കിലുക്കത്തിലെ ഇന്നസെന്റിന്റെ നെടുനീളൻ ഡയലോഗ് ചുരുക്കം ഇവ്വിധമാകുന്നു:
ഡോ,
താൻ എന്താ പൊട്ടൻ കളിക്കുകയാണോ ?
ഒരു കോട്ടും സൂട്ടുമിട്ട് ഒരു വിറകു കൊള്ളിയും കടിച്ചു പിടിച്ചു നാലണക്കു കൊള്ളാത്ത ഒരു ലൊടക്ക കാറിൽ ഞെളിഞ്ഞിരുന്നാൽ സായിപ്പാവില്ല. നിന്നെ ഞാൻ ശരിയാക്കി തരാമെടാ.. മുരട്ടു കാളെ !
സുപ്രീം കോടതിന്ന് വിളിക്കാൻ തുടങ്ങിയതല്ലേ നീ എന്റെ തന്തക്ക്. അതു കേട്ടതു എന്റെ ഗതികേട് കൊണ്ടാണ്. ഏത് പേട്ടക്കു കാശുണ്ടായാലും ഏതു പാവപ്പെട്ടവനെയും തന്തക്കു വിളിക്കാം..മുപ്പത്തഞ്ചു കൊല്ലമായി നീ എന്നെ തെറി വിളിച്ചില്ല? ആ തെറിയെല്ലാം ഞാൻ തന്നെ വിളിച്ചിരിക്കുന്നു.
എന്ത്,
ഡാന്നാ. അടിച്ചു നിന്റെ മോന്തേരെ ഷെയിപ്പ് ഞാൻ മാറ്റും. . ജീവിതകാലം മുഴുവൻ തന്റെ ചെരിപ്പും നക്കി ഞാൻ ഇവിടെ കഴിയുമെന്ന് വിചാരിച്ചോ? വേലക്കാരോട് പെരുമാറുന്ന വിധം ഞാൻ തനിക്കു കാണിച്ചു തരാം. കുറച്ചു വേലക്കാരെ ഞാനന്റെ വീട്ടിൽ നിർത്തി കാണിച്ചു തരാം.
താനിപ്പം വിചാരിക്കും ഞാനൊരു മൂർഖനെയാണല്ലോ പാലു കൊടുത്ത തെന്ന്.അതേടാ..
എത്ര പേരെ താൻ തൂക്കിക്കൊല്ലാൻ വിധിച്ചു. അതിന്റെ പാപഭാരം അനുഭവിക്കാതെ പോകാൻ പറ്റോടാ..
ഞാൻ ഇവിടെ നിന്നു പോയാൽ താൻ ഇവിടെ കിടന്ന് ഇച്ചാ,ഇഞ്ഞാ,ഇഖാ ഇങ്ങാ വരക്കും. അതു കാണാൻ ഞാനെന്റെ സ്വന്തം കാറിൽ വരും.
അഹങ്കാരം കൊണ്ട് പറയുന്നതല്ലടാ പട്ടീരെ മോനെ..
നീ പോടാ മത്തങ്ങത്തലയാ...
പിണറായിക്കു നേരെയുള്ള സിപിഐ നേതാക്കളുടെ ശകാര വർഷം ഈ ഡയലോഗിനെ തീർത്തും പിൻപറ്റുന്നുണ്ട്. . പൊറുത്തതു പോരും പൊങ്കിയടി എന്നതാണു പുതിയ സ്റ്റൈൽ. ആവതില്ലാ കാലം തന്നെയാണ് ശത്രുവിനെ മണ്ടക്കടിച്ചു വീഴ്ത്തേണ്ടതും.. ഇനി ഇടത് ഐക്യത്തിന്റെ കാലാതിവർത്തിയായ ധർമം പേറി, ഏഴു ദിവസത്തെ പട്ടിണിയുടെ ഒലിപ്പീരുമായി മുമ്പ് പറഞ്ഞതെല്ലാം പാടെ മറന്നു പോയ ഒരു വേലക്കാരൻ പാപ നിവേദനങ്ങളുമായി ഏമാന്റെ വാതിലിൽ മുട്ടി വിളിക്കുമോ ?. അവിടുത്തെ ഔദാര്യത്തിന് ? ഇടതൈക്യത്തിന്റെ മൊമ്പോടിയിൽ.?.അതാണ് ഏമാന്റപ്രതീക്ഷയും ആശ്വാസവും.
ചങ്ങായി,ഇവിടെ ഒരു മഹത്തായ സാമ്യവാദ ദളം കടപുഴകി വീഴുന്നു. അതെ, നിരാശയാണ് ഇന്ത്യൻ കമ്മ മ്യൂണിസം. പിളർപ്പൻമാരുടെ ധിക്കാരമാണ് ഇതിന്റെ കാതൽ. കണ്ണീരും മരണവും അനാഥത്വവും ബാക്കിയാക്കിയ ഒരപശകുനം
മഹാരഥൻമാരായ നേതാക്കളെ ചരിത്രത്തിന്റെ ഓരങ്ങളിൽ അവർ ഒതുക്കി. വഴിയെ പോയ പിൻബഞ്ചുകാരെ എല്ലാം ഇതിഹാസ പുരുഷന്മാരാക്കി അവർ ആഘോഷിച്ചു. ആ അസംബന്ധമായ ആഖ്യാനമാണ് നാമിന്ന് ചരിത്രമായി വിഴുങ്ങുന്നത്.
