനു ശേഷം മുന്നണി യോഗം പോലും കാര്യമായി നടന്നിട്ടില്ല. ചർച്ചയുമുണ്ടായില്ല.എന്നിട്ടും തീരുമാനം പിണറായി പറഞ്ഞു. ഉപ എല്ലോപ്പി ഊപ്പകൾക്കുള്ളതല്ല.
പ്രിയപ്പെട്ട സി പി ഐ ക്കാരേ. എടുത്താൽ പൊങ്ങാത്ത തീരുമാനമെന്നും എടുത്തേക്കരുതേ. നമുക്ക് ഒരുമിച്ചു നിന്നാൽ ചെയ്യാൻ പറ്റുന്ന ഒരുപാട് വിപ്ലവ പ്രവർത്തനങ്ങളുണ്ട്. ആദ്യത്തേത് നമ്മുടെ ഏക നേതാവിന് ചുറ്റും പാറ പോലെ ഉറച്ചു നില്ക്കുക എന്നതാണ്. അദ്യത്തിന്റെയും കുടുംബാംഗങ്ങളുടെയും നേർക്ക് ലോക മുതലാളിത്ത ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന അട്ടിമറി നീക്കങ്ങൾക്കെതിരേ ഒറ്റക്കെട്ടാവുക. ഇ ഡി എന്നത് മോഡിയുടെ മാത്രമല്ല ലോക കെ ഡി യായ അമേരിക്കയുടെയും വളർത്തുമൃഗമാണ്. അതിനെ ചെറുക്കുന്നതിലൂടെ സാമ്രാജ്യത്വത്തെയാണ് നമ്മൾ എതിർക്കുന്നത്. ഓണം പ്രമാണിച്ച് നാട്ടാരെ രസിപ്പിക്കാനെഴുതിയ ഒരു കോമഡി പീസാണ് ജനയുഗത്തിൽ വന്നതെന്ന് തലയുയർത്തിനിന്ന് മുന്നണിയോഗത്തിൽ ബിനോയേട്ടൻ ഒന്ന് വിശ്വസിപ്പിച്ചാൽ തീരാവുന്ന പ്രശ്നമാണ്. അല്ലാതെ സാഹസങ്ങൾക്കു തുനിഞ്ഞാൽ ഇന്ത്യൻ ചെ ഗുവേരയായ സഖാവ് ബേബി പറഞ്ഞതു പോലെ വിപരീത കാലേ വിനാശ ബുദ്ധി എന്നേ പറയേണ്ടതുള്ളൂ!
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



