കിട്ടേണ്ടത് കുറുപ്പിനെ.കണ്ടെത്തിയത് മേനോനെ.ഇന്റർനാഷണൽ വാർത്ത ബ്രേക്ക് ചെയ്തത് നായരും. ആകെ കൺഫ്യൂഷനിലാണ് ഇപ്പോൾ എൻ എസ് എസ് ആസ്ഥാനം. സംഗതി കുറുപ്പായാലും മേനോനായാലും നായരായാലും സംഘടനാപരമായി എൻ എസ് എസ് തന്നെയാണല്ലോ.
അവിടെ ഒരു ഫാം ഹൗസു പോലുള്ള വീട്ടിൽ നമ്മൾ കണ്ടു ശീലിച്ചതിൽ നിന്ന് വ്യത്യസ്തമായ രൂപഭാവങ്ങളോടെ ഒരു സുകുമാരക്കുറുപ്പുണ്ടെന്ന് റിപ്പോർട്ടർ ഉറപ്പിച്ചു പറയുന്നു. അവിടത്തെ മലയാളികളായ ചില പരിസരവാസികളുടെ സാക്ഷ്യപ്പെടുത്തലും കൂടിയായപ്പോൾ ശ്രീകണ്ഠൻ നായർക്ക് പിന്നെ യാതൊരു ശങ്കയും തോന്നിയില്ല. ടെലിവിഷൻ ചീഫ് ജസ്റ്റീസായ സഹപ്രവർത്തകൻ ഹാഷ്മിയോട് സംഗതി പറഞ്ഞപ്പോൾ ഹരം മൂത്ത് ഹാഷ്മി വിധിച്ചു. ഇന്റർനാഷണൽ ബ്രേക്കിംഗ് !
നിസ്സാരമല്ല.നാലു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ അന്വേഷണചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്താനാകാത്ത കഥാപാത്രമായി തുടരുകയായിരുന്ന സുകുമാരക്കുറുപ്പിനെയാണ് കണ്ടെത്തിയിരിക്കുന്നത്. പോലീസിന് കഴിയാതിരുന്നിടത്ത് ഒരു മാധ്യമത്തിന്റെ മഹത്തായ വിജയം.
ഇതിനിടെ ഹാഷ്മിയുടെ കോടതി കേസിന്റെ വിചാരണയും തുടങ്ങി.പണ്ട് ഈ കേസന്വേഷിക്കുകയും അവസാനിപ്പിക്കുകയും ചെയ്ത ഉന്നത പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുത്തി തൊലിയുരിച്ചു. കുറുപ്പ് ഇപ്പോഴും ജീവനോടെയുണ്ടെന്ന് 'കണ്ടെത്തു'കയും ആ വിവരം മുകളിലോട്ട് പറഞ്ഞപ്പോൾ അവഗണിക്കപ്പെടുകയും ചെയ്തു എന്ന് വെളിപ്പെടുത്തിയ ഒരു കീഴുദ്യോഗസ്ഥനെ വിളിച്ചു വരുത്തി പൊന്നാടയണിയിക്കുകയും ചെയ്തു.
ആദ്യം വാർത്ത പുറത്തുവിട്ടത് 24 ചാനലായിരുന്നല്ലോ. വാർത്തയ്ക്കും 24 മണിക്കൂറിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പുതിയ വാർത്ത വന്നു. ബ്രൂണെയിലുള്ളത് ഫിലിം റപ്രസെന്റേറ്റിവ് ചാക്കോയെ കൊന്ന് പണം തട്ടിയ സുകുമാരക്കുറുപ്പല്ല. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് മൂർക്കനാട് തറവാട്ടിലെ ദാമോദര മേനോനാണത്രേ. വർഷങ്ങളായി വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്ന സാധുവായ ഒരു ബിസിനസ്സുകാരൻ .
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