വിഎസ് പോലും അവസാനകാലം വരെയും സാർ എന്നു വിളിച്ചിരുന്ന ആർ.സുഗതനും .കേരളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ കമ്മ്യൂണിസ്റ്റു സൈദ്ധാന്തികൻ എന്നു പി.ഗോവിന്ദപ്പിള്ള വിശേഷിപ്പിച്ച എൻ.ഇ ബലറാമും സാദാ കമ്മിക്ക് അന്യരാകുന്നു.കൗശലവും സൂത്രവും പയറ്റിയ പലരും ദിവ്യന്മാരായി.അവതാരങ്ങളായി.
ഉപനേതാവിനെ ചൊല്ലിയാണ് ഛകട.ഇതൊരു ആഗോള വിഷയവും ഭൂഗോള വിഷമവും എന്നാണ് മട്ട്. പോരാട്ടത്തിനു സമയം കുറിക്കുന്ന ഗൗരവമാണ് എങ്ങും. .ചർച്ചിക്കാനും തർക്കിക്കാനും വേറെ നീക്കി ബാക്കി ഒരു വിഷയവും വിഷമവും ഇവിടില്ലെന്നുമില്ല. എല്ലാം ഭദ്രം. എല്ലാം സുഭദ്ര.
തർക്ക പരിഹാരത്തിന് ഒരു എളുപ്പ വഴിയുണ്ട്. തിങ്കൾ മുതൽ ബുധൻ വരെ ഒരു കമ്മിയും അടുത്ത മൂന്നു നാൾ അദർ കമ്മിയും. ഞായർ പൊതു അവധി. അന്ന് ഒരാളും വേണ്ട.കസേര കാലിയിടാം!
ഇനിയൊരു നേതാവും ഉപനേതാവും ഇവിടെ ജനിക്കുമോ ? ദൈവത്തിനറിയാം. ആധിയാണധികവും. പോണ പോക്കു കണ്ടാൽ ഇവർ ബംഗാളിനു പഠിക്കുന്ന കാഴ്ചകളാണെവിടെയും.
ഈ അന്തരാള ഘട്ടം കണക്കിലും സയൻസിലുമെടുത്ത്
സംസ്ഥാന, കേന്ദ്ര,ഇന്റെർ നാഷണൽ കമ്മിറ്റി നേതാക്കളുടെ വട്ടമേശ സമ്മേളനം കൂടാൻ ഒട്ടും താമസിക്കരുത്.. ഉപനായകനെ ഉടനെ തീരുമാനിക്കണം.അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതകം എന്താകുമെന്ന് വല്ല ധരണയുമുണ്ടോ സ്നേഹിതരെ ?
വെറുതേയല്ല അനിൽ പനച്ചൂരാൻ പാടിയത്;
"വലയിൽ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴി വിളക്കു കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മൾ പാടണം."
പത്തു കൊല്ലം പാടി പാടി പിടിവിട്ട ജനങ്ങളാണ് പണി കൊടുതത്. മുറിഞ്ഞു പലതായിപറക്കട്ടെ.കേരള കോൺഗ്രസിന്റെ ഒരു കഷണത്തിനുള്ള രാഷ്ട്രീയ പ്രസക്തി മാത്രമാണ് സിപിഐക്കും എമ്മിനും പിൻപറ്റാനുള്ളത്.
ഇനി പ്രശ്ന പരിഹാരം പണിക്കരു പറയും. ചില കടന്ന പ്രയോഗം വേണ്ടിവരാം. ആറുമാസം കൂടി കാക്കണം. ശുദ്ധികലശം കഴിഞ്ഞാൽ . ബലിയും വേണം. കോഴി,കാട, കൊക്ക്.. കോള..
അതുവരെ നാം അൾട്രാ സൗണ്ടിൽ ചുവടെയുള്ള മന്ത്രം ദിവസവും നൂറു തടവ രണ്ടു നേരം പുള്ളാരെ കോണ്ട് തെരുവിൽ ഓതിക്കണം.
'ജയിലറ ഞെട്ടി വിറക്കട്ടെ
കൈയ്യാമങ്ങൾ പൊട്ടട്ടെ
അടിമച്ചങ്ങല ഇളകട്ടെ
കഴുകൻ താണു പറക്കട്ടെ..'
എന്തിനാ കുഞ്ഞേ വെറുതെ പറപ്പിക്കുതെന്നു ഈ ശരണം ഉരുക്കഴിക്കുന്ന ഡിഫിക്കാരോട് ഒരിക്കലും ചോദിച്ചേക്കരുത്.. ഇതിന് ഉപനായകനും നായികയും തമ്മിൽ ഒരു സാമ്യമില്ലെന്നു പറയുന്നതിലും ദോഷമില്ല.