ചിന്തയാം മണിമന്ദിരത്തിൽ....
ജയന്തി രവീന്ദ്രൻ
31 August 2026, 2:06 am
ഒന്ന് ആഞ്ഞു പിടിച്ചാൽ സുഭാഷിതങ്ങളിൽ മണിയാശാനെ തോൽപിക്കാനുള്ള ചിന്താ ശേഷിയുണ്ട് നമ്മുടെ പുതിയ യുവജന നേതാവിന്. അബദ്ധങ്ങൾ എത്ര വേണേലുമാകാം. പിന്നെ തിരുത്താനൊന്നും നില്ക്കരുതെന്നതാണ് നമ്മുടെ യുവജനനയമെന്ന് സ്വജീവിതം കൊണ്ടു കാട്ടിത്തന്നയാളാണല്ലോ ദേശീയാടിസ്ഥാനത്തിൽ നമ്മെ നയിക്കുന്നത്.
സമരം സർഗാത്മകമാകുമ്പോൾ മുദ്രാവാക്യം കവിതകളായി മാറുമെന്ന ഏതോ ഉന്മാദിയായ റൊമാന്റിക്കിന്റെ കടം കൊണ്ട വചനം തന്റേതെന്ന മട്ടിൽ തള്ളുന്ന ചിന്താജറോം മേഡം യുവജന സംഘടനയുടെ അമരത്ത് വന്നത് ഏതു കാരണം കൊണ്ടും ശ്ലാഖിക്കപ്പെടേണ്ടതുണ്ട്.ഇത്തരം സർഗാത്മകതയിൽ നിന്നാണ് അമ്മമാരുടെ വിശ്യാസ്യത വിചാരണ ചെയ്യപ്പെട്ടത്. ജീർണതയുടെ അപാരതകളിലേക്ക് കൂപ്പു കുത്തുന്ന യുവജനങ്ങളുടെ(?)കുണ്ടണി കുന്നായ്മകളെ തീർത്തും
പ്രതീകവൽക്കരിക്കപ്പെടുന്നുണ്ട് ഈ നോമിനേഷൻ.
പാണന്മാർ പെയ്ഡ് പബ്ളിസിറ്റിയായി പാടി നടന്ന ഗാഥകളെല്ലാം സാമൂഹിക വിരുദ്ധതകളിൽ ചാലിച്ച ,
നൈതികതക്കും മാനുഷികതക്കും എതിരായ അട്ടിമറികളായിരുന്നുവല്ലോ
തീനും കുടിയും തരമാക്കിയ കൗണ്ഡിനന്മാരുടെ സംഭാവനകളാണ് ധീരോദാത്ത സമരങ്ങളെല്ലാം.അവർ വിപ്ലവ പൈങ്കളിയെ പാറിച്ചു മുട്ടത്തു വർക്കിയെ തോൽപ്പിച്ചു. അങ്ങനെ ചക്കാത്തിനു നായകരായ വായാടികളാണ് ഇന്നത്തെ ദീപസ്തംഭങ്ങൾ.മഹാശ്ചര്യങ്ങൾ!. പക്ഷേ നമുക്കും കിട്ടണം പണം എന്നതിൽ അപ്പടി പിപ്പിടി തവളാച്ചി തന്നെ.. അതു കട്ടായം.!
തൂവാല മുതൽ തുറമുഖം വരെ ബിസിനസ് പ്രൊമോഷനു സ്പോൺസർഷിപ്പ് അനിവാര്യം. . സ്വന്തം കക്ഷിയിലെ തൊന്തരവുകളെ തീർക്കാനും മാർഗം മറ്റൊന്നില്ല.
സ്പോൺസർമാരാകട്ടെ മുൻചൊന്ന ജനുസിലുള്ള വ്യാജ ഉരുപ്പടികളും.
പാർട്ടി സ്ഥാപക നേതാവിന്റെ തന്തയ്ക്കു വിളിക്കാനൂം താറടിക്കാനും നാവും ശരീരവും ഭൂതനാഥന് പാട്ടത്തിനു കൊടുത്തയാൾ ഇന്നത്തെ മോസ്റ്റു സീനിയർ തീപ്പൊരിയാണ്.പൊരിയലാണ്. വിപ്ലവ വഴിയിലെ കരിയറിസ്റ്റ്. വിപ്ലവാരിഷ്ടം ആധുനാതന മാർഗേണ വിപണനം ചെയ്യുന്ന എംബിഎ കാരൻ.
ഇംഗ്ളീഷിൽ തെറിപറയാൻ ആംഗലേയ മൊതലിനെയും കിട്ടി. പാപത്തിന്റെ ശമ്പളമായി ഡബിൾ ചങ്കന്റെ പട്ടും വളയും കോണകവും ഉറുമാലും കരമൊഴിവായി അനുവദിക്കപ്പെട്ടിരിക്കുന്നു !
റഷ്യയിലെ കർക്കിടക വിപ്ലവത്തിൽ പ്രണയവും പ്രമോഷനും
പതിച്ചപ്പോൾ അതൊരു വിപ്ലവ തിരുമണമായി. വിമോചനം വെഡ്ലോക്കിലുമാകാം.
വൈദ്യം പഠിച്ചിട്ടും ,അടിവാങ്ങി കൂട്ടിയ ഒരു മുൻ ഭാര്യയെ ഓർക്കണം. വിപ്ലവ പാതയിൽ ഭാര്യാ പീഢനവൂം ഡിവോഴ്സും ആകാമെന്ന് പ്രമാണമുണ്ട്. അത്തപ്പാടിയായ ഒരു ഐടിക്കാരനും വിഭാര്യനായി. വഴിയാധാരമായി.
അമ്മായി ചുട്ട അപ്പമെല്ലാം വിഴുങ്ങിയും ജാമാതാവിന്റെ
ഒഫീഷിയേറ്റിംഗ് കപ്പാസിറ്റിയിലും പുതിയാപ്ല മന്ത്രിയായി. മരുമക്കത്തായം അനുസരിച്ച് രായാവ് ആവാനായിരുന്നു പൂതി. വരട്ടുവാദികളായ ജനം സമ്മതിച്ചില്ല. കുണ്ഠിതം മീതി.
കണ്ടിപ്പായും പാർക്കാലാം; അടുത്ത തേർതലിൽ!
കൊല്ലത്തെ ഒരു സാദാ മന്ദിരക്കാരിയായിരുന്നു നമ്മുടെ കഥാനായകി. ക്രമേണ ഒരു എയ്ത്തു നക്ഷത്രമായി അവർ ഉദിച്ചു.
യുവ നായകനിര ഞെട്ടി. പിന്നെ യുവജന ക്ഷേമത്തിന്റെ കാവലാളായി . ആരാ ഇവരുടെ സ്പോൺസർ? ബന്ധുവായ ബേബി സഖാവ് തന്നെ.
എല്ലാവരും തേങ്ങ ചിരകുമ്പോൾ കുറഞ്ഞത് ഒരു ചിരട്ട എങ്കിലുംവേണ്ടേ നമുക്കും.
പിന്നെ കണ്ടത് ചിന്തയുടെ ചിരിമേള.കുമ്പാട്ടം. കരകാട്ടം. ഹവാന യോളം ആ ചൊല്ലിയാട്ടം നീണ്ടു.ക്യൂബൻ പ്രീമീയർ വരെ അതിൽപെട്ടു പോയി.
ബേബി സഖാവിനെയും സഖിയെയും കൂട്ടി അനന്തപുരിയിലെ കാപ്പിക്കടയിൽ എത്തിയ ചിന്താമണി സപ്ലൈയറുമായി സർഗാത്മകമായി സംവദിച്ചപ്പോൾ മാപ്രകൾ അതു വഴക്കായി റിപ്പോർട്ടു ചെയ്തു. എന്തു കഷ്ടം! ലോക്കൽ പേജിൽ ഒരു കോളം വാർത്തയിൽ അതു ശുഭാന്തമായി.
കഥയുടെ പിന്നത്തെ ഷിഫ്റ്റ് വാഴക്കൊലയായി. അത് വൈലോപ്പിള്ളിയുടെ കുലയാണോ ചങ്ങമ്പുഴയുടെതോ എന്നതിൽ തട്ടി നിന്നു ചിന്ത.ശേഷം ചിന്ത്യം ! ഗതികെട്ട ഗവേഷണമേഖലയെ യാരും പാർത്തതില്ലൈ. മഹാഭാഗ്യം !
നേതാവായാൽ പത്താം തരം കടക്കാതെ എംഎ എടുക്കാം.എൽഎൽബിയും. നരിന്തുകളുടെ മാറിൽ ചാരി പൊലീസിനെ നേരിടാം. വനിതാ ആപ്പീസറെ ഒന്നിനു പോകാൻ അനുവദിക്കാതെ ഭീഷണിപ്പെടുത്താം.എളിയിൽ കുത്താം.
വര തെളിഞ്ഞാലോ പിന്നെ വരദക്ഷിണ. ആളെ അറിയാത്ത വിധം മുമ്പ് നൽകിയ വൈവാഹിക പരസ്യം മുൻകാല പ്രാബല്യത്തിൽ ഇനി റദ്ദാക്കാം.യുവാക്കൾക്ക് ക്ഷേമം ഉറപ്പിച്ച വകയിൽ കിട്ടിയ മുതലും മുൻകൂർ വരവു വെക്കാം.
ഒരു ദശകം ഒതുക്കപ്പട്ടവൻ ഇപ്പോൾ ദില്ലി മൊതലാളിയായി ഉയർപ്പിക്കപ്പെട്ടിരിക്കുന്നു. ആ ബേബി സഖാവിനെ തന്തോഷിപ്പിക്കേണ്ടത് ശനിയുടെ അപഹാരമുള്ള റീജിയണൽ മാനേജരായ കോവിന്ദന്റെ അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു..
ബൂർഷ്വാ പത്രങ്ങളെ കരുവാക്കി ടിയാൻ ദിനങ്ങൾക്ക് മുമ്പ് വെടിപൊട്ടിച്ചു. ചിന്താമോൾ ഇനി ഇരമ്പുന്ന യുവതയുടെ കാവലാൾ. പാർട്ടി, അല്ലെങ്കിൽ വീട്..എവിടെയാണ് ഇനി വാഴ് വെന്ന് തീരുമാനിക്കുന്ന സമയമാണിത്.ചിന്തയെ മുൻ നിർത്തി ബേബിയിലേക്കുള്ള കൈവഴിയാണത്. കുഞ്ഞിനെ തലോടി അമ്മയെ ചുംബിക്കുന്ന പഴയ പരിപാടി.
എല്ലാ കർമങ്ങളും പണിക്കരു പറഞ്ഞ പോലെ തന്നെ നീങ്ങുന്നു. കൂടെ. ആറ്റുകാൽ ഭാസ്കരന് 101 വെടി വഴിപാടും ആയാലും തരക്കേടില്ല.. അപ്പോൾ മനസ്സു പറയും ശുഭം.
ശുഭപന്തുവരാളി